Web Series

നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് ‘ഫ്രണ്ട്‌സ്’ തട്ടിയെടുത്ത് എച്ച്ബിഒ; ഓണ്‍ലൈന്‍ സ്ട്രീമിങ്ങില്‍ മത്സരം മുറുകുന്നു  

THE CUE

ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് വിപണി ഓരോ ദിവസവും കടുത്തുകൊണ്ടിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ പേരുകള്‍ മാത്രമാണ് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പരിചിതമെങ്കിലും അന്താരാഷ്ട്ര തലത്തില്‍ പുതിയ കമ്പനികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍, ഹുളു എന്നിവയ്‌ക്കൊപ്പം അന്താരാഷ്ട്ര വിപണിയിലേക്ക് എച്ച്ബിഒ യുടെ സ്ട്രീമിങ്ങ് സര്‍വീസായ മാക്‌സ്, ഡിസ്‌നി പ്ലസ്, എന്‍ബിസി യുണിവേഴ്‌സല്‍ എന്നിവയ്‌ക്കൊപ്പം ആപ്പിളിന്റെ സ്ട്രീമിങ്ങ് സര്‍വീസും അടുത്ത വര്‍ഷത്തോടെ കളം നിറയും. ഇതോടെ ഒരു സ്ട്രീമിങ്ങ് പോര്‍ട്ടലില്‍ നിന്ന് പ്രേക്ഷകരെ തട്ടിയെടുക്കാനുള്ള വഴിയും നോക്കി കൊണ്ടിരിക്കുകയാണ് കമ്പനികള്‍.

നെറ്റ്ഫ്‌ലിക്‌സിന്റെ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഷോ ആയിരുന്നു ‘ഫ്രണ്ട്‌സ്’. 1994-2004 കാലഘട്ടത്തില്‍ സംപ്രേഷണം ചെയ്തിരുന്ന ഷോ നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത് 2014ല്‍ ആയിരുന്നു. അന്നു മുതല്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള ഷോയും ‘ഫ്രണ്ട്‌സ്’ തന്നെ. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ഫ്രണ്ട്‌സ് സംപ്രേഷണം ചെയ്യാനുള്ള അവകാശം ‘എച്ച്ബിഒ മാക്‌സ്’ സ്വന്തമാക്കി. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ഫ്രണ്ട്‌സ് നെറ്റ്ഫ്‌ലിക്‌സിന് നഷ്ടമാകുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മത്സരം കടുക്കുന്നതോടെ മറ്റ് രാജ്യങ്ങളിലും സ്ഥിതി മാറിയേക്കാം.

ഫ്രണ്ട്‌സിനൊപ്പം വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മിച്ച അനേകം സിനിമകളും സീരീസുകളും എച്ച്ബിഒ മാക്‌സിലൂടെ സംപ്രേഷണം ചെയ്യും. ഇതോടൊപ്പം ‘ഗെയിം ഓഫ് ത്രോണ്‍സും’ എച്ച്ബിഒ ഒറിജിനല്‍സും കൂടി ചേരുമ്പോള്‍ വിപണി പിടിക്കാമെന്നാണ് മാക്‌സ് കരുതുന്നത്. പതിനായിരം മണിക്കൂറുകളോളം ദൈര്‍ഘ്യമുള്ള പ്രീമിയം കണ്ടന്റുകള്‍ക്കൊപ്പമാണ് ‘മാക്‌സ്’ സ്ട്രീമിങ്ങ് ആരംഭിക്കുക.

നെറ്റ്ഫ്‌ലിക്‌സ് സ്ട്രീം ചെയ്യുന്ന മറ്റൊരു ഹിറ്റ് സീരീസായ ‘ദ ഓഫീസി’ന്റെ അമേരിക്കന്‍ സംപ്രേഷണാവകാശം നേരത്തെ എന്‍ബിസി യുണിവേഴ്‌സല്‍ സ്വന്തമാക്കിയിരുന്നു. ഡിസ്‌നി പ്ലസ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനിരിക്കെ മാര്‍വല്‍ ചിത്രങ്ങള്‍ നേരത്തെ തന്നെ നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. അതിനൊപ്പം മറ്റൊരു നിര്‍മാണ കമ്പനിയായ ട്വന്റീത്ത് സ്വെഞ്ച്വറി ഫോക്‌സ് പ്രധാന ഷോകള്‍ ‘ഹുളു’വിലേക്കും മാറ്റിയിരുന്നു.

തല്‍ക്കാലം അമേരിക്കയ്ക്കകത്തെ സ്ട്രീമിങ്ങ് അവകാശമാണ് നെറ്റ്ഫ്‌ലിക്‌സിന് നഷ്ടമാകുന്നതെങ്കിലും ഓണ്‍ലൈന്‍ സീരീസുകളുടെയും സിനിമകളുടെയും കാഴ്ചക്കാര്‍ ആഗോളവിപണിയില്‍ ദിനം പ്രതി കൂടുന്നത് കൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിലെ സ്ട്രീമിങ്ങ് അവകാശം എത്രകാലം നിലനിര്‍ത്താന്‍ കഴിയുമെന്നുറപ്പ് പറയാനാവില്ല.

ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് വിപണിയില്‍ നെറ്റ്ഫ്‌ലിക്‌സിന് 150 മില്ല്യണ്‍ ഉപഭോക്താക്കളാണ് ഉള്ളത്. കഴിഞ്ഞ പാദത്തില്‍ മാത്രം എഴുപത് ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍. ഓരോ വര്‍ഷവും 24 ശതമാനം വര്‍ധനവ് ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടാകുന്നുണ്ട്. എങ്കിലും ഒറിജിനല്‍ ഷോകള്‍ക്ക് കാഴ്ചക്കാര്‍ കുറവാണെന്നാണ് കണക്കുകള്‍ പറയുന്നത്.

ലോകമെമ്പാടുമായി 285 ഒറിജിനല്‍ ടിവി ഷോകളും എഴുന്നൂറോളം സീരീസുകളും നെറ്റ്ഫ്‌ലിക്‌സിന്റേതായി വിവിധ നിര്‍മാണ ഘട്ടത്തിലാണ്. പക്ഷേ മറ്റ് ഷോകളെ അപേക്ഷിച്ച് ഒറിജിനല്‍ ഷോകള്‍ ഒന്നോ രണ്ടോ സീസണ്‍ മാത്രമാണ് സംപ്രേഷണം ചെയ്യപ്പെടുക എന്നും അത് കഴിഞ്ഞാല്‍ പിന്‍വലിക്കുക ആണ് പതിവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒറിജിനല്‍ ഷോകളുടെ നിര്‍മ്മാണ ചെലവ് കൂടുതലാണെന്നിരിക്കെ ഇതു കമ്പനിക്ക് നഷ്ടമുണ്ടാക്കുന്നു. അടുത്തിടെ റിലീസ് ചെയ്തതില്‍ സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ്, ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്,റോമ, ദക്രൗണ്‍ തുടങ്ങിയവയാണ് ആഗോള തലത്തില്‍ നെറ്റ്ഫ്‌ലിക്‌സിന്റെ വലിയ വിജയങ്ങള്‍.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT