Film News

മാലികില്‍ ഇസ്ലാമോഫോബിയ, ഫിക്ഷനെന്ന് പറഞ്ഞ സംവിധായകനോട് 5 ചോദ്യങ്ങളുമായി എന്‍.എസ്.മാധവന്‍

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് സത്യസന്ധമല്ലാത്ത ചിത്രമാണെന്ന് പറഞ്ഞതിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ചിത്രം കണ്ടതിന് ശേഷം അഞ്ച് ചോദ്യങ്ങളാണ് പ്രധാനമായും എന്‍.എസ് മാധവന്‍ ചോദിച്ചത്.

മാലിക്ക് പൂര്‍ണമായും ഫിക്ഷനാണെങ്കില്‍

1.എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം കാണിച്ചു, അതും പച്ചക്കൊടിയുള്ള രാഷ്്ട്രീയ പാര്‍ട്ടി?

2. എന്തുകൊണ്ടാണ് ലക്ഷദ്വീപിനെ ക്രിമിനലുകളുടെ സങ്കേതമായി കാണിച്ചത്?

3. എന്തുകൊണ്ട് മഹല്ല് കമ്മിറ്റി ക്രിസ്ത്യാനികളെ ക്യാമ്പിനുള്ളില്‍ പ്രവേശിപ്പിക്കുന്നില്ല( കേരളത്തിന്റെ മൂല്യങ്ങളോട് ഒട്ടും യോജിക്കാത്തതാണിത്)

4. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഒരു വിഭാഗത്തെ മാത്രം എന്തുകൊണ്ട് ഭീകരവാദവുമായി അടുത്തു നില്‍ക്കുന്നവരാക്കുന്നു?

5. കേരളത്തിലെ ഏറ്റവും വലിയ പൊലീസ് വെടിവെപ്പാണ് സിനിമയില്‍ കാണിക്കുന്നത്. സര്‍ക്കാരിന്റെ ഇടപെടലില്ലാതെ അത് നടക്കുമോ?

പ്രധാനമായും അഞ്ച് ചോദ്യങ്ങളാണ് മാലിക്കുമായി ബന്ധപ്പെട്ട് എന്‍.എസ് മാധവന്‍ ഉയര്‍ത്തിയത്. ഇത്തരത്തില്‍ നിരവധി ചോദ്യങ്ങള്‍ ഇനിയും ബാക്കിയുണ്ടെന്നും അദ്ദേഹം പറയുന്നു. എല്ലാ വാണിജ്യ ചിത്രങ്ങളെയും പോലെ മാലിക്കിലും ഇസ്ലാമോഫോബിയയുണ്ട് കൂടാതെ ഭരണകക്ഷി സര്‍ക്കാരിനോടുള്ള മൃദുസമീപനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാലിക്കിന്റെ മേക്കിങ്ങിനേയും അഭിനേതാക്കളുടെ പ്രകടനത്തെയും അഭിനന്ദിക്കുന്നതിനൊപ്പം തന്നെ സിനിമയിലെ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്. ഈ പശ്ചാത്തലത്തിലാണ് ചിത്രം സത്യസന്ധതയില്ലാത്തതാണെന്നും അന്യായമാണെന്നും എന്‍.എസ് മാധവന്‍ എഴുതിയത്.

12 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ബീമാപ്പള്ളി വെടിവെപ്പുമായി സിനിമയിലെ പ്രമേയത്തിനുള്ള സാമ്യതയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ട്വിറ്ററിലും മാലിക് ട്രെന്‍ഡിങ്ങായിരുന്നു.

വേട്ടയാടിയവരുടെ പേര് വരാതെ നോക്കിയ സിനിമയാണ് മാലിക്കെന്നും വേട്ടക്കാരെ വെളുപ്പിച്ചെടുക്കാന്‍ വേണ്ടി ഇരകളെ ടാര്‍ഗറ്റ് ചെയ്ത സിനിമ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ശോഭാ സുബിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. മാലിക്കിലെ രാഷ്ട്രീയ ഒളിച്ചുകടത്തല്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നും ബീമപള്ളി വെടിവയ്പ്പ് കേരളത്തിലെ മുസ്ലീങ്ങളെ ക്രൂരമായി വേട്ടയാടിയ ഒരു ഓര്‍ഗനൈസ്ഡ് കലാപമാണെന്നും അവര്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ചിത്രത്തിനെതിരെ പുറത്തുവരുന്നുണ്ട്,.

റമദപ്പള്ളി പരിസരത്തെ തീരദേശ മേഖലയില്‍ ജീവിക്കുന്ന സുലൈമാന്റേയും അയാളെ ആശ്രയിച്ച് ജീവിക്കുന്ന തുറക്കാരുടെയും ജീവിതമാണ് മാലിക്കില്‍ അവതരിപ്പിക്കുന്നത്. പോലീസും സര്‍ക്കാരുമായുള്ള ഗുഡാലോചനയുടെ ഫലമായി തീരദേശവാസികള്‍ക്കിടയില്‍ സാമുദായിക കലാപമുണ്ടാക്കുന്നതാണ് സിനിമയുടെ പ്രമേയം.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT