തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം നിഷേധിച്ച് നടൻ വിജയ് സേതുപതി. തന്നെ ചെറുതായി അറിയാവുന്നവര്‍ പോലും ഇത് കേട്ടാല്‍ ചിരിക്കും. ശ്രദ്ധ പിടിച്ച് പറ്റുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പ്രശസ്തി അവര്‍ ആസ്വദിക്കട്ടെയെന്നും ഡെക്കാണ്‍ ക്രോണിക്കിളിനോട് വിജയ് സേതുപതി പ്രതികരിച്ചു.
'എന്നെ ചെറുതായെങ്കിലും അറിയുന്ന ആരും ആ ആരോപണം കേട്ട് ചിരിക്കും. എനിക്ക് എന്നെ അറിയാം. ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് എന്നെ തളര്‍ത്താന്‍ കഴിയില്ല. കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്. പക്ഷേ ഞാന്‍ അവരോട് പറയും, 'അത് വിട്ടുകളയൂ, ശ്രദ്ധ പിടിച്ച് പറ്റാൻ വേണ്ടിയാണ് ആ സ്ത്രീ അതുചെയ്യുന്നത്. അവര്‍ക്ക് കിട്ടുന്ന അല്‍പ്പനേരത്തെ ഈ പ്രശസ്തി അവര്‍ ആസ്വദിക്കട്ടെ' എന്ന്', വിജയ് സേതുപതി പറഞ്ഞു. തന്‍റെ അഭിഭാഷകന്‍ ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും സൈബര്‍ ക്രൈമില്‍ പരാതിപ്പെട്ടെന്നും നടൻ പറഞ്ഞു.
കഴിഞ്ഞ ഏഴ് വര്‍ഷമായി പല വിധത്തിലുള്ള പ്രചാരണങ്ങള്‍ എന്നെ പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. ഇതൊന്നും എന്നെ ബാധിക്കില്ല. ഇന്നത്തെ കാലത്ത് ആര്‍ക്കും ആരെ പറ്റി വേണമെങ്കിലും എന്തും പറയാം. ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് മാത്രം മതി, പ്രത്യാഘാതങ്ങളെ ഭയപ്പെടാതെ എന്ത് വേണമെങ്കിലും എഴുതാമെന്നും വിജയ് സേതുപതി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഒരു യുവതിയുടെ പേരിലുള്ള എക്‌സ് അക്കൗണ്ടില്‍ നിന്ന് വിജയ് സേതുപതിക്കെതിരെ ലൈംഗിക ആരോപണം ഉയർന്നത്. വിജയ് സേതുപതി ഒരു യുവതിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നും യുവതി ഇപ്പോള്‍ പുനരധിവാസ കേന്ദ്രത്തിലാണെന്നുമായിരുന്നു ആരോപണം.