Film News

സുരാജിനും നിമിഷയ്ക്കും ഒരേ വേതനമാണോ കൊടുത്തത്?, ചോദ്യത്തിന് പിന്നിൽ ആചാര സംരക്ഷകർ, പറയാൻ സൗകര്യമില്ലെന്ന് ജിയോ ബേബി

തുല്യത പ്രമേയമാക്കിയ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനി'ൽ സുരാജിനും നിമിഷയ്ക്കും തുല്യ വേതനമായിരുന്നോ നൽകിയതെന്ന ചോദ്യത്തിന് പ്രതികരണവുമായി സംവിധായകൻ ജിയോ ബേബി. ഇത്തരം ചോദ്യങ്ങളുമായി വരുന്നവർ ആചാര സംരക്ഷണത്തിനായി കല്ലെറിഞ്ഞവരാണെന്നും, ശമ്പളം എത്ര കൊടുത്തെന്ന് പറയുവാൻ സൗകര്യമില്ലെന്നും സംവിധായകൻ ജിയോ ബേബി കേരള കൗമുദിയോട് പറഞ്ഞു.

'ഒന്നുകിൽ ഈ ചോദ്യം ചോദിക്കുന്നവർ ആചാര സംരക്ഷണത്തിന് വേണ്ടി വഴിയിലിറങ്ങി ഓടിയവരും കല്ലെറിഞ്ഞവരുമായിരിക്കും അല്ലെങ്കിൽ വൺ ഇന്ത്യ വൺ പെൻഷൻ എന്നൊരു ടീമുണ്ട്, അവരായിരിക്കും. എല്ലാർക്കും മാസം പതിനായിരം രൂപ വെച്ച് കൊടുക്കണം എന്ന് പറയുന്നവരാണിവർ. ജില്ലാ കളക്റ്റർക്കും ഓഫീസിൽ കാവൽ നിൽക്കുന്നവർക്കും ഒരേ വേതനം കൊടുക്കണം എന്ന് വാദിക്കുന്നവർ. നല്ല പൊളിറ്റിക്‌സൊക്കെയാണ്. സമത്വം തുല്യത എന്നൊക്കെ പറയുന്നത് നല്ല ആശയമാണ്. പക്ഷെ ഇവരുടെയൊക്കെ വീടുകളിൽ അത് പ്രാവർത്തികമാക്കുന്നുണ്ടോ? വീട് പണിയുവാൻ വരുന്ന എഞ്ചിനീയർക്ക് മേസ്തരിയേക്കാൾ വേതനമുണ്ടാകും. ഇതുമായി ബന്ധപ്പെട്ടാണ് പലതും നിൽക്കുന്നത്. ഈ സിനിമയിൽ സുരാജിന് എത്ര കൊടുത്തു, നിമിഷയ്ക്ക് എത്ര കൊടുത്തു, എന്ന് പറയാൻ എനിക്ക് സൗകര്യമില്ല. ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടിക്കഴിഞ്ഞാൽ സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്നാണോ ഇവരൊക്കെ വിചാരിക്കുന്നത്? അത് നിങ്ങളറിയണ്ട'. ജിയോ ബേബി പറയുന്നു.

'രണ്ട് പെൺകുട്ടികൾ', 'കുഞ്ഞുദൈവം' എന്നി ചിത്രങ്ങൾ ഒരുക്കിയ ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. ആളുകളിൽ വൈകാരികമായ സ്വാധീനമാണ് സിനിമ ഉണ്ടാക്കിയതെന്നും ഇത്രയേറെ ചർച്ച ചെയ്യപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും ജിയോ ബേബി മുമ്പ് ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സംവിധായകൻ തന്നെ തിരക്കഥയൊരുക്കിയ ചിത്രം നിർമിച്ചിരിക്കുന്നത് ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ രാജ് എന്നിവർ ചേർന്നാണ്. സാലു കെ തോമസാണ് ക്യാമറ. സൂരജ് എസ് കുറുപ്പാണ് സംഗീതം. ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും ജിതിൻ ബാബു കലാസംവിധാനവും.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT