ഹക്കീം ഫൈസി എന്ത് കൊണ്ട് സമസ്തയിലെ ചിലർക്ക് അനഭിമതനായി ?

Abdul Hakeem Faizy Adrisseri
Abdul Hakeem Faizy Adrisseri
Summary

സമുദായ മൈത്രിക്ക് വേണ്ടി അദ്ദേഹം എപ്പോഴും നിലകൊണ്ടു. നബിദിനാഘോഷത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നതിനും ഫൈസി എതിരായിരുന്നു. അത്തരം ദുര്‍ചിലവുകള്‍ വെട്ടിക്കുറച്ച് എന്തുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് നിക്ഷേപിച്ചുകൂടാ എന്ന് അദ്ദേഹം ചോദിച്ചു. അതെല്ലാം സംഘടനയെ പലരേയും പ്രകോപിപ്പിച്ചിരിക്കണം.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പുറത്താക്കിയ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരിയുടെ വിദ്യാഭ്യാസമേഖലയിലെ വിപ്ലവകരമായ സംഭാവനകളെക്കുറിച്ച് അഷ്റഫ് കടക്കൽ എഴുതുന്നു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ചരിത്രപരമായി ആധുനിക വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും അനുകൂലമായിരുന്നില്ല പക്ഷെ ഘട്ടം ഘട്ടമായി സാമൂഹികമായ മാറ്റങ്ങള്‍ക്ക് അവര്‍ തയ്യാറായി. സമീപനങ്ങളളിൽ മാറ്റമുണ്ടായി. വിദ്യാഭ്യാസ മേഖലയില്‍ മതപരം അല്ലെങ്കിൽ ആത്മീയം എന്ന വേർതിരിവില്ലാതെ ഇടപെടണം എന്നൊരു ചിന്ത അവരില്‍ ഉടലെടുത്തു. അപ്പോഴും സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ട പ്രാധാന്യം നല്‍കിയിരുന്നില്ല. അങ്ങനെയൊരു പരിസരത്ത് നിന്നുകൊണ്ടാണ് 'സമന്വയ' വിദ്യാഭാസത്തെ കുറിച്ച് ചിന്തിക്കുന്നത്. സമന്വയ വിദ്യാഭ്യാസം ഭൗതിക വിദ്യാഭ്യാസവും മതവിദ്യാഭ്യാസവും സമാന്തരമായി കൊണ്ടുപോകുന്ന രീതിയാണ്. അതിനനുസരിച്ചുള്ള ഒരു പാഠ്യപദ്ധതിയും അവര്‍ വികസിപ്പിച്ചെടുത്തു. അങ്ങനെയാണ് 'ദാറുല്‍ ഹുദാ' എന്ന സ്ഥാപനം രൂപം കൊള്ളുന്നത്.

ഈ വിദ്യാഭ്യാസ രീതി കൊണ്ടുള്ള ഗുണം പ്രകടമായിത്തുടങ്ങിയത് രണ്ടായിരത്തിന് ശേഷമാണ്. ദാറുൽ ഹുദയിലൂടെ പുറത്തിറങ്ങിയ വിദ്യാര്‍ഥികൾ ജെ എൻ യു പോലുള്ള കേന്ദ്ര സർവ്വകലാശാലകളിലും രാജ്യാന്തര സര്‍വ്വകലാശാലകളിൽ തന്നെയും എത്തിപ്പെടുന്ന അവസ്ഥയുണ്ടായി. വിദ്യാഭ്യാസപരമായി ഉയര്‍ന്ന നിലവാരത്തിലെത്തി എന്ന് മാത്രമല്ല, വിശാലമായൊരു കാഴ്ചപ്പാടും അവരില്‍ രൂപപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസവും ലിംഗനീതിയും സാമൂഹിക പരിഷ്‌കരണവും എല്ലാം അവരുടെ ചർച്ചകളിൽ സജീവമായി.

യഥാർത്ഥത്തിൽ ഹക്കിം ഫൈസിക്ക്‌ സി.എ.സിയിൽ വൈസ്‌ ചാൻസലർക്ക്‌ തത്തുല്യമായ പദവിയാണുള്ളത്‌. അദ്ദേഹത്തിന്റെ ഉയർന്ന വീക്ഷണം കൊണ്ടുതന്നെ ജാതിമതഭേദമന്യേ വിദ്യാഭ്യാസ വിചക്ഷണന്‍മാരെ ഉള്‍പ്പെടുത്താനുള്ള തുറന്ന മനസ്സ് സിഎസി കാണിച്ചു.

അഷ്റഫ് കടക്കൽ

Abdul Hakeem Faizy Adrisseri facebook page

സ്‌കൂളിംഗും ഹയര്‍ സെക്കണ്ടറിയുമില്ലാതെ നേരിട്ട് ഡിഗ്രി വിദ്യാഭ്യാസത്തിലേക്ക് കുട്ടികളെ പറഞ്ഞുവിടുന്ന രീതിയായിരുന്നു ‘ദാറുൽ ഹുദ’യുടേത്‌. 10+2+3 എന്ന ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തെ അവർ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട്‌ അവര്‍ക്ക്‌ ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളെ ആശ്രയിക്കേണ്ടി വന്നു.‌ അത്‌ പിൽക്കാലത്ത്‌ ബുദ്ധിമുട്ടുകളുണ്ടാക്കി. ഇതിന് പരിഹാര വഴികൾ ഉറപ്പ് വരുത്തുന്നതായിരുന്നു 'വാഫി' പാഠ്യപദ്ധതി. അത് 10+2+3 എന്ന പരമ്പരാഗത രീതിയെ അംഗീകരിക്കുന്ന ശൈലിയാണ് സ്വീകരിച്ചത്. അന്തർദേശീയ നിലവാരത്തിലുള്ള സ്ഥാപനങ്ങളുടെ മാതൃകയിൽ കാരിക്കുലം രൂപകല്പന ചെയ്യുന്നതിലും അവർ ; അത് വിജയം കണ്ടു എന്ന് തന്നെ പറയാം. അങ്ങനെയാണ് 90ൽ പരം ഇസ്ലാമിക് കോളേജുകള്‍ ഉയര്‍ന്നത്. ഈ കോളേജുകളെ സര്‍വ്വകലാശാല മാതൃകയില്‍ ഏകോപിപ്പിക്കാന്‍ കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക്ക് കോളേജസ് (സി.എ.സി) രൂപീകരിച്ചു. ഇതിനെല്ലാം ചുക്കാൻ പിടിച്ചത്‌ ഹക്കിം ഫൈസി ആദൃശ്ശേരിയായിരുന്നു.

യഥാർത്ഥത്തിൽ ഹക്കിം ഫൈസിക്ക്‌ സി.എ.സിയിൽ വൈസ്‌ ചാൻസലർക്ക്‌ തത്തുല്യമായ പദവിയാണുള്ളത്‌. അദ്ദേഹത്തിന്റെ ഉയർന്ന വീക്ഷണം കൊണ്ടുതന്നെ ജാതിമതഭേദമന്യേ വിദ്യാഭ്യാസ വിചക്ഷണന്‍മാരെ ഉള്‍പ്പെടുത്താനുള്ള തുറന്ന മനസ്സ് സിഎസി കാണിച്ചു. വിദ്യാഭ്യാസത്തെ വിദ്യാഭ്യാസമായി തന്നെ കണ്ടു. പെൺകുട്ടികൾക്കായി പതിനെട്ടോളം കോളേജുകളും വഫിയ്യ എന്ന പേരിൽ നിലവിൽ വന്നു.

Abdul Hakeem Faizy Adrisseri

ഈജിപ്റ്റിലെ അൽ അസ്ഹർ മുതൽ അലിഗ്ഡ്‌ യൂണിവേഴ്സിറ്റി വരെയുള്ള അക്കാദമിക് എം.ഒ യും തുല്യതാ നിർണ്ണയവും സി.എ.സി കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കി. വേൾഡ് അസോസിയേഷൻ ഓഫ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ഉൾപെപെടെയുള്ള പത്തോളം അന്തർദേശീയ സമിതികളിൽ 'വാഫി ' അംഗീകരിക്കപ്പെട്ടു എന്നത് ചെറിയ നേട്ടമല്ല. അങ്ങനെ കുറഞ്ഞ കാലം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയമായ അംഗീകാരത്തിലേക്ക് സഞ്ചരിച്ച് കൊണ്ടിരുന്ന ഒരു വിദ്യാഭ്യാസ പദ്ധതിയെയാണ് ഹക്കിം ഫൈസിയെ പുറത്താക്കുന്നതിലൂടെ ചിറകരിയാൻ ശ്രമിക്കുന്നത്.

സമസ്തയിലെ മുസ്ലിം പണ്ഡിതര്‍ക്കെല്ലാം അവരവരുടേതായ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. എന്നാൽ സി.എ.സി വലിയ പൊതുസ്വീകാര്യത നേടിയത് അവരുടെ സ്ഥാപനങ്ങള്‍ക്ക് ക്ഷീണം ചെയ്തിരുന്നു. വിദ്യാർഥികൾ ഹക്കിം ഫൈസിയുടെ സി എ സി സ്ഥാപനങ്ങൾക്കാണ് മുൻഗണന നല്കിയത്. പ്രവേശന പരീക്ഷയിലൂടെ അഡ്മിഷന്‍ കൊടുക്കുന്ന രീതിയായിരുന്നു സിഎസിയുടേത്. അതുകൊണ്ട് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടികളെല്ലാം സിഎസിയിലെത്തുകയും ബാക്കിയുള്ളവര്‍ മാത്രം മറ്റു സ്ഥാപനങ്ങളില്‍ പോകുകയും ചെയ്തു. ഇത്‌ ആ പണ്ഡിതന്മാരെ തീർച്ചയായും ചൊടിപ്പിച്ചിരിക്കും. അതുകൊണ്ടാണ് സംഘടനയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഹക്കിം ഫൈസി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്‌, താന്‍ ഇത്തരം പുതിയ മാതൃകകള്‍ കൊണ്ടുവന്നതോടെ സംഘടനക്കുള്ളിലെ ചിലര്‍ തനിക്ക് പിന്നാലെകൂടി എന്ന്.

നബിദിനാഘോഷത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നതിനും ഫൈസി എതിരായിരുന്നു. അത്തരം ദുര്‍ചിലവുകള്‍ വെട്ടിക്കുറച്ച് എന്തുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് നിക്ഷേപിച്ചുകൂടാ എന്ന് അദ്ദേഹം ചോദിച്ചു. അതെല്ലാം സംഘടനയെ പലരേയും പ്രകോപിപ്പിച്ചിരിക്കണം.

അഷ്റഫ് കടക്കൽ

ഹക്കിം ഫൈസിയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസ പ്രവര്‍ത്തനം തന്നെയായിരുന്നു സംഘടനാ പ്രവര്‍ത്തനവും അതുകൊണ്ടാകണം അദ്ദേഹം സംഘടനാ പ്രവര്‍ത്തനത്തിന് അനുകൂലമല്ല എന്ന് വിമർശകർ ആരോപണം ഉന്നയിച്ചത്. നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന അജണ്ട. ഒരിക്കൽ ബിരുദ ദാനസമ്മേളനത്തില്‍ പ്രസംഗിക്കവേ അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞത്, ജോലിസംബന്ധമായി നിങ്ങള്‍ ഏത് ഇടങ്ങളില്‍ പോയാലും അവിടെ മറ്റു വിഭാഗങ്ങളുമായി സഹവര്‍ത്തിച്ച് പോകാന്‍ ശ്രദ്ധിക്കണമെന്നും ഞങ്ങള്‍, നിങ്ങള്‍ എന്ന വേര്‍ത്തിരിവുണ്ടാകരുതെന്നുമാണ്. സമുദായ മൈത്രിക്ക് വേണ്ടി അദ്ദേഹം എപ്പോഴും നിലകൊണ്ടു. നബിദിനാഘോഷത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നതിനും ഫൈസി എതിരായിരുന്നു. അത്തരം ദുര്‍ചിലവുകള്‍ വെട്ടിക്കുറച്ച് എന്തുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് നിക്ഷേപിച്ചുകൂടാ എന്ന് അദ്ദേഹം ചോദിച്ചു. അതെല്ലാം സംഘടനയെ പലരേയും പ്രകോപിപ്പിച്ചിരിക്കണം.

പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിലും ഹക്കിം ഫൈസിക്ക് പുരോഗമനപരമായ നിലപാടാണ് ഉണ്ടായിരുന്നത്. ഡിഗ്രി പഠനമെങ്കിലും പൂർത്തിയാക്കിയ ശേഷം മാത്രം വിവാഹം ചെയ്താല്‍ മതി എന്നദ്ദേഹം പറഞ്ഞത് സംഘടനക്കകത്ത് വിവാദമായിരുന്നു. വിവാഹത്തോടെ പെണ്‍കുട്ടികള്‍ പഠനം നിര്‍ത്തുന്നു എന്നതായിരുന്നു അദ്ദേഹത്തെ ഈ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. സ്ത്രീ വിദ്യാഭ്യാസത്തിന് അദ്ദേഹം അത്രമാത്രം പ്രാധാന്യം നല്‍കിയിരുന്നു. സ്ത്രീകള്‍ സമൂഹത്തില്‍ അസ്ഥിത്ത്വവും വ്യക്തിത്വവുമുള്ളവരാണെന്നും അവരും വിദ്യ നേടേണ്ടതുണ്ടെന്നും രാഷ്ട്രനിര്‍മ്മിതിയില്‍ പങ്കാളികളാകണമെന്നും അദ്ദേഹവും ഒപ്പമുള്ളവരും ആഗ്രഹിച്ചു. ഇതും സംഘടനക്കകത്ത് ഫൈസിയെ അനഭിമതനാക്കിയിരിക്കും. ഇതിന്റെയെല്ലാം അനന്തരഫലമായാണ് അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്. മറിച്ച് സംഘടന ആരോപിക്കുന്നത് പോലെ ഒരു ആശയ-ആദര്‍ശ വ്യതിയാനവും അദ്ദേഹത്തിന് സംഭവിച്ചത് കൊണ്ടല്ല പുറത്താക്കിയതെന്ന് വേണം മനസ്സിലാക്കാൻ.

This is an opinion piece.The views expressed above are the author’s own. The Cue neither endorses nor is responsible for them.

Related Stories

No stories found.
logo
The Cue
www.thecue.in