അഞ്ചു രാഷ്ട്രങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന്‍റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് അതിവിശിഷ്ടമായ ഔദ്യോഗിക സ്വീകരണമാണ് യുഎഇ ഒരുക്കിയത്. യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘം വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു.
ഇന്ത്യ-യുഎഇ ബന്ധത്തിന്‍റെ ശക്തി പ്രതിഫലിപ്പിക്കുന്ന രീതിയിലായിരുന്നു സ്വീകരണച്ചടങ്ങുകൾ. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചതിന് പിന്നാലെ സൈനിക ഗാർഡ് ഓഫ് ഓണറും പ്രധാനമന്ത്രിക്ക് നൽകി. യുഎഇ ആകാശപരിധിയിൽ പ്രവേശിച്ചതുമുതൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തിന് അകമ്പടി സേവിച്ചതും ശ്രദ്ധേയമായി. സന്ദർശനത്തോടുള്ള ആദരസൂചകമായാണ് പ്രത്യേക അനുമതിയോടെ ഈ സുരക്ഷാ-ആഭിവാദ്യ ക്രമീകരണം ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു.
സന്ദർശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി മോദിയും പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നിർണായക ചർച്ചകൾ നടന്നു. ഊർജസുരക്ഷ, പ്രതിരോധ സഹകരണം, സമുദ്ര വ്യാപാരം, നിക്ഷേപം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും പുതിയ ധാരണാപത്രങ്ങൾ ഒപ്പുവച്ചു.