Film News

‘ഷെയ്ന്‍ തെറ്റ് തിരുത്തി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കണം’; താരാധിപത്യത്തിന്റെ അപകടം ഓര്‍മ്മിപ്പിച്ച് വിനയന്‍

THE CUE

ഷെയ്ന്‍ നിഗം തെറ്റുതിരുത്തി അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സംവിധായകന്‍ വിനയന്‍. ഷെയ്‌ന്റെ ഭാഗത്തുനിന്നുണ്ടായ അച്ചടക്കമില്ലായ്മ തെറ്റ് തന്നെയാണെന്ന് വിനയന്‍ പറഞ്ഞു. ഭാഗ്യം കൊണ്ടു ലഭിച്ച ഈ നല്ല തുടക്കം ഷെയ്ന്‍ സ്വയം നശിപ്പിക്കരുത്. ഷെയ്‌നേപ്പോലെയും ഷെയ്‌നേക്കാളും കഴിവുള്ള ധാരാളം ചെറുപ്പക്കാര്‍ അതു പ്രകടിപ്പിക്കാന്‍ ഒരവസരം കിട്ടാതെ അലയുന്നുണ്ട്. തനിക്കു കിട്ടിയ ഭാഗ്യം തന്റെ മാത്രം അസാമാന്യ കഴിവുകൊണ്ടാണന്നുള്ള ഒരഹങ്കാരം ഷെയ്‌നിനു വന്നിരിക്കുന്നു എന്നത് അപകടകരമാണ്. മറ്റുള്ളവര്‍ക്കു കൂടി മാതൃകയാകുന്ന രീതിയില്‍ അതിനെ നിയന്ത്രിക്കേണ്ടത് സിനിമയെന്ന ഈ വല്യ സാമ്പത്തിക മേഖലയില്‍ അനിവാര്യമാണ്. ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ ഷെയ്‌നെ വിലക്കിക്കൊണ്ടുള്ള കെഎഫ്പിഎ നിലപാടിനെ അനുകൂലിക്കുന്നെന്നും വിനയന്‍ വ്യക്തമാക്കി.

ചെറുതാണെങ്കിലും വലുതാണെങ്കിലും ഇത്തരം താരാധിപത്യങ്ങളെ എന്നും എതിര്‍ത്തിട്ടുള്ളവനാണ് ഞാന്‍. പക്ഷേ തൊഴില്‍ വിലക്ക് ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ ഷെയ്ന്‍ തെറ്റ് ഏറ്റു പറയുകയും പകുതി വഴിയിലായ മൂന്ന് പടങ്ങളും യാതൊരു ഉപാധികളുമില്ലാതെ നിര്‍മ്മാതാവും സംവിധായകനും പറയുന്ന രീതിയില്‍ തീര്‍ത്തു കൊടുക്കുകയും ചെയ്ത ശേഷം മാത്രം.
വിനയന്‍

2008ല്‍ ഒരു നടനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവവും സംവിധായകന്‍ പങ്കുവെച്ചു. മലയാള സിനിമാ ഇന്‍ഡസ്ട്രിയെ അമ്മാനമാടിയിരുന്ന നടനുവേണ്ടി വക്കാലത്തു പിടിക്കാന്‍ മല്‍സരമായിരുന്നു സംവിധായകരും നിര്‍മ്മാതാക്കളും. പക്ഷേ നടന്റെ കലി അതുകൊണ്ടും തീര്‍ന്നില്ല. വിനയന്റെ സിനിമ സെന്‍സര്‍ ചെയ്യില്ലെന്നു പറഞ്ഞ് പാവം നിര്‍മ്മാതാക്കളെ മുഴുവന്‍ തിരുവനന്തപുരത്ത് സെന്‍സര്‍ ബോര്‍ഡിന്റെ മുന്നില്‍ വെയിലത്തു കൊണ്ടിരുത്തി സമരം ചെയ്യിച്ചു. അങ്കക്കലി പുണ്ട നടന്‍ തനിക്കെതിരെ തീരുമാനം എടുത്ത സംഘടന തന്നെ തകര്‍ത്ത് തരിപ്പണമാക്കി. തന്റെ സേവകരെക്കൊണ്ട് പുതിയ സംഘടന തീര്‍ത്തു. വിനയനെ ആജീവനാന്തം വിലക്കി കാലഹരണപ്പെട്ടവനായി മുദ്രകുത്തി. എങ്ങനുണ്ട്? ഇതും ഒരു നടനെതിരെ നടപടി എടുത്ത ശേഷം ഉണ്ടായ പുകിലിന്റെയും പ്രതികാര വിലക്കിന്റെയും കഥയാണിതെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിനയന്റെ പ്രതികരണം

ജീവിതമാര്‍ഗ്ഗം തടഞ്ഞു കൊണ്ട് ഒരു വ്യക്തിയെ ഒറ്റപ്പെടുത്തി വിലക്കുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. പക്ഷേ യുവതാരം ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്തു നിന്ന് ഇപ്പോളുണ്ടായ അച്ചടക്കമില്ലായ്മ തെറ്റ് തന്നെയാണ്. എന്റെ സുഹൃത്തായിരുന്ന നമ്മെ വിട്ടു പിരിഞ്ഞ കലാകാരന്‍ അബിയുടെ മകനോട് ആ സ്‌നേഹവാല്‍സല്യത്തോടുകൂടി പറയട്ടെ, ഭാഗ്യം കൊണ്ടു ലഭിച്ച ഈ നല്ല തുടക്കം സ്വയം നശിപ്പിക്കരുത്.

കാരണം ഷെയ്‌നേപ്പോലെയും ഷെയ്‌നേക്കാളും കഴിവുള്ള ധാരാളം ചെറുപ്പക്കാര്‍ അതു പ്രകടിപ്പിക്കാന്‍ ഒരവസരം കിട്ടാതെ അലയുന്നുണ്ട്. അപ്പോള്‍ തനിക്കു കിട്ടിയ ഭാഗ്യം തന്റെ മാത്രം അസാമാന്യ കഴിവുകൊണ്ടാണന്നുള്ള ഒരഹങ്കാരം ഷെയ്‌നിനു വന്നിരിക്കുന്നു എന്നത് അപകടകരമാണ്. മറ്റുള്ളവര്‍ക്കു കൂടി മാതൃകയാകുന്ന രീതിയില്‍ അതിനെ നിയന്ത്രിക്കേണ്ടത് സിനിമയെന്ന ഈ വല്യ സാമ്പത്തിക മേഖലയില്‍ അനിവാര്യമാണ്.

ചെറുതാണെങ്കിലും വലുതാണെങ്കിലും ഇത്തരം താരാധിപത്യങ്ങളെ എന്നും എതിര്‍ത്തിട്ടുള്ളവനാണ് ഞാന്‍. പക്ഷേ തൊഴില്‍ വിലക്ക് ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ ഷെയ്ന്‍ തെറ്റ് ഏറ്റു പറയുകയും പകുതി വഴിയിലായ മുന്നു പടങ്ങളും യാതൊരു ഉപാധികളുമില്ലാതെ നിര്‍മ്മാതാവും സംവിധായകനും പറയുന്ന രീതിയില്‍ തീര്‍ത്തു കൊടുക്കുകയും ചെയ്ത ശേഷം മാത്രം. ഒരു വിലക്കുമില്ലാതെ ഷെയ്‌ന് മറ്റു സിനിമകളില്‍ ജോലി ചെയ്യാനുള്ള അനുവാദം കൊടുക്കണം. ഇപ്പോള്‍ കാര്യങ്ങളുടെ ഗൗരവം ശരിക്കും മനസ്സിലാക്കിയ ഷെയ്ന്‍, അങ്ങനെ ഒരവസരം കിട്ടിയാല്‍ തന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തി അഭിനയ രംഗത്ത് തുടരും എന്നു പ്രതീക്ഷിക്കാം. ഈ അവസരത്തില്‍ 2008ല്‍ മലയാള സിനിമയിലെ ഒരു സൂപ്പര്‍ നടനെതിരെ എടുത്ത അച്ചടക്ക നടപടിയും, ഇന്ന് വാചകമടിക്കുന്ന പ്രമുഖന്‍മാര്‍ അന്ന് അതിലെടുത്ത നിലപാടുകളും ഒന്നു താരതമ്യം ചെയ്യുന്നത് അതീവ രസകരമാണ്. ആ ഇരട്ടത്താപ്പിനെപ്പറ്റി പറയാന്‍ അനുഭവസ്ഥനായ എനിക്കാണല്ലോ ഏറെ അവകാശം.

ഷെയ്ന്‍ നിഗം കാണിച്ചതിലും വല്യ താരജാഡ ആയിരുന്നു അന്നത്തേത്. 2008ല്‍ ഒരു വലിയ നടന്‍ ഒരു നിര്‍മ്മാതാവിന്റെ കൈയ്യില്‍ നിന്ന് മുഴുവന്‍ പ്രതിഫലത്തുകയും അഡ്വാന്‍സായി വാങ്ങി എഗ്രിമെന്റിട്ട ശേഷം അതു പൂര്‍ണ്ണമായി ലംഘിച്ചുകൊണ്ട് ആ പടത്തില്‍ അഭിനയിക്കണമെന്‍കില്‍ എഗ്രിമെന്റില്‍ എഴുതി തീരുമാനിച്ച സംവിധായകനെ മാറ്റണമെന്ന വാശി പിടിച്ചു. രണ്ടു വര്‍ഷമായി പിന്നാലെ നടത്തി ബുദ്ധിമുട്ടിക്കുന്നു, സെറ്റുകളില്‍ നടനേകാണാന്‍ ചെന്നാല്‍ അവഗണിക്കുന്നു, കളിയാക്കുന്നു എന്നൊക്കെ എഴുതിയ ഒരു പരാതി അന്ന് മാക്ട ഫെഡറേഷന്‍ എന്ന സിനിമാ സംഘടനയുടെ ജനറല്‍ സെക്രട്ടറിയും മാക്ട എന്ന സാംസ്‌കാരിക സംഘടനയുടെ ചെയര്‍മാനും ആയിരുന്ന എന്റെ അടുത്തെത്തുന്നു. നിരവധി തവണ നടനുമായും അവരുടെ സംഘടനാ നേതാവുമായും സംസാരിച്ചിട്ടും നടന്‍ ഒരു രീതിയിലും വഴങ്ങില്ലായെന്നു വന്നപ്പോള്‍ മൂന്നു മാസത്തിനകം ഈ പ്രശ്‌നം സംസാരിച്ച് തീര്‍ത്തില്ലെങ്കില്‍ (ഇന്നത്തെ പോലെ ഉടനെ അല്ല, മൂന്നു മാസം കൊടുത്ത ശേഷമാണ്) ആ നടനുമായി നിസ്സഹകരിക്കേണ്ടി വരും എന്ന തീരുമാനം മാക്ട ഫെഡറേഷന്‍ എടുക്കുന്നു. ഇന്നത്തെ ഷെയ്ന്‍ നിഗം അല്ല അന്നത്തെ ആ ചെറിയ സൂപ്പര്‍ സ്റ്റാര്‍ എന്നോര്‍ക്കണം. വലിയ സൂപ്പര്‍ സ്റ്റാറുകളേയും മലയാള സിനിമ മൊത്തത്തിലും എടുത്തമ്മാനം ആടാന്‍ കരുത്തുള്ള ആ നടന്‍ തനിക്കെതിരെ നടപടി എടുക്കാന്‍ മുന്നില്‍ നിന്ന വിനയനേ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ വിലക്കാന്‍ തീരുമാനിക്കുന്നു. (അതായത് ഇന്നലെ ഷെയ്ന്‍ നിഗത്തെ വിലക്കാന്‍ തീരുമാനിച്ചു എന്നു പറഞ്ഞ രഞ്ജിത്തിനെ ഷെയ്ന്‍ തിരിച്ചു വിലക്കാന്‍ തീരുമാനിക്കും പോലെ) പക്ഷേ ഞാന്‍ പറഞ്ഞല്ലോ ഷെയ്ന്‍ അല്ല അന്നത്തേ ബഡാ താരം. വല്യ സാറ്റലൈറ്റ് വാല്യു ഉള്ള പിടിപാടുള്ള കോടീശ്വരന്‍. അയാടെ ഡേറ്റിനു വേണ്ടി ഭിക്ഷാം ദേഹികളെപോലെ കാത്തു നിന്ന വമ്പന്‍ സംവിധായകരും ഇന്ന് വലിയ വായില്‍ സംസാരിക്കുന്ന നിര്‍മ്മാതാക്കളും ഒരു രാത്രി കൊണ്ട് കളം മാറിച്ചവുട്ടി ഒരേ സ്വരത്തില്‍ പറഞ്ഞു. എന്ത് എഗ്രിമെന്റ് ഉണ്ടേലും ഇത്രേം വലിയൊരു നടന്‍ അയാള്‍ക്കൊരു സംവിധായകന്റെ പടത്തില്‍ അഭിനയിക്കാനിഷ്ടമില്ലെന്നു പറഞ്ഞാല്‍ ബലമായിട്ടു പിടിച്ചഭിനയിപ്പിക്കാന്‍ പറ്റുമോ?

നടനുവേണ്ടി വക്കാലത്തു പിടിക്കാന്‍ മല്‍സരമായിരുന്നു സംവിധായകരും നിര്‍മ്മാതാക്കളും. പക്ഷേ നടന്റെ കലി അതുകൊണ്ടും തീര്‍ന്നില്ല തന്റെ ഈ സേവകരെക്കൊണ്ട് 'വിനയന്‍ സ്വേഛാധിപതി വിനയന്‍ ഗോ ബാക്ക്' എന്ന് മുദ്രാവാക്യം വിളിപ്പിച്ച് വല്യ സമ്മേളനം നടത്തി. വിനയന്റെ സിനിമ സെന്‍സര്‍ ചെയ്യില്ലെന്നു പറഞ്ഞ് പാവം നിര്‍മ്മാതാക്കളെ മുഴുവന്‍ തിരുവനന്തപുരത്ത് സെന്‍സര്‍ ബോര്‍ഡിന്റെ മുന്നില്‍ വെയിലത്തു കൊണ്ടിരുത്തി സമരം ചെയ്യിച്ചു. അങ്കക്കലി പുണ്ട നടന്‍ തനിക്കെതിരെ തീരുമാനം എടുത്ത സംഘടന തന്നെ തകര്‍ത്ത് തരിപ്പണമാക്കി. തന്റെ സേവകരെക്കൊണ്ട് പുതിയ സംഘടന തീര്‍ത്തു. വിനയനെ ആജീവനാന്തം വിലക്കി കാലഹരണപ്പെട്ടവനായി മുദ്രകുത്തി. എങ്ങനുണ്ട്? ഇതും ഒരു നടനെതിരെ നടപടി എടുത്ത ശേഷം ഉണ്ടായ പുകിലിന്റെയും പ്രതികാര വിലക്കിന്റെയും കഥയാണ്. അന്നാ അതിബുദ്ധിമാനായ സൂപ്പര്‍ നടന്റെ സാമര്‍ത്ഥ്യവും, പണവും, ഹോട്ടലുകളില്‍ അയാള്‍ നടത്തിയ കോക്ടെയില്‍ പാര്‍ട്ടികളുടെ സംഘാടകരായിരുന്ന നമ്മുടെ സംവിധായക സിംഹങ്ങളും നിര്‍മ്മാണ പണ്ഡിതരും കൊടുത്ത പിന്തുണയും അവസര വാദത്തിന്റെയും സ്വാര്‍ത്ഥതയുടെയും പ്രത്യക്ഷ ഉദാഹരണമാണന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ആ കേസിനെപ്പറ്റി എഴുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. അതിനെ ഒക്കെ അതിജീവിച്ച് ഇന്നും ഞാന്‍ ഇവിടെ ഉണ്ടെങ്കില്‍ അതെന്റെ മനസ്സാക്ഷിയുടെ കരുത്തും. അഛനമ്മമാര്‍ ചെയ്ത പുണ്യവും കൊണ്ടാണന്നു ഞാന്‍ കരുതുന്നു. ഷെയ്ന്‍ നിഗത്തിന്റെ നിലവിലുള്ള ഇഷ്യൂനെപ്പറ്റി എഴുതിയപ്പോള്‍. മനസ്സില്‍ ഉയര്‍ന്ന ചിന്തകള്‍ പകര്‍ത്തിയെന്നേയുള്ളു. നീണ്ടു പോയെങ്കില്‍ ക്ഷമിക്കുക. അന്നത്തെ കപട നാടകങ്ങളുടെയും കഥാപാത്രങ്ങളുടെയും പൂര്‍ണ്ണ വിവരങ്ങള്‍ ചേര്‍ത്ത് ഒരു പുസ്തകം എഴുതിയാല്‍ കുറഞ്ഞത് ആയിരം പേജ് എങ്കിലും വരും.

വീണ്ടും പ്രസന്റ് ഇഷ്യുവിലേക്കു വന്നാല്‍ ഷെയ് നിഗം തെറ്റു തിരുത്തണം മുടിവെട്ടല്‍ പ്രതിഷേധമൊക്കെ നിര്‍ത്തി ഉല്ലാസം, വെയില്‍, കുര്‍ബാനി എന്നീ മൂന്ന് ചിത്രങ്ങളും യാതൊരുപാധിയും വൈകാതെ തീര്‍ത്തു കൊടുക്കുകയും, അതിന്റെ നിര്‍മ്മാതാക്കളും സംവിധായകരുമായി സഹകരിക്കുകയും വേണം. അതോടെ നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്‌ന് എല്ലാ വിധ പ്രോത്സാസാഹനവും കൊടുക്കാന്‍ തയ്യാറാവുമെന്നും ഞാന്‍ കരുതുന്നു.

അമ്മയുടെ പ്രസിഡന്റായ ശ്രീ മോഹന്‍ലാല്‍ ഇടപെട്ടാല്‍ അരമണിക്കൂര്‍ കൊണ്ട് ഷെയ്‌നേ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ കഴിയുമെന്നാണെന്റെ വിശ്വാസം. സമീപ കാലത്തുണ്ടായ ഇഷ്യൂസിലൊക്കെ ശ്രീ ലാല്‍ കാണിച്ച നേതൃത്വപാടവം ഈ പ്രശ്‌നം തീരാനും സഹായകമാകട്ടെ. പ്രിയപ്പെട്ട ഷെയ്ന്‍ ന്യൂജന്‍ ചിന്തകളെല്ലാം നല്ലതു തന്നെ പക്ഷേ അതിനോടൊപ്പം മലയാളത്തിലെ ആദ്യ സൂപ്പര്‍സ്‌ററായ പ്രേം നസീറിന്റെ ജീവചരിത്രവും അതുപോലെ ശ്രീ മമ്മൂട്ടിയും ശ്രീ മോഹന്‍ ലാലും ഈ നിലയില്‍ എത്താനെടുത്ത ത്യാഗവും പ്രൊഫഷനോടുള്ള ഡെഡിക്കേഷനുമൊക്കെ ഷെയ്ന്‍ ഒന്നു പഠിക്കുന്നതു നല്ലതാണ്. ഏതായാലും ഷെയ്ന്‍ തിരുത്താന്‍ തയ്യാറാകുകയും. അയാളുടെ പ്രായവും പക്വതക്കുറവും പരിഗണിച്ച് വീണ്ടും അഭിനയിക്കിനുള്ള അവസരം സംഘടനകള്‍ കൊടുക്കുയും ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT