വേൽമുരുക മോഹൻലാലിന് വേണ്ടിയൊരുക്കിയ സെലിബ്രേഷൻ പാട്ടാണെന്ന് ദീപക് ദേവ് ദ ക്യു അഭിമുഖത്തിൽ പറഞ്ഞു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആയിരുന്നു നരസിംഹത്തിലെ പാട്ട് പോലെ ആഘോഷിക്കാൻ കഴിയുന്ന ഒരു പാട്ട് നരനിലും വേണമെന്ന് ആവശ്യപ്പെട്ടത്. പിന്നീട് നാടൻ വാദ്യോപകരണങ്ങളും കുറച്ച് പഞ്ചാബി എസ്സൻസും എടുത്ത് വേൽമുരുക സൃഷ്ട്ടിക്കുകയായിരുന്നുവെന്നും ദീപക് ദേവ് ദ ക്യുവിനോട് പറഞ്ഞു.
ദീപക് ദേവ് പറഞ്ഞത്
വേൽമുരുക ചെയ്യുന്ന സമയത്ത് ജോഷി സർ ആണെങ്കിലും ആന്റണി പെരുമ്പാവൂരാണെങ്കിലും ആവശ്യപ്പെട്ടത് ലാലേട്ടന്റെ ഒരു സെലിബ്രേഷൻ പാട്ടിന് വേണ്ടിയാണ്. ആന്റണി ചേട്ടൻ പ്രത്യേകം വന്ന് പറഞ്ഞത് നരസിംഹത്തിലെ 'ധാം കിണക്ക ത്ധില്ലം ത്ധില്ലം' പോലെയൊരു പാട്ട് വേണമെന്നായിരുന്നു. ആ പാട്ട് ഒരു പഞ്ചാബി ഫ്ലേവറിലുള്ള പാട്ടാണ്, അതുകൊണ്ട് തന്നെ കൂടുതൽ പഞ്ചാബി ആകുവാനും പാടില്ല, കാരണം ഇത് വേൽമുരുകയെന്നാണ്. ഇതൊരു കാവടി പാട്ടാണ്. അപ്പോൾ ആ ഒരു ട്യൂണിന്റെ എസ്സൻസും നമ്മുടെ നാട്ടിലെ ചെണ്ടയുമൊക്കെയിട്ട് സംഭവിച്ചു പോയതാണ് വേൽമുരുക. പിന്നെ ആളുകൾ ഏറ്റെടുത്ത് പാട്ട് സെലിബ്രേറ്റ് ചെയ്തു.