Film Talks

അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കേണ്ടേ?, കാരവാന്‍ വിളിച്ചത് സ്വന്തം ചെലവിലെന്ന് മാലാ പാര്‍വതി 

THE CUE

ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അണിയറ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് അപമാനം നേരിട്ടതായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാലാപാര്‍വതി നേരത്തെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പിന്നീട് പ്രശ്‌നം പരിഹരിക്കപ്പെട്ടതായും ഇവര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് മാലാ പാര്‍വതി.

ഹാപ്പി സര്‍ദാര്‍ സിനിമയുടെ ലൊക്കേഷനില്‍ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമുണ്ടായില്ലെന്നും, സെറ്റിലെ മറ്റ് പെണ്‍കുട്ടികളെ കൂടി കണക്കിലെടുത്ത് സ്വന്തം ചെലവില്‍ കാരവന്‍ എടുക്കേണ്ടി വന്നതായും മാലാ പാര്‍വതി പറയുന്നു.

നിര്‍മ്മാതാവിന്റെ ബുദ്ധിമുട്ട് മനസിലാക്കാതെ ലൊക്കേഷനില്‍ കാരവന്‍ വേണമെന്ന് വാശിപിടിക്കുന്ന നടിമാരാണ് മലയാള സിനിമയുടെ ശാപമെന്ന് സിനിമയുടെ ഫിനാന്‍സ് വിഭാഗത്തിലുള്ള സഞ്ജയ് പാല്‍ പറഞ്ഞതിനോടുള്ള പ്രതികരണമായാണ് മാലാ പാര്‍വതി ഹാപ്പി സര്‍ദാര്‍ ലൊക്കേഷനിലെ ദുരനുഭവം വിവരിക്കുന്നത്. നായികയ്ക്കും നായകനും കാരവന്‍ വേണ്ട, പക്ഷേ അമ്മ വേഷം ചെയ്ത നടിക്ക് കാരവന്‍ വേണം എന്നും മാലാപാര്‍വതിയെ പരിഹസിച്ച് സഞ്ജയ് പറഞ്ഞിരുന്നു.

മാല പാര്‍വതിയുടെ പേരിലുള്ള കാരവന്‍ ബില്ല് 

ഉച്ചയ്ക്ക് മൂന്ന് മുതല്‍ പിറ്റേ ദിവസം വെളുപ്പിന് ആറ് വരെ ജോലി ചെയ്യുന്ന ലൊക്കേഷനില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി സൗകര്യമൊരുക്കിയിടത്ത് ടോയ് ലറ്റ് ബ്ലോക്ക് ആയതിനാല്‍ കാരവാന്‍ വാടകക്കെടുത്തു. സ്വന്തം കാശിനാണ് കാരവന്‍ എടുത്തത്. മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാത്തതിനാലാണ് കാരവന്‍ വാടകയ്ക്ക് എടുത്തത്. ലൊക്കേഷനിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും കൂടി വേണ്ടിയാണ് ഇത് ചെയ്തത്. അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ?. നായകനും നായികയ്ക്കും മാത്രമല്ലല്ലോ ആവശ്യങ്ങള്‍. 19,200 രൂപ കാരവന്‍ വാടകയായി നല്‍കിയ ബില്ലും മാലാ പാര്‍വതി പുറത്തുവിട്ടു. നിര്‍മ്മാതാവിന്റെ കാഷ്യര്‍ സംഭവത്തെക്കുറിച്ച് തെറ്റായ പ്രചരണം നടത്തുന്ന സാഹചര്യത്തിലാണ് പ്രതികരണമെന്നും പാര്‍വതി.

മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാത്തതിനാലാണ് കാരവന്‍ വാടകയ്ക്ക് എടുത്തത്. ലൊക്കേഷനിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും കൂടി വേണ്ടിയാണ് ഇത് ചെയ്തത്. അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ?. നായകനും നായികയ്ക്കും മാത്രമല്ലല്ലോ ആവശ്യങ്ങള്‍
മാലാ പാര്‍വതി

സുധീപ് ജോഷിയും ഗീതികാ സുധീപും സംവിധാനം ചെയ്യുന്ന ഹാപ്പി സര്‍ദാര്‍ ഹസീബ് ഹനീഫ് ആണ് നിര്‍മ്മിക്കുന്നത്. ലൊക്കേഷനില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് സൗകര്യമില്ലെന്ന് അറിയിച്ചപ്പോള്‍ നിര്‍മ്മാതാവ് മര്യാദവിട്ട് സംസാരിച്ചതായും പാര്‍വതി പറയുന്നു.

സംഭവത്തില്‍ അമ്മ, ഫെഫ്ക നേതൃത്വം ഇടപെട്ടിരുന്നു. ബി ഉണ്ണിക്കൃഷ്ണന്‍, രഞ്ജിത് രജപുത്ര, സുരേഷ് കുമാര്‍ എന്നിവര്‍ കാര്യങ്ങള്‍ തിരക്കി പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും പാര്‍വതി നേരത്തെ പറഞ്ഞിരുന്നു. ഹാപ്പി സര്‍ദാര്‍ രണ്ടാം ഘട്ട ചിത്രീകരണം എഴുപുന്നയില്‍ നടക്കുമ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണത്തിന് പാക്കപ്പ് ആയി.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT