'ഇഡി റഡാറില്‍ മസാല ബോണ്ടു'മെന്ന് മത്തങ്ങ വലിപ്പത്തില്‍ തലക്കെട്ടടക്കം മാധ്യമങ്ങള്‍ക്ക് വാട്ട്‌സ് ആപ്പ് സന്ദേശമയച്ചു : തോമസ് ഐസക്

'ഇഡി റഡാറില്‍ മസാല ബോണ്ടു'മെന്ന് മത്തങ്ങ വലിപ്പത്തില്‍ തലക്കെട്ടടക്കം മാധ്യമങ്ങള്‍ക്ക് വാട്ട്‌സ് ആപ്പ് സന്ദേശമയച്ചു : തോമസ് ഐസക്

ഇഡിയെന്ന് കേള്‍ക്കുമ്പോള്‍ മുട്ടുവിറച്ച് സംഘപരിവാറിന്റെ ദയയ്ക്ക് യാചിക്കാനിറങ്ങുന്നവരെ രാജ്യത്ത് മറ്റെവിടെയെങ്കിലും കണ്ടേയ്ക്കാമെന്നും കേരളത്തില്‍ അത് വിലപ്പോവില്ലെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്. റഡാറും കൊണ്ട് കിഫ്ബിയ്ക്ക് ചുറ്റും കറങ്ങിയാല്‍ നടന്ന് ഇഡി ഉദ്യോഗസ്ഥരുടെ കാല് കുഴയുമെന്നല്ലാതെ മറ്റൊന്നുമുണ്ടാകില്ല. ഈ കോപ്രായങ്ങള്‍ കണ്ട് സര്‍ക്കാര്‍ ഭയക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയെന്നും റിസര്‍വ് ബാങ്കില്‍ നിന്ന് വിവരങ്ങള്‍ തേടിയെന്നും രാവിലെ വമ്പന്‍ വാര്‍ത്തയായിരുന്നു. ഈ ഞായറാഴ്ച വിവാദം മാധ്യമങ്ങള്‍ക്ക് വിളമ്പിയത് ഇ.ഡി തന്നെയാണ്. ഇഡി ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് ഇതുസംബന്ധിച്ച് വാട്ട്‌സ് ആപ്പില്‍ സന്ദേശമയയ്ക്കുകയായിരുന്നു. മത്തങ്ങ വലിപ്പത്തിലെ തലക്കെട്ടു സഹിതമാണ് കൈമാറിയത്. ഇഡിയുടെ റഡാറില്‍ കിഫ്ബിയുടെ മസാലാബോണ്ടും എന്ന് അച്ചുനിരത്തണം എന്നാണതെന്നും തോമസ് ഐസക് ആരോപിച്ചു.

'നിയമസഭ പാസാക്കിയ നിയമത്തോടും റിസര്‍വ് ബാങ്കിന്റെ അധികാരത്തോടുമുള്ള ഈ വെല്ലുവിളിയ്‌ക്കെതിരെ ശബ്ദിക്കാന്‍ പ്രതിപക്ഷത്തിന് നട്ടെല്ലുണ്ടോ? അതോ ബിജെപി സംവിധാനം ചെയ്യുന്ന ഈ തിരക്കഥയില്‍ നിങ്ങളുടെ റോളും പറഞ്ഞുറപ്പിച്ചിട്ടുണ്ടോ? അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അലറിവിളിക്കുകയും, പ്രസക്തമായ വിഷയങ്ങളില്‍ മൗനം പാലിക്കുകയും ചെയ്യുന്നത് ആ തിരക്കഥ പ്രകാരമാണോ?എങ്കില്‍ എന്താണതിന് പ്രതിഫലം? ഈ മൗനത്തിന് സംഘപരിവാറില്‍ നിന്ന് എന്തുകിട്ടി?'- തോമസ് ഐസക് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കിഫ്ബിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയെന്നും റിസര്‍വ് ബാങ്കില്‍ നിന്ന് വിവരങ്ങള്‍ തേടിയെന്നും രാവിലെ വമ്പന്‍ വാര്‍ത്തയായിരുന്നു. ഈ ഞായറാഴ്ച വിവാദം മാധ്യമങ്ങള്‍ക്ക് വിളമ്പിയത് ഇഡി തന്നെയാണ് എന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുന്നു. ഇഡി ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയ വാട്‌സാപ്പ് സന്ദേശം താഴെയുണ്ട്. നോക്കൂ.

The C and AG has found that the Kerala govt has raised Rs 2150 crore from international market without the consent of the Centre, using Kerala Infrastructure Investment Fund Board (KIIFB). Wouldnt that amount to possible violation of FEMA. 'KIIFB masala bond too has come under ED radar'.

മത്തങ്ങ വലിപ്പത്തിലെ തലക്കെട്ടു സഹിതമാണ് സന്ദേശം കൈമാറിയിരിക്കുന്നത്. ''ഇഡിയുടെ റഡാറില്‍ കിഫ്ബിയുടെ മസാലാബോണ്ടും'' എന്ന് അച്ചുനിരത്തണം പോലും. റഡാറും കൊണ്ട് കിഫ്ബിയ്ക്കു ചുറ്റും കറങ്ങുന്ന ഇഡി ഉദ്യോഗസ്ഥരോട് ഒരു കാര്യം തെളിച്ചു പറഞ്ഞേക്കാം. നടന്ന് കാലു കുഴയുമെന്നല്ലാതെ ഈ കോപ്രായങ്ങളൊന്നും കണ്ട് ഇവിടെയാരെങ്കിലും ഭയക്കുമെന്ന് കരുതരുത്. ഇഡിയെന്നു കേള്‍ക്കുമ്പോള്‍ മുട്ടുവിറച്ച് സംഘപരിവാറിന്റെ ദയയ്ക്ക് യാചിക്കാനിറങ്ങുന്നവരെ ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും കണ്ടേയ്ക്കാം. ഈ നാട്ടിലത് പ്രതീക്ഷിക്കരുത്.

സിഎജിയുടെ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. അതിനു മുമ്പ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നതിനെക്കുറിച്ച് നിയമസഭാ സ്പീക്കര്‍ അവകാശലംഘനത്തിന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളെടുക്കാനുള്ള അധികാരം നിയമസഭയിലും പാര്‍ലമെന്റിലും പബ്ലിക് അക്കൗണ്ടന്റ്‌സ് കമ്മിറ്റിയ്ക്കു മാത്രമാണ്. ആ അധികാരമാണ് കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ കൈയാളാന്‍ ശ്രമിക്കുന്നത്. സിഎജി പരാമര്‍ശങ്ങളെക്കുറിച്ചുള്ള പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലൊന്നും കേസെടുക്കാനും അന്വേഷണം നടത്താനുമൊന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനൊന്നും ഒരധികാരവുമില്ല.

ആ ശ്രമങ്ങള്‍ നിയമസഭയോടുള്ള അവഹേളനമാണ്. സഭയുടെ അവകാശലംഘനമാണ്. ഏത് യജമാനന്റെ നിര്‍ദ്ദേശമനുസരിച്ചായാലും ശരി, ഇഡിയുടെ ഈ ഭീഷണിയ്‌ക്കൊന്നും കേരളം വഴങ്ങുന്ന പ്രശ്‌നമില്ല.

പ്രതിപക്ഷ നേതാവ് ഇനിയെങ്കിലും യഥാര്‍ത്ഥ പ്രശ്‌നത്തെക്കുറിച്ചു പ്രതികരിക്കണം. കേരളത്തെ തകര്‍ക്കാന്‍ വണ്ടി കയറിയ കേന്ദ്ര ഏജന്‍സികളുടെ കൂട്ടത്തില്‍ സിഎജിയും ഉണ്ട്.

കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത പരാമര്‍ശങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തത് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗം തന്നെയാണ് എന്ന് ഇഡിയുടെ ഇടപെടല്‍ തെളിയിക്കുന്നു.

നിയമസഭ പാസാക്കിയ നിയമത്തോടും റിസര്‍വ് ബാങ്കിന്റെ അധികാരത്തോടുമുള്ള ഈ വെല്ലുവിളിയ്‌ക്കെതിരെ ശബ്ദിക്കാന്‍ പ്രതിപക്ഷത്തിന് നട്ടെല്ലുണ്ടോ? അതോ ബിജെപി സംവിധാനം ചെയ്യുന്ന ഈ തിരക്കഥയില്‍ നിങ്ങളുടെ റോളും പറഞ്ഞുറപ്പിച്ചിട്ടുണ്ടോ? അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അലറിവിളിക്കുകയും, പ്രസക്തമായ വിഷയങ്ങളില്‍ മൗനം പാലിക്കുകയും ചെയ്യുന്നത് ആ തിരക്കഥ പ്രകാരമാണോ?

എങ്കില്‍ എന്താണതിന് പ്രതിഫലം? ഈ മൗനത്തിന് സംഘപരിവാറില്‍ നിന്ന് എന്തുകിട്ടി?

Finance Minister Dr. Thomas Isaac Lashes Out At Enforcement Director over probe Against KIIFB

Related Stories

No stories found.
logo
The Cue
www.thecue.in