‘ഉമ്മന്‍ചാണ്ടി സാറിനെ തെറ്റി വിളിച്ചതല്ല’; കോയമ്പത്തൂരിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പറയാനുള്ളത്
മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് കരുതി വിളിച്ച നമ്പറില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ലഭിച്ചതല്ലെന്ന് കോയമ്പത്തൂര്‍ സ്വകാര്യ കണ്ണാശുപത്രിയിലെ വിദ്യാര്‍ത്ഥികള്‍. ഉമ്മന്‍ചാണ്ടി സാറിനെ നമ്പര്‍ തെറ്റി വിളിച്ചതല്ലെന്ന് വിദ്യാര്‍ത്ഥികളിലൊരാളായ അമൃത ദ ക്യുവിനോട് വ്യക്തമാക്കി. മുഖ്യമന്ത്രിയുടേതാണെന്ന് കരുതി വിളിച്ച നമ്പര്‍ നിലവില്‍ ഇല്ലാത്തതായിരുന്നു. പിന്നീടാണ് സഹായമഭ്യര്‍ത്ഥിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ചത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഭക്ഷണവും അവശ്യവസ്തുക്കളും ഇല്ലാതെ കുടുങ്ങിയപ്പോള്‍ വേറെ വഴിയില്ലാതായതോടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചത്. ഉടന്‍ തന്നെ രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണമുറപ്പാക്കിയതിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ ഒപ്‌ടോമെട്രി വിദ്യാര്‍ത്ഥിനികളായ ,അമൃത,സജ്‌ന, മുഹ്‌സിന, ശാമിലി, മുഫീദ, ആമിന എന്നിവരാണ് നാട്ടിലേക്ക് മടങ്ങാനാകാതെ ഹോസ്റ്റലില്‍ കുടുങ്ങിയത്. തിരൂര്‍, തൃപ്രങ്ങോട്, അരീക്കോട്, എടപ്പാള്‍, വൈരങ്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. അടുത്തെങ്ങും അവശ്യസാധനങ്ങള്‍ പോലും കിട്ടാത്ത അവസ്ഥയായതോടെ ഇവര്‍ കടുത്ത പ്രതിസന്ധിയിലായി. ഇവര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഉമ്മന്‍ചാണ്ടി 25 കിലോ അരിയും ധാന്യങ്ങളും പലവ്യഞ്ജനങ്ങളുമടക്കം ഹോസ്റ്റലില്‍ എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അമൃതയുടെ വാക്കുകള്‍ ഇങ്ങനെ
പഠനത്തിന്റെ ഭാഗമായി മാര്‍ച്ച് 24 വരെ ഹോസ്പിറ്റലില്‍ ഡ്യൂട്ടിയുണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ ലോക്ക് ഡൗണും പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കിട്ടിയ, മുഖ്യമന്ത്രിയുടേതെന്ന് കരുതിയ, ഒരു നമ്പരിലാണ് ആദ്യം വിളിച്ചത്. അത് നിലവിലില്ലെന്നാണ് പറഞ്ഞത്. നമ്പര്‍ തെറ്റിയതാകാം. അതിനിടെ ജെയ്‌സണ്‍ എന്നൊരാള്‍ മുഖേന ഈറോഡുള്ള ഞങ്ങളുടെ ചില സുഹൃത്തുക്കള്‍ നാട്ടിലേക്ക് മടങ്ങിയെന്ന് അറിഞ്ഞു. സഹായത്തിനായി അദ്ദേഹത്തെ തിങ്കളാഴ്ച ബന്ധപ്പെട്ടു. ലോക്ക് ഡൗണ്‍ ആയതിനാല്‍ നാട്ടിലേക്ക് പോവുക ബുദ്ധിമുട്ടാണെന്നും ജയ്ഹിന്ദ് ടിവിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലൈവ് പ്രോഗ്രാം ഉണ്ടെന്നും അതിലൊന്ന് വിളിച്ച് ആവശ്യം പറയൂവെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതുപ്രകാരമാണ് ലൈവില്‍ ഉമ്മന്‍ചാണ്ടി സാറിനോട് സംസാരിച്ചത്. ഒപ്പമുള്ള മുഫീദയാണ് ഞങ്ങളുടെ അവസ്ഥ വിശദീകരിച്ചത്. നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും ഭക്ഷണത്തിനുള്‍പ്പെടെ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹത്തോട് പറഞ്ഞു.
എന്നാല്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ ഉള്ള ഇടങ്ങളില്‍ തന്നെ തുടരണമെന്നാണ് സര്‍ക്കാരുകളുടെ നിര്‍ദേശമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ നാട്ടില്‍ എത്തുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിനുള്ള സഹായങ്ങള്‍ ഉറപ്പാക്കാമെന്നും അറിയിച്ചു. അങ്ങനെ അദ്ദേഹം ചുമതലപ്പെടുത്തിയ ഒരാള്‍ വിളിച്ച് കാര്യങ്ങളെല്ലാം അന്വേഷിച്ചു. പിറ്റേന്ന് രാവിലെ 11 മണിയോടെ അയാള്‍ ഭക്ഷണസാധനങ്ങളുമായി എത്തി. അതിനിടെ ഉമ്മന്‍ചാണ്ടി രണ്ടുതവണ ഇങ്ങോട്ടുവിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. തമിഴ്‌നാട് ആരോഗ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഞങ്ങളെ നാട്ടിലേക്ക് എത്തിക്കാന്‍ സാധിക്കുമോയെന്ന് അന്വേഷിച്ചുനോക്കാമെന്നും പറഞ്ഞു. അതുപ്രകാരം തമിഴ്‌നാട് ആരോഗ്യവകുപ്പിലെ അനൂപ് എന്ന ഉദ്യോഗസ്ഥന്‍ ഞങ്ങളെ വിളിച്ചു. എന്നാല്‍ നിലവില്‍ നാട്ടിലെത്തിക്കാന്‍ ഒരു വഴിയുമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. എന്തായാലും ഭക്ഷണസാധനങ്ങള്‍ ലഭിച്ചതില്‍ വലിയ ആശ്വാസമുണ്ട്. സാധനങ്ങള്‍ കിട്ടണമെങ്കില്‍ ഞങ്ങള്‍ക്ക് കുറേ ദൂരം പോകേണ്ടതുണ്ട്. ഇതിപ്പോള്‍ അരിയും ധാന്യങ്ങളും പലവ്യഞ്ജനങ്ങളുമടക്കം രണ്ടാഴ്ചത്തേക്കുള്ള സാധനങ്ങളുണ്ടെന്നും ഉമ്മന്‍ചാണ്ടിയുടെ ഇടപെടലില്‍ നന്ദിയുണ്ടെന്നും അമൃത പറഞ്ഞു.