പ്രിയങ്ക ചതുര്‍വേദി
പ്രിയങ്ക ചതുര്‍വേദി

വടക്കന്റെ കാലുമാറ്റം അവസരവാദമെന്ന് പറഞ്ഞ പ്രിയങ്ക; ബൂമറാങ്ങായി ‘വക്താവിന്റെ’ വാക്കുകള്‍

ടോം വടക്കന്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂടുമാറിയപ്പോഴത്തെ പ്രിയങ്കയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

കോണ്‍ഗ്രസില്‍ നിന്ന് ശിവസേനയില്‍ ചേക്കേറിയ പാര്‍ട്ടി മുന്‍വക്താവ് പ്രിയങ്ക ചതുര്‍വേദിക്ക് ബൂമറാങ്ങായി മുന്‍ പ്രതികരണം. ടോം വടക്കന്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂടുമാറിയപ്പോഴത്തെ പ്രിയങ്കയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ടോം വടക്കന്റെ നടപടി പരിഹാസ്യമാണെന്നായിരുന്നു പ്രിയങ്കയുടെ അന്നത്തെ മറുപടി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

30 വര്‍ഷം അദ്ദേഹം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. കഴിവും പ്രവര്‍ത്തനങ്ങളും പരിഗണിച്ച് കോണ്‍ഗ്രസ് അദ്ദേഹത്തിന് തത്തുല്യമായ അംഗീകാരങ്ങളും പദവികളും നല്‍കി. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തന്റെ രാഷ്ട്രീയാദര്‍ശങ്ങളിലും നിലപാടുകളിലും വിട്ടുവീഴ്ച ചെയ്തിരിക്കുകയാണ്. ഇത് അവസരവാദപരമാണ്. അദ്ദേഹത്തിന്റെ നടപടി രാജ്യത്തെ ജനങ്ങള്‍ വിശേഷിച്ച് കേരളത്തിലുള്ളവര്‍ വിലയിരുത്തട്ടെ. എത്രമാത്രം നിരാശയിലാണ് ബിജെപിയെന്നതിന്റെ ഉദാഹരണമാണ് കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ പിടിക്കുന്ന നടപടിയിലൂടെ വ്യക്തമാകുന്നത്. രാവിലെ തങ്ങളെ രൂക്ഷമായി വിമര്‍ശിച്ചവരെ പോലും അവര്‍ പാര്‍ട്ടിയില്‍ ചേര്‍ക്കും. ടോം വടക്കന് മതിയായ പരിഗണന കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. ബിജെപിക്കൊപ്പം പോയ അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

പ്രിയങ്ക ചതുര്‍വേദി

ഉത്തര്‍പ്രദേശില്‍ തന്നെ അപമാനിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക രാജിവെച്ചത്. മഥുരയില്‍ റഫാല്‍ വിഷയത്തില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ പ്രാദേശിക നേതാക്കള്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പ്രിയങ്കയുടെ പരാതി. ഇതേ തുടര്‍ന്ന് പ്രസ്തുത നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയുമുണ്ടായി.

എന്നാല്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെ ഇടപെടലില്‍ ഇവരെ തിരിച്ചെടുത്തതാണ് പ്രിയങ്കയെ പ്രകോപിപ്പിച്ചത്. ആത്മാഭിമാനം പണയംവെച്ച് പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് കാണിച്ചാണ് രാജി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയിലെ അതൃപ്തി വെളിപ്പെടുത്തി പ്രിയങ്ക പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുലിന് കത്തയച്ചിരുന്നു. കോണ്‍ഗ്രസിന് വേണ്ടി വിയര്‍പ്പും ചോരയും ഒഴുക്കിയവരേക്കാള്‍ ഗുണ്ടകള്‍ക്കാണ് പ്രാധാന്യമെന്നും തന്നെ അപമാനിച്ചവര്‍ക്കെതിരെ യാതൊരു നടപടിയുമില്ലാത്തത് സങ്കടകരമാണെന്നും അവര്‍ തുറന്നടിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in