ഹജ്ജ് തീർത്ഥാടന കാലം ഏറ്റവും മികച്ചതാക്കാൻ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി സൗദി അറേബ്യ. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്നായി 13 ലക്ഷം തീർത്ഥാടകരാണ് ഇതുവരെ സൗദിയിലെത്തിയത്. മലയാളികളടക്കമുള്ള ഇന്ത്യൻ ഹാജിമാർക്ക് ആവശ്യമായ സഹായവുമായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വളന്‍റിയർമാരും മെഡിക്കല്‍ സംഘവും വിവിധ മലയാളി സംഘടനകളുടെ വളന്‍റിയർമാരുമുണ്ട്.
ഹജ്ജിന് മികച്ച സേവനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി മക്ക നഗരത്തിന്‍റെയും വിശുദ്ധ കേന്ദ്രങ്ങളുടെയും മേൽനോട്ടച്ചുമതലയുള്ള റോയൽ കമ്മീഷന് കീഴിലെ കിദാന പദ്ധതിയിൽ ലുലു ഗ്രൂപ്പും പങ്കുചേർന്നു. ഇതിന്‍റെ ഭാഗമായി, വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം പുതിയ ലുലു സ്റ്റോറുകൾ തുറന്നു.
മിന, അറഫയുടെ സമീപ പ്രദേശം, മുസ്ദലിഫ തുടങ്ങിയ വിശുദ്ധ സ്ഥലങ്ങളോട് ചേർന്ന് നാലോളം സ്റ്റോറുകളാണ് തുറക്കുക. കിദാന ഡെവലപ്മെന്‍റ് കമ്പനി എക്സിക്യൂട്ടീവ് മാനേജർ മുഹമ്മദ് അൽ മെജ്മജും, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ മാനേജർ ബാഷർ നസീർ അൽ ബെഷറും എന്നിവർ ചേർന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.
122000 ത്തിലധികം ഇന്ത്യൻ ഹാജിമാരാണ് ഇത്തവണ തീർത്ഥാടനത്തിന് എത്തുന്നത്. 16000ത്തിലധികം മലയാളികൾ ഇന്ത്യൻ സംഘത്തിലുണ്ട്. ഇവർക്കെല്ലാമായി ഏറ്റവും മികച്ച സേവനമാണ് ലുലു സ്റ്റോറുകളിൽ ഉറപ്പാക്കുന്നത്. ഭക്ഷ്യ വസ്തുക്കൾ, പാനീയങ്ങൾ, അവശ്യവസ്തുക്കൾ തുടങ്ങിയവ ഹാജിമാർക്ക് ലഭ്യമാക്കുന്നു. വിശുദ്ധ നഗരങ്ങളിൽ സേവനം വിപുലമാക്കുന്ന ആദ്യ റീട്ടെയ്ൽ ഗ്രൂപ്പുകളിൽ ഒന്നാണ് ലുലു. ഹാജ്ജിമാർക്ക് ഏറ്റവും സുഗമമായ തീർത്ഥാടന കാലം ഉറപ്പാക്കുകയാണ് ലുലു.
വിശുദ്ധ നഗരങ്ങളിലെ സുസ്ഥിര വികസനവും മികച്ച സേവനവും ലക്ഷ്യമിട്ടുള്ള കിദാന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമെന്നും തീർത്ഥാടകർക്ക് ഏറ്റവും മികച്ച സേവനമാണ് നൽകുന്നതെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. സൗദി വിഷൻ 2030ന് കരുത്തേകുന്നത് കൂടിയാണ് ലുലുവിന്‍റെ പദ്ധതി.