സിനിമകൾ ചെയ്യുമ്പോൾ പല സാധനങ്ങളുടെയും യഥാർത്ഥ ശബ്ദം റെക്കോർഡ് ചെയ്ത് നിർമ്മിക്കുന്നതാണ് എന്ന് സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ്. തുടരും സിനിമയിലെ അമ്പാസിഡറുടെ ശബ്ദം റെക്കോർഡ് ചെയ്തതാണ്. എന്നാൽ, മലയൻകുഞ്ഞിലേക്ക് വരുമ്പോൾ ഉരുൾ പൊട്ടലിന്റെ ശബ്ദം അത് അനുഭവിച്ച് അറിഞ്ഞവരിൽ നിന്നും എടുത്ത വിവരങ്ങൾ കൊണ്ട് സൃഷ്ടിച്ചെടുത്തതാണെന്നും വിഷ്ണു ഗോവിന്ദ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
വിഷ്ണു ഗോവിന്ദിന്റെ വാക്കുകൾ
സൂററെ പോട്ര് സിനിമയിലെ എയർക്രാഫ്റ്റിന്റെ ശബ്ദം പൂർണമായും റെക്കോർഡ് ചെയ്തതാണ്. അങ്ങനെ ഓരോ സിനിമയ്ക്കും ആവശ്യമെന്ന് തോന്നുന്ന ശബ്ദം നമ്മൾ സ്പെസിഫിക്കലി റെക്കോർഡ് ചെയ്യാറാണ് പതിവ്. ഉദാഹരണത്തിന്, തുടരും സിനിമയിലെ അമ്പാസിഡറിന്റെ ശബ്ദം പൂർണമായും റെക്കോർഡ് ചെയ്തതാണ്. അതിന്റെ ഷെയ്ക്കും പരിപാടികളുമൊക്കെ കിട്ടാനായി ഒറിജിനലി റെക്കോർഡ് ചെയ്തതാണ്. സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് മാർക്ക് 1 മോഡലാണ്. അത് സ്ക്രീനിൽ കാണിക്കുമ്പോൾ ശബ്ദവും അതിന്റെ തന്നെ ആയിരിക്കണം.
മലയൻകുഞ്ഞ് പക്ഷെ തീർത്തും വ്യത്യസ്തമാണ്. മണ്ണിടിച്ചിലിന്റെ ശബ്ദം നമുക്ക് റെക്കോർഡ് ചെയ്യാൻ സാധിക്കില്ലല്ലോ. അവിടെയാണ് ഒരു ഡിസൈനറിന്റെ വർക്ക് ശരിക്കും ചലഞ്ചിങ് ആകുന്നത്. ആലപ്പുഴ ജിംഖാനയൊക്കെ ചെയ്യുമ്പോൾ ആ ഗ്ലൗസിന്റെ ശബ്ദം എനിക്ക് നന്നായി അറിയാം, ഞാനത് ഫീൽ ചെയ്തിട്ടുണ്ട്. പക്ഷെ, ഉരുൾപൊട്ടൽ അങ്ങനെയല്ല. ന്യൂസുകളിലും അഭിമുഖങ്ങളിലുമെല്ലാം അത് അനുഭവിച്ചറിഞ്ഞ, ജീവിച്ചിരിക്കുന്ന ആളുകൾ പറയുന്നത് കേട്ടാണ് അത് ക്രിയേറ്റ് ചെയ്തത്. അതിൽ പലരും പറയുന്നത്, വലിയൊരു ബഹളം ഉരുണ്ട് ഉരുണ്ട് വരുന്നത് പോലെയൊരു ശബ്ദം എന്നാണ്. അതിൽ നിന്നും എടുത്ത റെഫറൻസാണ് മലയൻകുഞ്ഞിലെ ശബ്ദങ്ങൾക്ക് ആധാരം. വിഷ്ണു ഗോവിന്ദ് പറഞ്ഞു.