ബിനീഷ് കോടിയേരിയെ ബംഗളൂരു പ്രത്യേക കോടതി ഈ മാസം 25 വരെ റിമാൻഡ് ചെയ്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. ലഹരിക്കടത്ത് കേസിൽ നാർകോടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എൻ.സി.ബി അപേക്ഷ നൽകിയിരുന്നില്ല.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ബിനീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ബിനീഷിന് ജാമ്യം നൽകണമെന്ന അദ്ദേഹത്തിന്റെ അഭിഭാഷകരുടെ ആവശ്യവും പരിഗണിച്ചില്ല. നവംബർ 18ന് ജാമ്യാപേക്ഷ പരിഗണിക്കും.
ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ സാമ്പത്തിക ഇടപാടുകൾ പലതും ബിനീഷ് കോടിയേരിക്ക് വേണ്ടിയാണെന്ന വാദമാണ് ഇ.ഡി കോടതിയിൽ വ്യക്തമാക്കിയത്.