മലയാളികൾ എക്കാലത്തും ഓർത്തുവെക്കുന്ന സിനിമയാണ് ഹരിഹരൻ സംവിധാനം ചെയ്ത് 1992ൽ പുറത്തിറങ്ങിയ സർഗം. വിനീത്, മനോജ് കെ ജയൻ എന്നീ പ്രതിഭകളെ അടയാളപ്പെടുത്തിയ സിനിമ കൂടിയായിരുന്നു അത്. സർഗത്തിന്റെ തെലുങ്ക് റീമേക്കാണ് 1993ൽ പുറത്തിറങ്ങിയ സരിഗമലു. ക്രാന്തി കുമാർ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ രചന ഹരിഹരന്റേത് തന്നെയാണ്. സരിഗമലു ഷൂട്ട് ചെയ്യാൻ വിനീതും മനോജ് കെ ജയനും ഈസ്റ്റ് ഗോദാവരിയിലേക്ക് പോയ കഥ ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുകയാണ് ഇരുവരും. അവിടെ തങ്ങൾക്ക് താമസിക്കാൻ കുഗ്രാമത്തിനുള്ളിലെ ഒരു വീടിന്റെ ഒന്നാം നിലയായിരുന്നു കിട്ടിയിരുന്നത് എന്നും അവിടെ വെള്ളം പോലും ഇല്ലായിരുന്നു എന്നും വളരെ രസകരമായി വിവരിക്കുകയാണ് ഇരുവരും.
മനോജ് കെ ജയനും വിനീതും പങ്കുവെച്ച അനുഭവത്തിന്റെ സംഗ്രഹം
സർഗത്തിന്റെ തെലുങ്ക് ചെയ്യാൻ ഞാനും വിനീതും പോയത് ഈസ്റ്റ് ഗോദാവരിയിലായിരുന്നു. ഞങ്ങളുടെ രണ്ടുപേരുടേയും ആദ്യ തെലുങ്ക് സിനിമയായിരുന്നു അത്. അവിടെ പോയപ്പോൾ ഒരു കുഗ്രാമത്തിനകത്ത് ഒരു വീട്, അതിന്റെ ഫസ്റ്റ് ഫ്ലോറിൽ ഞങ്ങൾക്ക് താമസിക്കാൻ ഒരു മുറി. അത് വിനീത് അഡ്ജസ്റ്റ് ചെയ്തില്ല. മാത്രമല്ല, അവിടെ വെള്ളം പോലുമില്ലായിരുന്നു. ഞങ്ങളെ നോക്കാൻ അവിടെ ഒരാളുണ്ടായിരുന്നു. അയാളാണെങ്കിൽ രാവിലെ ഒരു തോർത്തും ഉടുത്ത് കിണറിൽ നിന്നും വെള്ളവും കോരി, കയ്യും കെട്ടി അവിടെ നിൽപ്പുണ്ടാകും. അയാൾക്ക് ആണെങ്കിൽ തെലുങ്ക് മാത്രമേ അറിയൂ, ഞങ്ങൾക്കാണെങ്കിൽ അത് അറിയാനും പാടില്ല. പിന്നെ വിനീത് ഡാൻസ് കളിച്ച്, മുദ്രയൊക്കെ കാണിച്ചാണ് അയാൾക്ക് പറഞ്ഞു കൊടുത്തത്, 'ചൂടുവെള്ളം വേണം' എന്ന്.
വിനീത് വളരെ ധീരമായ ഒരു തീരുമാനം എടുത്തു, ഇവിടെ നിന്നും മാറണം എന്ന് പ്രൊഡക്ഷനെ വിളിച്ച് പറയാം എന്ന്. ആദ്യത്തെ തെലുങ്ക് പടം ആയതുകൊണ്ട് എനിക്ക് പേടിയുണ്ട്. പക്ഷെ, വിനീത് വിളിച്ച് പറഞ്ഞു. എന്നിട്ട് ഞങ്ങളെ കൊണ്ടുപോയത് ഒരു ലോഡ്ജിലേക്കായിരുന്നു. വെങ്കിടേശ്വരാ ലോഡ്ജ്. അവിടെയാണെങ്കിൽ, മഞ്ഞ നിറത്തിലുള്ള കലങ്ങിയ വെള്ളമാണ് വരുന്നത്. ഞങ്ങൾ എന്നിട്ട് ആ വെള്ളത്തിൽ ഡെറ്റോൾ ഒഴിച്ചാണ് കുളിച്ചുകൊണ്ടിരുന്നത്. ഭാഷ പോലും അറിയാതെ, ഇത്രയും കഷ്ടപ്പാടും നിറഞ്ഞ ആ ഷൂട്ടിങ് അനുഭവം മറക്കാൻ ആവാത്തതായിരുന്നു.