വിമാനദുരന്തമുണ്ടായ വെള്ളിയാഴ്ചത്തെ കേരളത്തിന്റെ കാലാവസ്ഥ പരിഗണിച്ചാല്‍ കരിപ്പൂരില്‍ തന്നെ ലാന്‍ഡ് ചെയ്യുന്നതായിരുന്നു യുക്തമായ തീരുമാനമെന്ന് വ്യോമയാന വിദഗ്ധന്‍ അര്‍ജുന്‍ വെള്ളോട്ടില്‍ ദ ക്യുവിനോട്. കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കില്‍ വിമാനം കണ്ണൂരിലേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാമായിരുന്നില്ലേയെന്ന സംശയത്തോടാണ് എയറോസ്‌പേസ് എഞ്ചിനീയറായ അര്‍ജുന്റെ മറുപടി. അതേക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ. ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്തപ്പോഴത്തെ സാറ്റലൈറ്റ് ഇമേജ് പരിശോധിച്ചാല്‍ ആകാശം മേഘാവൃതമായിരുന്നുവെന്ന് കാണാനാകും. കേരളത്തിന്റെ മൊത്തം കാലാവസ്ഥയും അന്ന് പ്രതികൂലമായിരുന്നു. സംസ്ഥാനത്തെങ്ങും മഴയുണ്ടായിരുന്നു. മേഘാവൃതവുമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ കോഴിക്കോട് തന്നെ ഇറങ്ങുക എന്നത് തന്നെയാണ് യുക്തമായ തീരുമാനം.
മൂന്നുതരത്തിലുള്ള മേഘങ്ങളാണ് അന്ന് കാണാനായത്. സ്‌കാറ്റേഡ്, ക്യുമുലസ് നിംബസ്, ഓവര്‍കാസ്റ്റ് എന്നിവയാണ്. 300 അടിമുതല്‍ 1200 അടിവരെയുള്ള മേഖലയിലാണ് സ്‌കാറ്റേഡ് ക്ലൗഡ് കാണാനാവുക. 2500 അടി ഉയരത്തില്‍ ക്യുമുലസ് നിംബസ് ക്ലൗഡ് കാണാം. വിമാനയാത്രയ്ക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നത് ഈ മേഖവിഭാഗമാണ്. 8000 അടിക്കുമുകളില്‍ ഓവര്‍കാസ്റ്റ് ക്ലൗഡുമുണ്ട്. കേരളത്തിന്റെ മൊത്തം അന്തരീക്ഷം ഇത്തരത്തില്‍ മേഘാവൃതമായി പ്രതികൂലമായിരുന്നു. അതിനാല്‍ കോഴിക്കോട് തന്നെ ഇറക്കുക എന്നത് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെയും പൈലറ്റിന്റെയും യുക്തമായ തീരുമാനമായി വേണം വിലയിരുത്താന്‍. അതുതന്നെയാണ് അവര്‍ സ്വീകരിച്ചതും. പക്ഷേ നിര്‍ഭാഗ്യവശാല്‍ അത് അപകടത്തില്‍ കലാശിച്ചുവെന്നും അര്‍ജുന്‍ വെള്ളോട്ടില്‍ പറഞ്ഞു.
ഒരു വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് മേഖലയിലെ കാലാവസ്ഥാ വിവരങ്ങള്‍ ഫ്‌ളൈറ്റ് കംപ്യൂട്ടറില്‍ ലഭ്യമാകും. ലാന്‍ഡ് ചെയ്യാന്‍ പോകുന്ന സമയത്ത് പൈലറ്റിനുള്ള വിസിബിലിറ്റി റേഞ്ച് നിര്‍ണായകമാണ്. രണ്ടായിരം മീറ്റര്‍ വിസിബിളിറ്റി ഉണ്ടായിരുന്നുവെന്നാണ് അന്വേഷിച്ചപ്പോള്‍ മനസ്സിലായത്. കാലാവസ്ഥ പ്രതികൂലമാണെങ്കില്‍ പോലും ലാന്‍ഡ് ചെയ്യാനുള്ള എല്ലാവിധ സാഹചര്യങ്ങളും ഉണ്ടായിരുന്നു. അതായിരിക്കാം ലാന്‍ഡിംഗിനായി പൈലറ്റിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഗ്രീന്‍ സിഗ്നല്‍ കൊടുക്കാനുണ്ടായ സാഹചര്യം. അങ്ങനെവന്നപ്പോള്‍ ലാന്‍ഡ് ചെയ്യാം എന്ന തീരുമാനം പൈലറ്റ് കൈക്കൊള്ളുകയും ചെയ്തിരിക്കാം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
എല്ലാവിധ സംവിധാനങ്ങളും സജ്ജീകരണങ്ങളുമുള്ള വിമാനത്താവളം തന്നെയാണ് കരിപ്പൂര്‍. ലാന്‍ഡ് ചെയ്ത് താഴ്ചയിലേക്ക് പതിക്കുന്ന അവസ്ഥ എങ്ങനെ ഇല്ലാതാക്കാന്‍ പറ്റുമെന്ന് വിശദമായി പരിശോധിച്ച് നടപടിയെടുക്കേണ്ടതുണ്ട്. റണ്‍വേയുടെ നീളം കൂട്ടിയോ അപകടമുണ്ടാകാത്ത തരത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയോ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. ഓരോ അപകടങ്ങളില്‍ നിന്നും നാം കൂടുതല്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കുകയും വേണം. അതിവേഗ മാറ്റത്തിന് വിധേയമാകുന്ന രംഗമാണ് വ്യോമയാനം. ഏവിയേഷന്‍ രംഗത്ത് ആധുനിക പഠനങ്ങള്‍ നടത്തി അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ടെന്നും അര്‍ജുന്‍ ദ ക്യുവിനോട് പറഞ്ഞു.