പല പൊലീസ് കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ വന്നു പോയിട്ടുണ്ടെങ്കിലും ഷാഹി കബീര്‍ സൃഷ്ടിച്ച പൊലീസ് കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാന്‍ വളരെ എളുപ്പമാണ്. ജോസഫിലെ ജോജു ജോര്‍ജും നായാട്ടിലെയും ഇലവീഴാ പൂഞ്ചിറയിലെയും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെയുമെല്ലാം പൊലീസുകാര്‍ സാധാരണ മനുഷ്യരുടെ ഇമോഷണുകളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളാണ്. അതിന് പ്രധാനമായും തന്നെ സഹായിക്കുന്നത് സിനിമയെ ബന്ധിപ്പിക്കുന്ന ഇവന്‍റുകളുടെ പരസ്പര ബന്ധമാണ് എന്ന് ഷാഹി കബീര്‍ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. തന്‍റെ പൊലീസ് കഥാപാത്രങ്ങളും ആക്ഷന്‍ ഹീറോ ബിജുവിലെ പൊലീസുകാരും തമ്മിലുള്ള പ്രധാന വ്യത്യാസവും ഈ പരസ്പര ബന്ധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാഹി കബീറിന്‍റെ വാക്കുകള്‍
ആക്ഷന്‍ ഹീറോ ബിജു എടുക്കുക. ഒരു കഥയില്‍ നിന്നും മറ്റൊരു കഥയിലേക്ക് തുടക്കം മുതല്‍ ഒടുക്കം വരെ മാറിക്കൊണ്ടേയിരിക്കുന്ന പാറ്റേണാണ് അതിന്. എന്നിരുന്നാലും, സിനിമ ചുറ്റിപ്പറ്റി നില്‍ക്കുന്നത് ഒരൊറ്റ കഥാപാത്രത്തിലാണ്. അത് നായക പരിവേഷമുള്ള ഓഫീസർ തന്നെയാണ്. പക്ഷെ, റോന്ത് അങ്ങനെയല്ല. ഈ രണ്ട് സിനിമകളിലെയും പൊലീസുകാര്‍ തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് ചോദിച്ചാല്‍, സിനിമയില്‍ സംഭവിക്കുന്ന ഇവന്‍റുകള്‍ക്ക് പരസ്പരം ബന്ധമുണ്ടാകും എന്നതാണ്. അതിനായാണ് പ്രധാന കഥാപാത്രങ്ങള്‍ യാത്ര ചെയ്യുന്നിടത്തൊക്കെ ഓരോ കഥാപാത്രങ്ങളെ പ്ലേസ് ചെയ്തിരിക്കുന്നത്.
മാത്രമല്ല, യോഹന്നാന്‍റെയും ജിന്‍നാഥിന്‍റെയും പേഴ്സണല്‍ ജേണി കൂടി കടന്നുവരുന്നതിലൂടെ അവരുമായി പ്രേക്ഷകര്‍ക്ക് കൂടുതല്‍ റിലേറ്റ് ചെയ്യാന്‍ പറ്റും. സിനിമയില്‍ ഉള്ളതിനേക്കാള്‍ രസകരമായ ഇവന്‍റുകള്‍ എനിക്ക് ലഭിച്ചിരുന്നു. പക്ഷെ, ഈ പരസ്പര ബന്ധം നിലനിര്‍ത്താന്‍ വേണ്ടി അതെല്ലാം ഉപേക്ഷിക്കുകയായിരുന്നു. ഷാഹി കബീര്‍ പറയുന്നു.