മലയാളികളെ വാനോളം രസിപ്പിച്ച കലാകാരന്മാരാണ് ജഗദീഷ്, മനോജ് കെ ജയൻ, അശോകൻ, വിനീത്, സുധീഷ് എന്നിവർ. ഇവരെല്ലാം ഒരുമിച്ച് ദേവ്ദത്ത് ഷാജി സംവിധാനം ചെയ്യുന്ന ധീരൻ എന്ന സിനിമയിലൂടെ സ്ക്രീനിലെത്തുകയാണ്. ഷൂട്ടിങ് സമയത്ത് ലൊക്കേഷനിൽ നടന്ന രസകരമായ സംഭവങ്ങളെ ഓർത്തെടുക്കുകയാണ് ഈ '80's ബാച്ച്'. അഭിനയമല്ലാതെ മനോജ് കെ ജയന് ലൊക്കേഷനിൽ മറ്റൊരു ജോലി കൂടി ഉണ്ടായിരുന്നതായും അത് ജഗദീഷിനെയും അശോകനെയും തമ്മിൽ തെറ്റിക്കുക എന്നതായിരുന്നു എന്നും ക്യു സ്റ്റുഡിയോയോട് പറയുകയാണ് സുധീഷ്.
ജഗദീഷ്, മനോജ് കെ ജയൻ, അശോകൻ, വിനീത്, സുധീഷ് എന്നിവരുടെ വാക്കുകളുടെ സംഗ്രഹം
ഷൂട്ടിങ് അല്ലാത്ത സമയത്ത് മനോജ് കെ ജയന് മറ്റൊരു ജോലി കൂടിയുണ്ട്. ജഗദീഷിനെയും അശോകനെയും തമ്മിൽ അടിപ്പിക്കുക എന്നതായിരുന്നു അത്. എരിതീയിൽ എണ്ണയല്ല, പെട്രോളാണ് മനോജ് ഒഴിക്കുക. അത് നല്ല ഉദ്ദേശത്തോട് കൂടിയാണ് ചെയ്യുന്നത്. കാരണം, പെട്രോൾ ഒഴിക്കുമ്പോൾ ചിതറി വീഴുന്ന സ്പാർക്ക് രക്തമല്ല, മറിച്ച് കോമഡിയാണ്. ഷൂട്ട് എൻഗേജിങ്ങായി കൊണ്ടുപോകാനും കോമഡി ഉണ്ടാക്കാനും അത് സഹായിക്കാറുണ്ട്.
ഒരു ദിവസം ഷൂട്ടിനിടയിൽ നോക്കിയപ്പോൾ പെട്ടന്ന് മനോജിനെ കാണുന്നില്ല. നോക്കിയപ്പോൾ ഒരു പേപ്പർ എടുത്ത് എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുന്നു. ജഗദീഷ്, അശോകൻ എന്ന് പേരൊക്കെ എഴുതി ചോദ്യചിഹ്നമൊക്കെ വരച്ച് ഇവരെ തെറ്റിക്കാൻ എന്ത് ചോദിക്കാം എന്ന് ആലോചിക്കുകയാണ്. ചോദ്യം കിട്ടിയാൽ, അത് മെല്ലെ ജഗദീഷിന്റെ പോക്കറ്റിൽ കൊണ്ടുപോയി കൊടുക്കും. അപ്പൊ തുടങ്ങും അങ്ങോട്ടും ഇങ്ങോട്ടുമുള്ള വഴക്ക്.
നോജിനെ സംബന്ധിച്ചെടുത്തോളം ഇത് ആദ്യമായൊന്നുമല്ല. പല സെറ്റുകളിലും നമ്മൾ കോമഡി ഉണ്ടാക്കി കൊണ്ടിരുന്നത് ഇങ്ങനെ തന്നെയാണ്. അശോകനും ജഗദീഷും തമ്മിൽ വലിയ കൗണ്ടറുകൾ എപ്പോഴും പറയാറുണ്ട് എന്ന് കേട്ടിട്ടുണ്ട്, പക്ഷെ അധികം സിനിമകളിലൊന്നും അത് കിട്ടിയിട്ടില്ല. വഴക്കിന്റെ അവസാനം അശോകൻ ഇത് മതിയാക്കാൻ പറയും. അത് കാണാനാണ് ഇവർ ഇതെല്ലാം ഒപ്പിക്കുന്നത്. ആ സ്റ്റേജ് എത്തിയാൽ എല്ലാം നിർത്തും.
ജഗദീഷും അശോകനും തമ്മിൽ വഴക്ക് സംഭവിക്കുമ്പോൾ വിനീത് വന്ന് രണ്ടാളുകളോടും പറയും, 'ഒരു സോറി പറഞ്ഞ് എല്ലാം ശരിയാക്ക്' എന്ന്. എന്നാൽ മനോജ് ആണെങ്കിൽ ജഗദീഷിനോട് പോയി പറയും, 'അശോകൻ ചെയ്തത് തീരെ ശരിയായില്ല' എന്ന്. അശോകനോട് പോയി പറയും, 'ജഗദീഷേട്ടൻ എന്താ ഇങ്ങനെ ഒരു സ്വഭാവം' എന്ന്. മൊത്തത്തിൽ സെറ്റിൽ ഒരു പേരും വീണു, 'കുത്തിത്തിരിപ്പിൻ' എന്ന്.