ഓഫീസർ ഓൺ ഡ്യൂട്ടി താൻ ഇതുവരെ ചെയ്യാത്ത ഴോണറിലുള്ള സിനിമയാണെന്ന് പ്രിയാമണി. ജിത്തു അഷറഫിന്റെ ആദ്യ സിനിമയാണെന്ന് കാണുമ്പോൾ തോന്നില്ല. ഷാഹി കബീർ, റോബി വർഗീസ് രാജ്, മാർട്ടിൻ പ്രക്കാട്ട്, ജിത്തു അഷറഫ് എന്നീ 4 സംവിധായകരാണ് സിനിമയ്ക്ക് പിന്നിൽ ഉണ്ടായിരുന്നത്. ആദ്യമായാണ് ചാക്കോച്ചനൊപ്പം അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബൻ അഭിനയിച്ച സിനിമയിലെ കുറച്ചു ഭാഗങ്ങൾ കണ്ടപ്പോൾ രോമാഞ്ചമുണ്ടായി. പെർഫെക്ഷനിസ്റ്റായ ഒരു സംവിധായകനാണ് ജിത്തു അഷറഫ് എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയാമണി പറഞ്ഞു.
പ്രിയാമണി പറഞ്ഞത്:
ഇങ്ങനെത്തെ ഒരു ജോണർ ഞാൻ മുൻപ് ചെയ്തിട്ടില്ല. തെലുങ്കിലോ തമിഴിലോ ചിലപ്പോൾ അങ്ങനെ ഒന്ന് വന്നിരിക്കാം. എനിക്ക് സിനിമയിലേക്ക് ഓഫർ വരുമ്പോൾ ഞാൻ യു എസിലായിരുന്നു. എന്റെ സുഹൃത്ത് വിളിച്ച് സ്റ്റോറി നല്ലതാണ് കേൾക്കാമോ എന്ന് ചോദിച്ചതിന് ശേഷമാണ് ഷാഹി കബീറിനോട് സംസാരിക്കുന്നത്. വീഡിയോ കോൾ മീറ്റിങ്ങായിരുന്നു അത്. ഇന്ത്യയിലെയും യുഎസിലെയും ടൈം ഡിഫെറെൻസ് കൂടെ ഉണ്ടായിരുന്നു. ഷാഹി കഥ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. പിന്നീട് സംശയങ്ങൾ ഓരോന്നും ചോദിച്ചു മനസ്സിലാക്കി. ഇരുമ്പിന്റെ കരുത്തുള്ള ഒരു സ്ക്രിപ്റ്റാണ് ഇത്. കാരണം 4 സംവിധായകരാണ് സിനിമയിലുള്ളത്. ഷാഹി കബീർ, റോബി വർഗീസ് രാജ്, മാർട്ടിൻ പ്രക്കാട്ട്, ജിത്തു അഷറഫ് എന്നിവരാണ് ആ 4 സംവിധായകർ. ഇത്രയും സംവിധായകർ പിന്നണിയിൽ ഉള്ളപ്പോൾ തെറ്റായ ദിശയിലേക്ക് പോകാനുള്ള സ്കോപ്പ് ഇല്ലല്ലോ.
ഇതുവരെ ഞാൻ ചാക്കോച്ചനോടൊപ്പം അഭിനയിച്ചിട്ടില്ല. ഇതൊരു നല്ല പ്രൊജക്റ്റ് ആയിരിക്കുമെന്ന് പറഞ്ഞാണ് ഞാൻ സിനിമയ്ക്ക് കൈ കൊടുത്തത്. എനിക്കതിൽ നിരാശയില്ല. സിനിമയിൽ ഞാൻ ജോയിൻ ചെയ്യുന്നതിന് മുൻപ് അവർ ചാക്കോച്ചനുമായി കുറെ കാര്യങ്ങൾ ഷൂട്ട് ചെയ്തിരുന്നു. അതെല്ലാം കാണിച്ചു തന്നപ്പോൾ എനിക്കിഷ്ടായി.
4 സംവിധായകർ ഉണ്ടായിരുന്നു എങ്കിലും ജിത്തുവിന് വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു. ജിത്തു അഷറഫിന്റെ ആദ്യ സിനിമയാണ് ഇതെന്ന് കാണുമ്പോൾ പറയില്ല. ചാക്കോച്ചന്റെ ഭാഗങ്ങൾ കാണുമ്പോൾ തന്നെ രോമാഞ്ചം വന്നു. ജിത്തു അഷറഫ് മികച്ച ഒരു സംവിധായകനാണ്. കൂടാതെ അദ്ദേഹം ഒരു പെർഫെക്ഷനിസ്റ്റാണ്.