'മരുന്നിന് അല്‍പം കാശ്, ആശുപത്രികളില്‍ രോഗങ്ങളുമായി മല്ലിടുന്ന തൊഴിലാളികള്‍ക്കൊരു കൈസഹായം, ഇനി ഒരു ജീവന്‍ കൂടി നഷ്ടപ്പടരുത്'

'മരുന്നിന് അല്‍പം കാശ്, ആശുപത്രികളില്‍ രോഗങ്ങളുമായി മല്ലിടുന്ന തൊഴിലാളികള്‍ക്കൊരു കൈസഹായം, ഇനി ഒരു ജീവന്‍ കൂടി നഷ്ടപ്പടരുത്'
Summary

പ്രസാദിനെയും സിന്ദയെയും പോലുള്ളവരുടെയൊക്കെ വിയര്‍പ്പിലും അധ്വാനത്തിലും കെട്ടിപ്പടുത്തതാണ് ഈ വ്യവസായം. അവരെ പോലുള്ളവരുടെ വിയര്‍പ്പില്‍ അഭിഷേകം ചെയ്യപ്പെട്ടാണ് സിനിമയിലെ വിഗ്രഹങ്ങള്‍. അത് താരങ്ങളോ, സംവിധായകരോ, ആരുമാകട്ടെ

ഹെയര്‍ ഡ്രസ്സര്‍ സിന്ദാ ദേവിയെ നിങ്ങളറിയുന്നുണ്ടാവില്ല. വെള്ളിത്തിരയിലോ ടെലിവിഷനിലോ ഒന്നും നിങ്ങള്‍ സിന്ദയെ കണ്ടിട്ടുമുണ്ടാവില്ല. കാരണം അവരൊരു സെലിബ്രിറ്റിയല്ല. നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ക്ക് തിരശീലയില്‍ ജീവന്‍ കൊടുക്കുന്ന അഥവാ അത്തരം ജോലികള്‍ ചെയ്യുന്ന അറിയപ്പെടാത്ത ഒരു സിനിമാ തൊഴിലാളി. ഏതാനും ദിവസം മുമ്പ് സിന്ദ മരിച്ചു. സിന്ദക്ക് ക്യാന്‍സറായിരുന്നു.

തിരുവനന്തപുരം പൂജപ്പുര മഹിളാമന്ദിരത്തിലെ അനാഥ കുട്ടികളില്‍ ഒരാളായി വളര്‍ന്ന്, പിന്നീട് വിവാഹിതയും മകനും ഒക്കെ ആയിട്ടും അനാഥയായി തന്നെ സിന്ദക്ക് മരിക്കേണ്ടി വന്നു. മഹിളാ മന്ദിരത്തിലെ ഏതാനും പേരോടൊപ്പം സിനിമാരംഗത്ത് നിന്ന് ശാന്തിവിള ദിനേശനും സിന്ദയുടെ യൂണിയന്‍ ജനറല്‍ സെക്രറ്ററി പ്രദീപ് രംഗനും മാത്രമാണ് അവരുടെ മൃതദേഹത്തിനൊപ്പമുണ്ടായിരുന്നത്. പ്രദീപും ദിനേശും ചേര്‍ന്നാണ് അവരുടെ ചിതക്ക് തീ കൊളുത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മരിക്കും മുമ്പ് സിന്ദ ഒരു കാര്യം മാത്രം മഹിളാമന്ദിരംകാരെ പറഞ്ഞേല്പിച്ചിരുന്നു 'എന്റെ മരണവിവരം ഫെഫ്കയില്‍ അറിയിക്കണമെന്ന്'. സിന്ദയുടെ അവസാന വാക്കുകളില്‍ തെളിഞ്ഞത് അവര്‍ക്ക് സംഘടനയോടുള്ള ആത്മബന്ധമാണ്. സിന്ദയെ പോലെ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീക്ക് ഒരു തൊഴിലാളി സംഘടന എന്താണെന്നു കൂടി പറഞ്ഞു വെക്കുന്നുണ്ട് ആ വാക്കുകള്‍.

ഇന്നലെ ഒരാള്‍ വിളിച്ചു. എത്രയോ വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് അദ്ദേഹം. ഹൃദയാഘാതം വന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീണ്ടും വയ്യാതായി. ആശുപത്രികളിലൊന്നില്‍ കാണിച്ചപ്പോള്‍ അഡ്മിറ്റാകാനാവശ്യപ്പെട്ടു. അവിടെ നിന്നാണ് അദ്ദേഹമെന്നെ വിളിച്ചത്. ചികിത്സ തുടരണമെങ്കിലും ഇപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞു. എന്താ അങ്ങിനെ ഒരു തീരുമാനമെന്ന് ഞാന്‍ ചോദിച്ചില്ല, അദ്ദേഹം പറഞ്ഞുമില്ല. ഇന്ന് രാവിലെ ഞാന്‍ വിളിച്ചപ്പൊള്‍, അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച്ഡ്‌ ഓഫ്. അദ്ദേഹത്തിന്റെ തുടര്‍ച്ചികിത്സക്കായി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന ആലോചനയിലാണ് ഞങ്ങള്‍.

ഇന്നും ഇന്നലെയും അതിന്റെ തലേന്നും ഇക്കഴിഞ്ഞ നാളുകളിലുമെല്ലാം എന്നെ തേടി ഇങ്ങനെ നൂറ് കണക്കിന് കാളുകളാണ് വന്നത്. ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യമുള്ള എത്രയോ പേര്‍, ആഴ്ചയിലൊരിക്കല്‍ ഡയാലിസിസ് നടത്തുന്നവര്‍, അര്‍ബുദത്തിന് ചികത്സ തേടുന്നവര്‍. സിനിമാ തൊഴിലാളികളുടെ ജീവിതം വറുതിയിലായിട്ട് 180 ദിവസം പിന്നിടുമ്പോള്‍ വിഷാദ രോഗത്തിന്നടിപ്പെട്ട് ജീവിതം തുടരണോ വേണ്ടയോ എന്ന ശങ്കയില്‍ നില്‍ക്കുന്ന മനുഷ്യര്‍ വരെയുണ്ട്.

മക്കള്‍ക്ക് മാസാമാസം ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഡേറ്റ ചാര്‍ജ് ചെയ്തു കൊടുക്കാന്‍ നിവൃത്തി ഇല്ലാത്തവര്‍, പഠനം ഓണ്‍ലൈനിലായിട്ടും മുഴുവന്‍ ഫീസും അടക്കണമെന്ന സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ നിര്‍ബന്ധത്തിന് മുന്നില്‍ പകച്ചു നില്ക്കുന്ന അച്ഛനമ്മമാര്‍, കയറി താമസിക്കാന്‍ സ്വന്തമായി വീട് എന്ന സ്വപ്നം കണ്ട് വീട് പണി തുടങ്ങുകയും ഇപ്പോ പണിപകുതിയിലാക്കി നിര്‍ത്തിവച്ചിരിക്കുകയും ചെയ്യുന്നവര്‍, വീട് വാടക കൊടുക്കാതെ കുടിശ്ശിഖയായപ്പോള്‍ ഒഴിഞ്ഞു പോകാനാവശ്യപ്പെട്ട ഗൃഹനാഥനോട് മറുത്തൊരക്ഷരം പറയാതെ ഉള്ളതെല്ലാം കെട്ടിപ്പറുക്കി കുട്ടികളെയും കൊണ്ട് ബന്ധു വീടുകളിലേക്ക് പോയവര്‍... ഇക്കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങളാണീ മനുഷ്യര്‍.

നടന്‍ വിനോദ് കോവൂര്‍ മത്സ്യക്കച്ചവടത്തിനിറങ്ങിയെന്നും സഹ സംവിധായകന്‍ തട്ടുകടയിട്ടെന്നും കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കതൊരു കൗതുക വാര്‍ത്ത മാത്രമാകാം.പക്ഷേ ആറായിരത്തോളം വരുന്ന ഞങ്ങളുടെ തൊഴിലാളികള്‍ക്ക് അത് കൗതുകമല്ല, അതവരുടെ ജീവിതമാണ്.

ഒന്നു വിശ്രമിക്കാന്‍ പോലുമാവാത്ത വിധം ഓട്ടത്തിലാണ് ഞങ്ങള്‍, മുട്ടാവുന്ന വാതിലുകളിലെല്ലാം മുട്ടി, പറ്റാവുന്നിടത്തൊക്കെ നിവേദനങ്ങള്‍ കൊടുത്ത്, സര്‍ക്കാരിലും ജനങ്ങളിലും പ്രതീക്ഷ അര്‍പ്പിച്ചുള്ള ഓട്ടം.

എല്ലാ വിയോജിപ്പുകളും പരിഭവങ്ങളും മാറ്റി വച്ചുള്ള അപേക്ഷയാണ്, 'മരുന്നിന് അല്പം കാശ്, ആശുപത്രികളില്‍ രോഗങ്ങളുമായി മല്ലിടുന്ന തൊഴിലാളികള്‍ക്കൊരു കൈ സഹായം, .....'

ഈ പാച്ചിലിനിടയിലാണ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഷൂട്ടിംഗ് തുടങ്ങാന്‍ അനുമതി നല്കിയുള്ള കേന്ദ്ര തീരുമാനം വന്നത്. ഒപ്പം, അടഞ്ഞു കിടക്കുന്ന തീയേറ്ററുകളും അധികം താമസിയാതെ തുറക്കുമെന്നും പുതിയ 'നോര്‍മലു'കളില്‍ നമ്മുടെ ജീവിതങ്ങള്‍ തളരാതെ അതിജീവിക്കുമെന്നും പ്രതീക്ഷിക്കുന്നു; അഥവാ പ്രതീക്ഷകളിലാണ് ഇപ്പോ ഞങ്ങള്‍ക്ക് വിശ്വാസം. ഞങ്ങള്‍ മാത്രമല്ല, നമ്മളെല്ലാം ആ വിശ്വാസത്തിലാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്.

ഇന്ന് നമ്മുടെ മുന്നില്‍ കാണുന്ന ഓരോ മനുഷ്യന്റേയും ജീവിതം മേല്പറഞ്ഞ അവസ്ഥകളില്‍ നിന്ന് ഭിന്നമല്ല. മഹാമാരിയില്‍ തൊഴിലും കിടപ്പാടവും ഒക്കെ നഷ്ടപ്പെട്ടവര്‍ ചുറ്റിലുമുണ്ട്. തൊഴിലാളി ആയിരിക്കയും സംഘടിത പ്രസ്ഥാനത്തിന്റെ തണലിലാണ് എന്നു ആശ്വസിക്കയും ചെയ്യുമ്പോള്‍ പോലും ഞങ്ങളുടെ ലൈറ്റ് യൂണിറ്റിലുണ്ടായിരുന്ന പ്രസാദിന്, മറ്റൊരു തൊഴില്‍ അന്വേഷിക്കേണ്ടി വരികയും അതിനിടയില്‍ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. കൃത്യമായ ചികിത്സ കിട്ടാതെ നമ്മുടെ സിന്ദയും വിട്ടു പോയി. പ്രസാദിനെയും സിന്ദയെയും പോലുള്ളവരുടെയൊക്കെ വിയര്‍പ്പിലും അധ്വാനത്തിലും കെട്ടിപ്പടുത്തതാണ് ഈ വ്യവസായം. അവരെ പോലുള്ളവരുടെ വിയര്‍പ്പില്‍ അഭിഷേകം ചെയ്യപ്പെട്ടാണ് സിനിമയിലെ വിഗ്രഹങ്ങള്‍. അത് താരങ്ങളോ, സംവിധായകരോ, ആരുമാകട്ടെ-- നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

ഈ തൊഴിലാളികളുടെ ജീവിതങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നവര്‍ ആരായാലും, അവര്‍ മലയാള സിനിമയുടെ മഹത്തായ ചരിത്രത്തെയാണ് നിഷേധിക്കുന്നത്. പരസ്പരം കൈകോര്‍ത്ത്, അതിജീവനത്തിനായുള്ള യാത്ര തുടരുമ്പോള്‍, ജീവന്‍ വെടിഞ്ഞവരുടെ ഓര്‍മ്മ ഞങ്ങള്‍ക്ക് കരുത്തും ധൈര്യവും തരുന്നുണ്ട്. ഈ വ്യവസായം ഇവിടെ തകരാതെ നിന്നേ മതിയാകൂ. അതിനിടെ ഇനി ഒരു ജീവന്‍ കൂടി നമുക്ക് നഷ്ടപ്പെടാന്‍ വയ്യ. നമ്മളത് അനുവദിക്കില്ല. പ്രസാദിനും സിന്ദക്കും ഒരിക്കല്‍ക്കൂടി അഭിവാദ്യങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in