തോക്കെടുത്തുള്ള ആക്ഷൻ രംഗങ്ങൾ മുൻപ് സിനിമകളിൽ ചെയ്തിട്ടുണ്ടെങ്കിലും റൈഫിൾ ക്ലബ് സിനിമയിലെ അനുഭവം മറ്റൊന്നായിരുന്നെന്ന് നടി വാണി വിശ്വനാഥ്. ഭാരമുള്ള തോക്ക് സിനിമയ്ക്ക് വേണ്ടി മുൻപ് എടുത്തിട്ടില്ല. പണ്ട് ഒരുപാട് ഡയലോഗ് പറയുന്നതൊക്കെയായിരുന്നു ആക്ഷൻ സിനിമകളിൽ ഉണ്ടായിരുന്നത്. ഇപ്പോൾ അതെല്ലാം മാറി ഒരു നോട്ടം പോലും ആക്ഷൻ സിനിമകളുടെ ഭാഗമായി. ഒരുപാട് സന്തോഷം തോന്നിയ സിനിമയാണ് റൈഫിൾ ക്ലബ് എന്നും കുറെ വർഷങ്ങൾക്ക് ശേഷമാണ് സ്വന്തം സിനിമ തിയറ്ററിൽ കാണുന്നതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വാണി വിശ്വനാഥ് പറഞ്ഞു.
ആഷിഖ് അബു സംവിധാനം ചെയ്ത് ഇപ്പോൾ തിയറ്ററുകളിൽ വിജയകരമായി പ്രധര്ശനം തുടരുന്ന ചിത്രമാണ് റൈഫിൾ ക്ലബ്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നതും. ‘മായാനദി'ക്ക് ശേഷം ആഷിഖ് അബുവും ശ്യാം പുഷ്കരനും ദിലീഷ് കരുണാകരനും റെക്സ് വിജയനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റൈഫിൾ ക്ലബ്. ഒരു റൈഫിൾ ക്ലബിൽ നടക്കുന്ന ത്രസിപ്പിക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, വിനീത് കുമാർ, ഹനുമാൻകൈൻഡ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാണി വിശ്വനാഥ് പറഞ്ഞത്:
ആഷിഖ് അബുവിന് വിട്ടുകൊടുത്ത സിനിമയാണ്. അവർ പറയുന്നത് അഭിനയിച്ചു എന്നുള്ളതാണ്. തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണ് സിനിമയിലേത്. തോക്കെടുത്ത് ആക്ഷൻ ചെയ്യുന്നതെല്ലാം ഒരുപാട് സിനിമകളിൽ ചെയ്തിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് സിനിമയിലുള്ളത്. ഇത്രയും ഭാരമുള്ള തോക്ക് സിനിമയ്ക്ക് വേണ്ടി മുൻപ് എടുത്തിട്ടില്ല. എല്ലാവരും ആക്ഷൻ പാർട്ടുകൾ നന്നായി ചെയ്തിട്ടുണ്ട്. പണ്ട് ഒരുപാട് ഡയലോഗ് പറയുന്നതും ആക്ഷനും ജമ്പിങ്ങും ഒക്കെയാണ് ആക്ഷൻ സിനിമ എന്ന് കരുതിയിരുന്നത്. അതെല്ലാം മാറ്റിമറിച്ച് ഒരു ലുക്കിൽ പോലും ആക്ഷൻ സിനിമ ഉണ്ടാക്കാം അല്ലെങ്കിൽ ആക്ഷൻ പടം അങ്ങനെയും ചെയ്യാം എന്ന് തെളിയിച്ച സിനിമയാണിത്.
ഞങ്ങൾ ഒരുപാട് എൻജോയ് ചെയ്ത സിനിമയാണിത്. ഇത്രയും നല്ല ഒരു സെറ്റ് ഇതുവരെ കിട്ടിയിട്ടില്ല എന്ന് പറയാം. കുറെ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ എന്റെ സിനിമ തിയറ്ററിൽ കാണുന്നത്. അതൊരു വലിയ അനുഭവമായിരുന്നു. ഒരുപാട് സന്തോഷം തോന്നി.