Short Films

അവനവന്റെ ലോകങ്ങളിലേക്കുള്ള യാത്ര, ഹ്രസ്വചിത്രം 'ഞാന്‍' കാണാം

അവനവനിലേക്കുള്ള, സ്വന്തം അസ്ഥിത്വം തേടിയുള്ള അന്വേഷണങ്ങള്‍ കഥകളും കവിതകളും രൂപം കൊണ്ട് കാലം മുതല്‍ക്കെ പറയപ്പെട്ടിട്ടുണ്ട്. സ്പൂണ്‍ ഫീഡ് ചെയ്യപ്പെടുന്ന പ്രമേയങ്ങള്‍ക്കപ്പുറം ഓരോ വ്യക്തിക്കും ഓരോ അര്‍ത്ഥതലങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയുന്നു എന്നതാണ് എല്ലാ കാലത്തും ഈ സത്യാന്വേഷണങ്ങളെ പ്രസക്തമാക്കിയിട്ടുള്ളത്. വായനക്കാരന് ആ യാത്ര തന്റേതായി അനുഭവപ്പെടുക എന്നത് ചെറിയ കാര്യമല്ല, അത് എഴുത്തില്‍ നിന്ന് വിഷ്വല്‍ മീഡിയത്തിലേക്ക് വരുമ്പോള്‍ ആ വെല്ലുവിളി വര്‍ധിക്കുന്നു. അത്തരത്തിലെ ഒരു വെല്ലുവിളി ഏറ്റെടുക്കുന്ന ഒരു ഹ്രസ്വചിത്രമാണ് അരുണ്‍ ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ഞാന്‍.

ഓരോ വ്യക്തിയും അവനവനുള്ളില്‍ എവിടെയോ ഒരു ലോകം തീര്‍ത്തിട്ടുണ്ട്. ആഗ്രഹങ്ങളുടെ, സ്വപ്‌നങ്ങളുടെ, പ്രണയത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ എന്നിങ്ങനെ അവനു ചുറ്റുമുള്ള എല്ലാം അവന്റെ നിയന്ത്രണത്തിലാകുന്ന ലോകം, അത്തരമൊരു ലോകത്തിലേക്കുള്ള യാത്രയുടെ കുറച്ച് നിമിഷങ്ങള്‍ മാത്രമാണ് ഞാന്‍. ആ അന്വേഷണം പ്രേക്ഷകന് എന്ത് നല്‍കുന്നുവെന്ന് കണ്ട് തന്നെ അറിയേണ്ടതാണ്.

അനന്തു അജന്തകുമാര്‍ തിരക്കഥയൊരുക്കിയ ചിത്രം കഥ പറയുന്നത് രണ്ട് പേരുടെ സംഭാഷണങ്ങളിലൂടെയാണ്. സംഭാഷണങ്ങള്‍ ചിത്രത്തില്‍ വലിയ പ്രാധാന്യവുമുണ്ട്. പ്രമേയം ലളിതമായി തന്നെ അവതരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് പൂര്‍ണമായി സാധിച്ചിട്ടില്ല. തുടക്കം മുതല്‍ തന്നെ ഒരു നാടകീയത ചിത്രത്തിലുണ്ട്. പ്രമേയം അത് ആവശ്യപ്പെടുന്നുണ്ടെങ്കിലും സംഭാഷണങ്ങളിലും അഭിനേതാക്കളുടെ പ്രകടനത്തിലും അത് ഒരുപടി കുറഞ്ഞിരുന്നെങ്കില്‍ നന്നായേനെയെന്ന് പ്രേക്ഷകന് തോന്നിയാല്‍ തെറ്റ് പറയാനാവില്ല.

ഒരു വ്യക്തി സ്വയം സ്വതന്ത്ര്യനാകുമ്പോള്‍ അല്ലെങ്കില്‍ അതിന് ശ്രമിക്കുമ്പോള്‍ അതില്‍ അവനോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുക പ്രകൃതിയായിരിക്കും. ഞാനില്‍ കാഴ്ചയിലും കേള്‍വിയിലും അത് പരമാവധി ശ്രദ്ധയോടെ മികച്ചതായി തന്നെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അച്യുത് കൃഷ്ണനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മികച്ച ദൃശ്യങ്ങളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത് കിരണ്‍ എസ് വിശ്വ.

ശ്രീകുമാര്‍ രാമകൃഷ്ണനും അഭിജിത്ത് യുബിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം യൂട്യൂബില്‍ ലഭ്യമാണ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT