തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ഡി.എം.കെ നേതാവ് കരുണാനിധി ഒരിക്കൽ പറഞ്ഞത്, ' നിങ്ങൾക്ക് മത വൈവിധ്യം കാണണമെങ്കിൽ എൻ്റെ വീട്ടിലേക്ക് വന്നാൽ മതി' എന്നായിരുന്നു. കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്ത്രിയുടെ മരുമകൻ ഒരു മുസ്ലീം നാമധാരി ആകുന്നത് ഇവിടെ ഒരു വിഷയമേ അല്ല. ദ്രാവിഡ പാർട്ടിയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിന് മക്കളുടെ പ്രണയത്തിലെ തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കാൻ ശേഷിയുണ്ട് എന്നാണത് കാണിക്കുന്നത്. പക്ഷെ, രണ്ടിടങ്ങളിലും ഗ്രൗണ്ടിൽ ജാതി ഭ്രാന്ത് ഉള്ളിൽ കൊണ്ട് നടക്കുന്ന, രാഷ്ട്രീയാധികാരത്തിനായി പുറത്ത് പുരോഗമനവാദിയായി അഭിനയിക്കുന്ന പ്രവർത്തകരുണ്ടാവും. അവരെ തിരിച്ചറിഞ്ഞ് തിരുത്താനുള്ള രാഷ്ട്രീയ ജാഗത്രയും സാമൂഹ്യ നീതി ലക്ഷ്യം വക്കുന്ന പാർട്ടികൾക്കുണ്ടാകേണ്ടതുണ്ട്.