വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ മുകേഷിന് വേണ്ടി ആലോചിച്ചിരുന്ന വേഷമാണ് താൻ ചെയ്തതെന്ന് അജു വർഗീസ്. സിനിമയുടെ സെക്കന്റ് ഹാഫിൽ ലാൽ സാറിനെയും ശ്രീനിവാസൻ സാറിനെയും കൊണ്ടുവരാനാണ് പ്ലാൻ ചെയ്തിരുന്നത്. മുകേഷ് സാർ ചെയ്യേണ്ടിയിരുന്ന പ്രൊഡ്യൂസറുടെ വേഷമാണ് താൻ അവതരിപ്പിച്ചത്. സിനിമയിലെ ബേസിൽ ജോസഫ് ചെയ്ത കഥാപാത്രമായിരുന്നു മുൻപ് തനിക്ക് നിശ്ചയിച്ചിരുന്നത്. മുകേഷേട്ടനെ പോലെ ഒരാൾ ചെയ്യേണ്ടിയിരുന്ന വേഷമാണ് സിനിമയിലേതെന്ന് മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതിനോട് നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അജു വർഗീസ് പറഞ്ഞു.
അജു വർഗീസ് പറഞ്ഞത്:
വർഷങ്ങൾക്ക് ശേഷം സിനിമയിലെ കഥാപാത്രങ്ങളെ കോമഡി അല്ലാത്ത രണ്ടു കഥാപാത്ര വേഷങ്ങളായിട്ടാണ് എനിക്ക് തോന്നിയത്. ഈ സിനിമയിലെ ആദ്യത്തെ കാസ്റ്റിംഗിനെ കുറിച്ച് മോഹൻലാൽ സാർ പറഞ്ഞിട്ടുണ്ടായിരുന്നു. മോഹൻലാൽ സാറും ശ്രീനിവാസൻ സാറുമൊക്കെയായിരുന്നു സെക്കന്റ് ഹാഫിള് ഉണ്ടായിരുന്നത്. അപ്പോൾ സിനിമയിൽ ഞാൻ ചെയ്ത കഥാപാത്രം മുകേഷേട്ടനായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഞാൻ ചെയ്യാനിരുന്നത് ബേസിൽ സിനിമയിൽ ചെയ്ത വേഷവും. മുകേഷേട്ടനെ പോലെ ഒരാൾക്ക് വെച്ചിരുന്ന വേഷമാണ് അതെന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അതുകൊണ്ട് നമ്മൾ അതിനോട് നീതി പുലർത്തണം എന്നുണ്ടായിരുന്നു. തമാശയുടെ കാര്യത്തിൽ അദ്ദേഹം ചെയ്യുന്നതിന്റെ അടുത്ത് ഞാൻ ചെയ്‌താൽ എത്തില്ല. അങ്ങനെ തമാശ ചെയ്യാൻ പറ്റിയില്ലെങ്കിൽ ഞാൻ കണ്ടുപിടിക്കുന്ന പുതിയ ഒരു എസ്കേപ്പിസമാണ് വളരെ നോർമ്മലായി പറയുക എന്നത്. കാരണം അങ്ങനെ ചെയ്‌താൽ തമാശ പാളില്ല. കാര്യം വ്യക്തമാവുകയും ചെയ്യും.
'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തില്‍ ശ്രീനിവാസനൊപ്പം അഭിനയിക്കാന്‍ പ്ലാനുണ്ടായിരുന്നു എന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. പക്ഷെ ശ്രീനിവാസന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കാന്‍ കഴിയാതെ പോയത്. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ചെയ്ത കഥാപാത്രങ്ങളുടെ പ്രായമായ ഭാഗങ്ങള്‍ അവതരിപ്പിക്കാനായിരുന്നു ഇരുവരെയും ആലോചിച്ചിരുന്നത്. ഷൂട്ടിന് വേണ്ടി യാത്രയും ഡ്രൈവിങ്ങും മറ്റും ചെയ്യേണ്ടതുണ്ടായിരുന്നു. ശ്രീനിവാസന്റെ ആരോഗ്യം അതിന് തടസ്സമായി. ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ് ആരോഗ്യമെന്നും മോഹന്‍ലാല്‍ കൗമുദി മൂവിസിനോട് പ്രതികരിച്ചിരുന്നു. ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്ക് ശേഷം' കഴിഞ്ഞ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു.