ഒരുപാട് സിനിമാ കഥകൾ പറയാനുണ്ടാകാനിടയുള്ള സ്ഥലമാണ് കോഴിക്കോട് മഹാറാണി ഹോട്ടൽ. കാലങ്ങൾക്ക് മുമ്പേ തന്നെ സിനിമ വേരുകൾ അവിടെ പച്ചപിടിച്ചിരുന്നു. പണ്ടുകാലത്ത്, ഒരു നടന്റെ വളർച്ച അളക്കണമെങ്കിൽ മഹാറാണി ഹോട്ടൽ ഒന്ന് എടുത്ത് നോക്കിയാൽ മതി എന്നാണ് നടൻ ജഗദീഷ് പറയുന്നത്. സിംഗിൾ നോൺ എസി മുറിയിൽ തുടങ്ങി സ്യൂട്ട് റൂം വരെ എത്തിയവരാണ് ഭൂരിഭാഗം ആളുകളും എന്നും ഒരേ സമയം ഹോട്ടലിൽ ഒരുപാട് സിനിമ സംഘങ്ങൾ ഉണ്ടായിരുന്നുവെന്നുമുള്ള ഓർമ്മകൾ ക്യു സ്റ്റുഡിയോയുമായി അദ്ദേഹം പങ്കുവെച്ചു. ധീരൻ സിനിമയുടെ വിശേഷങ്ങളുമായെത്തിയ അഭിമുഖത്തിലാണ് ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, സുധീഷ്, വിനീത് എന്നിവർ തങ്ങളുടെ ഓർമ്മകൾ പങ്കുവെച്ചത്.
ജഗദീഷ്, മനോജ് കെ ജയൻ, അശോകൻ, വിനീത്, സുധീഷ് എന്നിവരുടെ വാക്കുകളുടെ സംഗ്രഹം
ഒരു ആക്ടറിന്റെ ഗ്രാഫ് എങ്ങനെ ഉയരുന്നു എന്ന് മനസിലാക്കാൻ മഹാറാണി ഹോട്ടൽ എടുത്താൽ മതി. ആദ്യകാലങ്ങളിൽ നമുക്ക് തരുന്നത് സിംഗിൾ നോൺ എസി റൂം ആയിരിക്കും. പിന്നെ കുറച്ച് നാളുകൾക്ക് ശേഷം അത് സിംഗിൾ എസി റൂം ആകും. അതിനുശേഷം കുറച്ചുകൂടി സിനിമകളൊക്കെ കിട്ടിയാൽ ഡബിൾ എസി റൂം. പിന്നെ സ്യൂട്ട് റൂം. ഈ ഗ്രാഫ് ഒരിക്കലും നമ്മൾ ചോദിച്ച് വാങ്ങിയതല്ല. അതിനനുസരിച്ച് കിട്ടിക്കൊണ്ടിരുന്നതാണ്. ഇതൊക്കെ ഞങ്ങൾ ആലോചിച്ച് തുടങ്ങിയത് സിംഗിൾ നോൺ എസി ബ്ലോക്കിൽ ഇരുന്നുകൊണ്ടാണ്.
അന്നത്തെ കാര്യം എന്താണെന്ന് വച്ചാൽ, അഞ്ചോ ആറോ പടങ്ങൾ ഒരേ സമയത്ത് ഷൂട്ട് നടക്കുന്നുണ്ടാകും. അതുകൊണ്ടുതന്നെ റൂമുകൾ ഉണ്ടാകണമെന്നില്ല. അതുകൊണ്ട്, സംവിധായകനും പ്രധാന താരങ്ങളും സ്യൂട്ട് റൂമിൽ. പിന്നെ ബാക്കിയുള്ളവർക്ക് ഈ ഓഡറിൽ. ഉദാഹരണത്തിന്, ഞങ്ങൾ സർഗം ഷൂട്ട് ചെയ്യുമ്പോൾ അവിടെ തമിഴ് നടൻ പ്രഭുവിന്റെ ഒരു സിനിമ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. വിനീതിന്റെ ആദ്യ സിനിമ ഇടനിലങ്ങൾ പാച്ച് വർക്ക് ചെയ്യുമ്പോൾ ഐ.വി. ശശിയുടെ തന്നെ നാല് സിനിമകളുടെ പാച്ച് വർക്ക് മഹാറാണി ഹോട്ടലിൽ നടക്കുന്നുണ്ടായിരുന്നു. ഓരോ ഫ്ലോറിലും കയറി ഐ.വി. ശശി നിർദേശങ്ങൾ കൊടുത്ത് പോയിക്കൊണ്ടേയിരിക്കും. വിനീത് ഇത് നേരിട്ട് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു ഹൈ എന്തെന്നാൽ, ഓരോ സെറ്റിലും പോയി എല്ലാവരെയും കാണുക എന്നതായിരുന്നു.