സിനിമാ അഭിനയത്തിൽ നിന്നും വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ച് നടൻ വിക്രാന്ത് മൈസി. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് സമൂഹ മാധ്യമങ്ങളിലൂടെ നടന്റെ ഈ ഞെട്ടിക്കുന്ന പ്രഖ്യാപനം. ട്വൽത് ഫെയ്ൽ, സെക്ടർ 36 തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനാണ് വിക്രാന്ത് മൈസി. ഭർത്താവ്, പിതാവ്, മകൻ എന്നീ നിലകളിലുള്ള തന്റെ ഉത്തരവാദിത്തങ്ങളിലേക്ക് മടങ്ങാൻ താൻ ആഗ്രഹിക്കുകയാണ് എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ വിക്രാന്ത് മൈസി പറഞ്ഞത്. അടുത്തവര്‍ഷം വരുന്ന രണ്ട് ചിത്രങ്ങളായിരിക്കും തന്‍റെ അവസാന സിനിമകളെന്നും പങ്കുവച്ച കുറിപ്പിലൂടെ വിക്രാന്ത് മൈസി അറിയിച്ചു.
വിക്രാന്ത് മൈസിയുടെ പോസ്റ്റ്:
കഴിഞ്ഞ കുറച്ചു വർഷങ്ങള്‍ എനിക്ക് അസാധാരണമായിരുന്നു. നിങ്ങളുടെ ശക്തമായ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു. എന്നാൽ മുന്നോട്ട് യാത്ര ചെയ്യുമ്പോൾ, ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒപ്പം ഒരു നടൻ എന്ന നിലയിലും. ഇനി വരുന്ന 2025-ൽ നമ്മള്‍ അവസാനമായി പരസ്പരം ഒരിക്കൽ കൂടി കാണും. എന്റെ അവസാനത്തെ 2 സിനിമകൾ ഒപ്പം ഒരുപാട് വർഷത്തെ ഓർമ്മകളും. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു.
പുതിയ ചിത്രമായ ‘ദി സബർമതി റിപ്പോർട്ട്’ പ്രദർശനം തുടരവെയാണ് നടൻ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ട്വല്‍ത്ത് ഫെയില്‍’, 'സെക്ടർ 36' എന്നിങ്ങനെ നടന്റെ അടുത്തിറങ്ങിയ സിനിമകളിലെ പ്രകടനങ്ങളും ഏറെ ചർച്ചയായിരുന്നു. ടെലിവിഷനിലൂടെ തന്റെ കരിയര്‍ ആരംഭിച്ച വിക്രാന്ത് മൈസി 2007-ല്‍ 'ധൂം മച്ചാവോ ധൂം' എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന്‍ എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. ധരം വീര്‍, ബാലികാവധു, ബാബ ഐസോ വര്‍ ധൂണ്ടോ, ഖുബൂല്‍ ഹേ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലികാ വധുവില്‍ ശ്യാം സിങ് എന്ന കഥാപാത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമാണ്. 2013-ല്‍ രണ്‍വീര്‍ സിങ്, സോനാക്ഷി സിന്‍ഹ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്രമാദിത്യ മോട്വാനിയുടെ ലുട്ടേരയിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മിർസാപൂർ എന്ന പരമ്പരയിലെ ബബ്ലു പണ്ഡിറ്റിന്‍റെ വേഷം അദ്ദേഹത്തിന്‍റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. മലയാളചിത്രം ഫോറന്‍സികിന്റെ റീ മേക്കില്‍ അഭിനയിച്ചിട്ടുണ്ട്.