ലേഡി സൂപ്പർ സ്റ്റാർ എന്ന ടൈറ്റിലിനോട് തനിക്ക് ഭയമുണ്ടെന്ന് നടി നയൻതാര. തന്റെ കരിയറിനെ നിർവചിക്കുന്ന ഒന്നല്ല ആ ടൈറ്റിൽ കാർഡ്. അങ്ങനെ ഒരു തലക്കെട്ട് സിനിമകളിൽ വെയ്ക്കരുതെന്ന് നിർമ്മാതാക്കളോടും സംവിധായകരോടും താൻ കഴിഞ്ഞ അഞ്ചോ ആറോ കൊല്ലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. ഒരു രാത്രി താൻ ആലോചിച്ചുണ്ടാക്കി സ്വയം നൽകിയതല്ല 'ലേഡി സൂപ്പർ സ്റ്റാർ' എന്ന വിശേഷണം. സ്മാർട്ടായ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നതെന്നും പ്രേക്ഷകരെ പറ്റിക്കാനാകില്ലെന്നും ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ നയൻതാര പറഞ്ഞു.
നയൻതാര പറഞ്ഞത്:
'ലേഡി സൂപ്പർസ്റ്റാർ' എന്ന പരാമർശം മറ്റൊരു വിവാദമാണ്. ഈ ടൈറ്റിലിന്റെ പേരിൽ ഒരുപാട് തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. ആ ടൈറ്റിൽ കാർഡ് വയ്ക്കരുതെന്ന് കഴിഞ്ഞ അഞ്ചോ ആറോ വർഷമായി ഞാൻ എന്റെ നിർമ്മാതാക്കളോട് ആവശ്യപ്പെടുന്നതാണ്. എനിക്ക് ആ ടൈറ്റിലിൽ ഭയമുണ്ട്. എന്റെ കരിയർ ഡിഫൈൻ ചെയ്യുന്ന ഒന്നല്ല ആ ടൈറ്റിൽ. ആളുകൾക്ക് എന്നോടുള്ള ഇഷ്ടവും സ്നേഹവുമാണ് ആ ടൈറ്റിലിൽ കുറച്ചെങ്കിലും ഞാൻ കണ്ടിട്ടുള്ളത്.
ഒരു രാത്രി ഞാൻ ആലോചിച്ചു ഒന്നല്ല ലേഡി സൂപ്പർ സ്റ്റാർ എന്ന ടൈറ്റിൽ കാർഡ്. സ്മാർട്ടായ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. പ്രേക്ഷകരെ പറ്റിക്കാനാകില്ല. എന്നേക്കാൾ മികച്ച അഭിനേതാക്കളും ഡാൻസേഴ്‌സും എല്ലാം ഇവിടെയുണ്ട്. എന്റെ കഠിനാധ്വാനം കൊണ്ടും ആളുകൾക്ക് ഇഷ്ടമുള്ളതുകൊണ്ടുമാണ് ഞാനിവിടെ ഇന്നിങ്ങനെ ആയിരിക്കുന്നത്. അതുകൊണ്ട് ടൈറ്റിലിൽ വലിയ അർഥമുണ്ടെന്ന് കരുതുന്നില്ല. സക്സസ്ഫുളായ ഒരു സ്ത്രീയെ കാണുമ്പോൾ ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് എന്താണെന്ന് ഞാൻ ആലോചിക്കാറുണ്ട്. അവിടെയുള്ള പ്രശ്നം എന്താണെന്ന് എനിക്ക് കൃത്യമായി മനസ്സിലായിട്ടില്ല.
നയൻതാരയുടെ ജീവിതകഥ പ്രമേയമായ ഡോക്യൂമെന്ററിയിൽ സംവിധായകനും നയൻതാരയുടെ ഭർത്താവുമായ വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ' എന്ന സിനിമയിലെ ഭാഗങ്ങൾ ഉൾപ്പെടുത്തുന്നതിന് എൻഒസി നിഷേധിച്ചതും പിന്നീട് ട്രെയ്‌ലറിൽ ബിടിഎസ് രംഗങ്ങൾ ഉൾപ്പെടുത്തിയപ്പോൾ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതുമെല്ലാം വാർത്തയായിരുന്നു. തുടർന്ന് നയൻതാര ധനുഷിനെതിരെ തുറന്ന കത്തെഴുതിയതും വിവാദമായിരുന്നു. വിവാദത്തിന് ശേഷം ആദ്യമായി ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു നയൻതാര.