Filmy Features

ഡിസംബറില്‍ ഷൂട്ട് തുടങ്ങി, കുറുവച്ചന്‍ സാങ്കല്‍പ്പികമായിരുന്നെങ്കില്‍ എന്തിനായിരുന്നു വിവാദം?; ടോമിച്ചന്‍ മുളകുപ്പാടം സംസാരിക്കുന്നു

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രം സാങ്കല്‍പ്പിക സൃഷ്ടിയായിരുന്നെങ്കില്‍ വിവാദവും കേസും പിന്നെന്തിനായിരുന്നുവെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടം. 2019 ഡിസംബറില്‍ മൂന്ന് ദിവസം ചിത്രീകരിച്ച സിനിമയാണ് സുരേഷ് ഗോപി 250 എന്ന പേരില്‍ അനൗണ്‍സ് ചെയ്തിരുന്നതെന്നും ടോമിച്ചന്‍ മുളകുപ്പാടം ദ ക്യു'വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടൈറ്റില്‍ ഉള്‍പ്പെടെ 2019 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പാലാ പൂവത്തോട് സ്വദേശിയാണ് ഷിബിന്‍ ഫ്രാന്‍സിസ്. അടിസ്ഥാന രഹിതമായി ആരോപണങ്ങളാണ് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നടത്തിയതെന്നും ടോമിച്ചന്‍ മുളകുപ്പാടം. സിനിമയിലെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് ഷാജി കൈലാസും, 20 കൊല്ലം മുമ്പ് കഥാപാത്രത്തിനായി ആലോചിച്ച പേരാണെന്ന് രഞ്ജി പണിക്കരും പറയുന്നു, പിന്നെന്തിനാണ് കേസും വിവാദവും ഉണ്ടായതെന്നും ടോമിച്ചന്‍ മുളകുപ്പാടം ചോദിച്ചു.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ പേരും കോപ്പിയടി ആരോപണവും കോടതിയിലെത്തിയതാണ്?

സുരേഷ് ഗോപി 250 എന്ന പേരില്‍ ഞങ്ങള്‍ പ്രഖ്യാപിച്ച സിനിമ ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയാണ്. അയാള്‍ സൃഷ്ടിച്ച കഥാപാത്രമാണ്. നമ്മുടെ സിനിമയുടെ കഥയുമായി മറ്റാരുടെയും സിനിമയുമായും കഥയുമായും യാതൊരു ബന്ധവുമില്ല. പുറത്തിറങ്ങാത്ത സിനിമയുടെ കഥയും ഡിറ്റെയില്‍സും ഈ ഘട്ടത്തില്‍ പറയാനാകില്ലല്ലോ.

കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നൊരാള്‍ തന്റെ കഥ സിനിമയാക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു?

അയാളുടെ പേഴ്‌സണല്‍ കഥ നമ്മള്‍ക്കറിയില്ലല്ലോ, എന്തിനാണ് അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത്. അദ്ദേഹത്തിന്റെ കഥയല്ല. ഷിബിന്‍ പാലാക്കാരനാണ്. ഷിബിന്‍ എഴുതിയ കഥയാണ് ഈ സിനിമ. സംവിധായകന്‍ മാത്യൂസ് പത്തിലേറെ സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുള്ള ആളാണ്. ആദ്യം ജോണി ആന്റണിയുടെ കൂടെ ആയിരുന്നു. അന്‍വര്‍ റഷീദിനൊപ്പവും അമല്‍ നീരദിനൊപ്പവും സഹസംവിധായകനായി ഉണ്ടായിട്ടുണ്ട്. അമല്‍ നീരദിന്റെ വരത്തനില്‍ സഹസംവിധായകനായിരുന്നു. കെട്ട്യോളാണെന്റെ മാലാഖ സിനിമയുടെ സഹസംവിധായകനായിരുന്നു. ഇക്കൂട്ടത്തില്‍ ജിനുവിനൊപ്പം ഒരു സിനിമയിലും വര്‍ക്ക് ചെയ്്തിരുന്നു. ഞങ്ങളുടെ ഈ സിനിമയുടെ കഥ എന്താണെന്ന് മറ്റുള്ള ആര്‍ക്കേലും അറിയാന്‍ പറ്റുമോ,ഇല്ല.

കൊവിഡിനിടെയാണ് സിനിമ പ്രഖ്യാപിക്കുന്നത്, പിന്നാലെ വിവാദവും?

ഞങ്ങള്‍ 2019 ഡിസംബറില്‍ ഷൂട്ട് തുടങ്ങിയ സിനിമയാണ്. മൂന്ന് ദിവസം ഷൂട്ട് ചെയ്തിരുന്നു. ടീസറില്‍ ഉള്ള സീനുകള്‍ അന്ന് ഷൂട്ട് ചെയ്തതാണ്. ഏപ്രില്‍ 15മുതല്‍ വീണ്ടും ഷൂട്ട് ചെയ്യാനിരുന്നതാണ്. അതിനിടെ കൊവിഡ് പ്രശ്‌നമായി. ഷിബിന്‍ ഫ്രാന്‍സിസ് അമേരിക്കയിലായി പോയി. അങ്ങനെ നിന്നുപോയതാണ്. ജിനു എബ്രഹാം എന്തിനാണ് കേസ് കൊടുത്തതെന്ന് അറിയില്ല. പാലായിലെ കുറുവച്ചനെ കൂടി ചുമ്മാ ബുദ്ധിമുട്ടിച്ചില്ലേ.

എപ്പോള്‍ ഷൂട്ട് ചെയ്യാനാണ് ആലോചന

ഈ സിനിമ അങ്ങനെ തിരക്ക് കൂട്ടി ഷൂട്ട് ചെയ്യാനാകുന്ന ഒന്നല്ല. അങ്ങനെ ചെയ്യാന്‍ പറ്റുന്ന പടവുമല്ല. ആളും അനക്കവുമില്ലാതെ ചെയ്യാനാകില്ല. വലിയ പടമായിട്ട് തന്നെ ചെയ്യണം. കൊവിഡ് പ്രോട്ടോക്കോള്‍ വച്ച് അമ്പത് പേരെ വച്ച് ചെയ്യാനാകുന്ന ഫോര്‍മാറ്റിലുള്ള സിനിമയല്ല.

മമ്മൂട്ടിയുടെ പോക്കിരിരാജ പോലെ, മോഹന്‍ലാലിന്റെ പുലിമുരുകന്‍ പോലെ സുരേഷ് ഗോപിയുടെ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു മാസ് പടമെന്ന് രീതിയിലാണ് ഇതൊരുക്കുന്നത്?

അതൊന്നും ഈ ഘട്ടത്തില്‍ പറയാനാകില്ല. ഇത് മാസ്സിനെയും ഫാമിലിയെയും പരിഗണിച്ചുള്ള സിനിമയാണ്. പോക്കിരിരാജയും പുലിമുരുകനും അത്തരത്തിലായിരുന്നല്ലോ. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കാത്തത്. കൊറോണയുടെ പ്രശ്‌നങ്ങള്‍ തീരാതെ സിനിമ ചെയ്യാനാകില്ല. ഓടിപ്പിടിച്ച് ചെയ്യാവുന്ന സിനിമയല്ല.

രഞ്ജി പണിക്കര്‍ സൃഷ്ടിച്ച കുറുവച്ചനുമല്ല ഈ സിനിമ?

അല്ല, ഈ സിനിമയ്ക്ക് വേണ്ടിയുള്ള കഥാപാത്രമാണ്. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ഈ ഘട്ടത്തില്‍ പറയാനാകില്ല. ഞങ്ങള്‍ക്കല്ലാതെ ആര്‍ക്കും അറിയാത്ത കാര്യം എങ്ങനെയാണ് ജിനു പറഞ്ഞതെന്ന് മനസിലാകുന്നില്ല.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT