Film News

ആരാണ് മോഹന്‍ലാലിന്റെ ‘മരക്കാര്‍’?, പ്രിയദര്‍ശന്‍ പറയുന്നു

THE CUE

സിനിമ ചരിത്രത്തെ പൂര്‍ണമായി ആശ്രയിച്ചതാവില്ലെന്നും എന്റര്‍ടെയിനറായിരിക്കുമെന്നും സംവിധായകന്‍

മോഹന്‍ലാലിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലൊരുങ്ങുന്ന സിനിമയാണ് മരക്കാര്‍, അറബിക്കടലിന്റെ സിംഹം. നാല് ഭാഷകളിലായി പുറത്തുവരുന്ന സിനിമ ചരിത്രത്തെ പൂര്‍ണമായി ആശ്രയിച്ചതാവില്ലെന്നും എന്റര്‍ടെയിനറായിരിക്കുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. ദ ക്യൂ ഇന്റര്‍വ്യൂ സീരീസ് ആയ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയെക്കുറിച്ച് വിശദീകരിക്കുന്നത്.

ടി ദാമോദരന്‍ മാഷാണ് കുഞ്ഞാലിമരക്കാര്‍ എന്ന സിനിമയുടെ ചിന്ത എന്നില്‍ മുളപ്പിക്കുന്നത്. അതിനൊരു തിരക്കഥാരൂപം ഉണ്ടായിരുന്നു. കുഞ്ഞാലി മരക്കാരുടെ ഞാന്‍ വായിച്ചതും മനസിലാക്കിയതുമായ ചരിത്രം അവ്യക്തകള്‍ നിറഞ്ഞതായിരുന്നു, പ്രിയദര്‍ശന്‍ പറയുന്നു.

അറേബ്യന്‍ ചരിത്രത്തില്‍ മരക്കാര്‍ ദൈവതുല്യനും യൂറോപ്യന്‍ ചരിത്രത്തില്‍ അദ്ദേഹം മോശക്കാരനുമാണ്. ഞാന്‍ മൂന്നാം ക്ലാസില്‍ കുഞ്ഞാലിമരക്കാര്‍ എന്നൊരു പാഠം പഠിച്ചിട്ടുണ്ട്. അന്ന് മുതല്‍ എന്റെ മനസിലൂടെ വളര്‍ന്നൊരു ഹീറോയുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വലിയ ഹീറോ. എന്റെ കുഞ്ഞാലിമരക്കാര്‍ ആണത്. എന്ത് വിമര്‍ശനം വന്നാലും, നാളെ വരുമെന്നറിയാം. ഇതൊരു സെമി ഫിക്ഷനല്‍ സിനിമയാണ്.
പ്രിയദര്‍ശന്‍.

ചരിത്രത്തിന് വേണ്ടിയൊരുക്കുന്ന സിനിമയല്ല, ആളുകളെ രസിപ്പിക്കുന്ന സിനിമ ആയിരിക്കും കുഞ്ഞാലിമരക്കാര്‍. ഇത് പ്രിയദര്‍ശന്റെ കുഞ്ഞാലിമരക്കാര്‍ ആണെന്നും സംവിധായകന്‍.

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓവര്‍സീസ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ആണ് വിറ്റുപോയത്. ഗള്‍ഫ് മേഖലയിലെ വമ്പന്‍മാരായ ഫാര്‍സ് ഫിലിംസാണ് പ്രിയദര്‍ശന്‍ സിനിമയുടെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയത്. സിനിമയുടെ ഓവര്‍സീസ് റൈറ്റ്സ് അഹമ്മദ് കോച്ലിന്‍ നേതൃത്വം നല്‍കുന്ന ഫാര്‍സിന് നല്‍കിയതായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും അറിയിച്ചു. 100 കോടി ബജറ്റില്‍ നാലിലേറെ ഭാഷകളിലായാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്‍ശനത്തിനെത്തുന്നത്. അടുത്തവര്‍ഷം വിഷു റിലീസായി ചിത്രമെത്തുമെന്നാണ് സൂചന.

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ ആഗോള ബോക്സ് ഓഫീസില്‍ 200 കോടി കടന്നതോടെയാണ് മോഹന്‍ലാല്‍ സിനിമകളുടെ വിപണിമൂല്യം വീണ്ടും കുതിച്ചുയര്‍ന്നത്. സാറ്റലൈറ്റ് അവകാശത്തേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് ആമസോണ്‍ പ്രൈമിന് ഡിജിറ്റല്‍ സംപ്രേഷണവകാശം നല്‍കിയതെന്ന് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞിരുന്നു. ലൂസിഫറിന്റെ ഇരട്ടി തുകയ്ക്കാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓവര്‍സീസ് വിറ്റതെന്നാണ് അറിയുന്നത്. തുക വെളിപ്പെടുത്താന്‍ നിര്‍മ്മാതാവും വിതരണക്കാരനും തയ്യാറായിട്ടില്ല.

ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ മരക്കാര്‍ നിര്‍മ്മിക്കുന്നത്. ഫാന്റസിയും ചരിത്രവും ഇടകലര്‍ന്ന മാസ് എന്റര്‍ടെയിനറാണ് മരക്കാര്‍ എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. തിരു ആണ് ക്യാമറ. അനി ഐ വി ശശിയും പ്രിയദര്‍ശനൊപ്പം തിരക്കഥയില്‍ പങ്കാളിയാണ്. കൂറ്റന്‍ വിഎഫ്എക്സ് സെറ്റുകളിലാണ് സിനിമയിലെ കടല്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT