താൻ ആദ്യമായി സംവിധാനം ചെയ്യണമെന്ന് കരുതിയിരുന്ന സിനിമ പൊലീസ് കഥ ആയിരുന്നില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ഷാഹി കബീർ. ആരവം എന്ന് പേരിട്ടിരുന്ന സിനിമ വള്ളംകളിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ കഥ ആയിരുന്നുവെന്നും ടൊവിനോ ആയിരുന്നു നായകനെന്നും ഷാഹി കബീർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഷാഹി കബീറിന്റെ വാക്കുകൾ
ദിലീഷ് പോത്തന്റെ കയ്യിൽ നിന്നും ഞാൻ ഏറ്റവും കൂടുതൽ പഠിച്ചത് അഭിനേതാക്കൾക്ക് കൊടുക്കുന്ന സ്വാതന്ത്ര്യമാണ്. പെർഫോമൻസ് ചെയ്യാൻ അവരുടേതായ സ്പേസ് അവർക്ക് അനുവദിച്ചു കൊടുക്കുക, അവരെ ഹാപ്പി ആക്കുക. ഒരു കഥ പൂർണമായും പറയാതെ, ആ സീനിൽ താൻ കാണുന്നത് എന്താണ് എന്ന് പറയാനുള്ള ഒരു റിലേഷൻ ഉണ്ടാക്കി എടുക്കുക, ഇതൊക്കെയാണ്. രണ്ട് മുഖങ്ങൾ ഇമോഷനുകൾ കൺവേ ചെയ്യുന്ന രീതിയിൽ മാത്രമാണ് ഞാൻ സിനിമയെ കണ്ടിരുന്നത്. പക്ഷേ പുറകിൽ വച്ചിരിക്കുന്ന സാധനങ്ങൾക്ക് പോലും എന്തെങ്കിലും അർത്ഥം വേണം എന്ന് പഠിച്ചത് ദിലീഷ് പോത്തനിൽ നിന്നാണ്.
പൊലീസ് കഥകൾ അല്ലാത്ത സിനിമകൾ ചെയ്യാനും പ്ലാൻ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ആരവം എന്ന സിനിമ ചെയ്യാൻ നിന്നതാണ്, അത് കുട്ടനാടൻ പശ്ചാത്തലത്തിൽ, വള്ളം കളിയെ മുൻനിർത്തി ചെയ്യാനിരുന്നതാണ്. അതിൽ പൊലീസ് കഥാപാത്രങ്ങളേ ഇല്ല. പക്ഷെ, പല കാരണങ്ങൾ കൊണ്ട് അത് മുടങ്ങി പോയി. ഞാൻ ആദ്യമായി സംവിധാനം ചെയ്യാൻ ഇരുന്ന സിനിമ പോലും പൊലീസ് കഥ ആയിരുന്നില്ല.