ജാപ്പനീസ് അനിമേ ‘ഡീമൻ സ്ലേയർ–ഇൻഫിനിറ്റി കാസിൽ’ കേരളാ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്. ഒരു അനിമേ ചിത്രം ഇന്നുവരെ നേടിയിട്ടുള്ള പല റെക്കോർഡുകളും ഡീമൻ സ്ലേയർ ഇതിനകം മറികടന്നു കഴിഞ്ഞു. ഈ അനിമേ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ച് ക്യു സ്റ്റുഡിയോയോട് സംസാരിക്കുകയാണ് തിയറ്റർ ഉടമ സുരേഷ് ഷേണായി.
അത്ഭുതപ്പെടുത്തും വിധമുള്ള സ്വീകാര്യതയാണ് ഡീമൻ സ്ലേയറിന് കേരളത്തിലെ തിയറ്ററുകളിൽ ലഭിക്കുന്നത്. തങ്ങളുടെ തിയറ്ററിൽ ഇംഗ്ലീഷ് സബ്ടൈറ്റിലോട് കൂടിയ ജാപ്പനീസ് പതിപ്പാണ് പ്രദർശിപ്പിക്കുന്നത്. അതിന് വലിയ ഡിമാൻഡ് ആണ്. പുതിയ ഷോകൾ ആഡ് ചെയ്യുമ്പോൾ അതും അതിവേഗത്തിൽ ഫിൽ ആകുന്ന സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.
'കേരളത്തിലെ തിയറ്ററുകളിൽ നാല് മണിക്ക് വരെ ഷോകൾ ഉണ്ട്. അവിശ്വസനീയമായ ഒരു റെസ്പോൺസ് ആണ് ആ ചിത്രത്തിന് കാണുന്നത്. ഞങ്ങളുടെ തിയറ്ററിൽ ഇതിന് മുന്നേയും അനിമേ സിനിമകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിന് അതിന്റേതായ പ്രേക്ഷകരുമുണ്ട്. എന്നാൽ ‘ഡീമൻ സ്ലേയറിന് ലഭിക്കുന്ന സ്വീകാര്യത അത്ഭുതപ്പെടുത്തുന്നതാണ്. അതിവേഗത്തിലാണ് സിനിമയുടെ ഷോസ് പലതും ഫിൽ ആകുന്നത്. രസകരമായ വസ്തുത എന്തെന്നാൽ ഞങ്ങളുടെ തിയറ്ററിൽ ഇംഗ്ലീഷ് വേർഷൻ പ്രദർശിപ്പിക്കുന്നില്ല. ഇംഗ്ലീഷ് സബ്ടൈറ്റിലോട് കൂടിയ ജാപ്പനീസ് പതിപ്പാണ് പ്രദർശിപ്പിക്കുന്നത്. അതിന് വലിയ ഡിമാൻഡ് ആണ്. എത്ര ഷോസ് ആഡ് ചെയ്താലും അതെല്ലാം ഫിൽ ആവുകയാണ്,' സുരേഷ് ഷേണായി പറഞ്ഞു.
2016 മുതൽ 2020വരെ കൊയോഹാരു ഗോട്ടൂഗിന്റെ ജാപ്പനീസ് കോമിക് സീരീസായിരുന്നു ‘ഡീമൻ സ്ലേയർ’. പിന്നീട് അനിമേ ടെലിവിഷൻ സീരീസായി. 2020ലാണ് ആദ്യ ‘ഡീമൻ സ്ലേയർ’ ചിത്രം പുറത്തിറങ്ങിയത്. അന്ന് ചിത്രം വൻ വിജയം നേടിയിരുന്നു. 2025 ജൂലൈയിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ജപ്പാനിൽ റിലീസ് ചെയ്തു.