രാമൻ എന്ന പയ്യൻ എങ്ങനെ സൂരി ആയി എന്ന കഥ പറഞ്ഞ് നടൻ സൂരി. രജിനികാന്ത് ചിത്രം ദളപതി കണ്ടിട്ടാണ് രാമൻ എന്ന തന്റെ യഥാർത്ഥ പേര് മാറ്റി സൂര്യ എന്നാക്കിയത് എന്നും അത് പിന്നീട് ചുരുങ്ങി സൂരി എന്നായതാണെന്നും നടൻ സൂരി പറയുന്നു. ദളപതി സിനിമ കണ്ടാണ് താൻ മമ്മൂട്ടി സാറിന്റെ ആരാധകൻ ആയതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സൂരി പറഞ്ഞു.
സൂരി പറഞ്ഞത്:
ദളപതിയാണ് കണ്ട് ഞാൻ മമ്മൂട്ടി സാറിന്റെ വലിയ ആരാധകൻ ആയത്. ഞാൻ ചെറുതായിരിക്കുമ്പോഴാണ് ആ സിനിമ കാണുന്നത്. ദീപാവലി റിലീസ് ആയിരുന്നു ആ സിനിമ. പുതിയ ഉടുപ്പ് ഒക്കെ ഇട്ടുകൊണ്ടാണ് അന്ന് സിനിമയ്ക്ക് പോകാൻ ഇറങ്ങിയത്. പക്ഷേ അന്ന് എനിക്ക് പുതിയ ഉടുപ്പിൽ ദളപതി എന്ന് പ്രിന്റ് ചെയ്യാൻ ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. അത് പ്രിന്റ് ചെയ്യാൻ വേണ്ടി തേപ്പ് പെട്ടി വച്ച് ശ്രമിച്ചു നോക്കി ഉടുപ്പ് കരിഞ്ഞു പോയി. ആ ഉടുപ്പും ഇട്ടുകൊണ്ടാണ് അന്ന് തിയറ്ററിലേക്ക് പോയത്. അന്ന് ആ സിനിമയ്ക്ക് അവിടെ ടിക്കറ്റ് കിട്ടാനില്ലായിരുന്നു. തിയറ്ററിനകത്തേക്ക് എത്തിയപ്പോഴേക്കും തള്ളും ഇടിയും ഒക്കെ കൊണ്ട് ഉടുപ്പ് വീണ്ടും കീറിപ്പോയിരുന്നു. അതെനിക്ക് ജീവിതത്തിൽ മറക്കാൻ സാധിക്കില്ല. എന്റെ പേര് രാമൻ എന്നായിരുന്നു ആ സിനിമയ്ക്ക് ശേഷമാണ് സൂര്യ എന്ന് പേര് മാറ്റിയത്. ആ സിനിമയിലെ രജിനി സാറിന്റെ പേരാണ് സൂര്യ. മമ്മൂട്ടി സാർ അതിൽ സൂര്യ എന്ന് വിളിക്കുന്ന സ്റ്റൈൽ തന്നെ എനിക്ക് ഇഷ്ടമാണ്. രജിനി സാർ ഫാൻ ആണ് ഞാൻ. അന്ന് രാത്രി വീട്ടിൽ പോയി അമ്മയോട് ഞാൻ പറഞ്ഞു എന്നെ ഇനി സൂര്യ എന്ന് വിളിക്കണം, എന്റെ പേര് ഇനി മുതൽ സൂര്യ എന്നാണെന്ന്. എന്റെ ചേട്ടനാണ് അമ്മയ്ക്ക് പറഞ്ഞു കൊടുത്തത് അവൻ പേര് മാറ്റി പുതിയ പേര് വച്ചു എന്ന്. നിന്നെ പ്രസവിച്ച ഞാൻ വച്ച പേര് നീ മാറ്റുമോ എന്ന് ചോദിച്ച് അമ്മ വഴക്ക് പറഞ്ഞു. അങ്ങനെയാണ് എന്റെ പേര് സൂര്യ എന്ന് മാറിയത്. അതിന് ശേഷമാണ് പിന്നീട് ചെന്നൈയിലേക്ക് വരുന്നതും ടെക്നീഷ്യൻ ആയി ജോലി ചെയ്യുന്നതും. അന്ന് ക്യാമറമാനും സംവിധായകനുമായ വിജയ് മിൽട്ടൺ ആണ് സൂര്യ എന്നതിനെ ചുരുക്കി പകരം സൂരി എന്ന് വിളിക്കാൻ തുടങ്ങിയത്. അങ്ങനെയാണ് സൂരി എന്ന് എനിക്ക് പേര് വന്നത്.
പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്ത് സൂരി, ഐശ്വര്യ ലക്ഷ്മി, സ്വാസിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാമന്‍ ആണ് സൂരിയുടെ തിയറ്ററുകളിലെത്തിയിരിക്കുന്ന പുതിയ ചിത്രം. . സൂരി തന്നെയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. ഫാമിലി ഡ്രാമാ ഴോണറിൽ എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്.