തനിക്കും തന്റെ കുടുംബത്തിനും ഡോൺ എന്ന സിനിമ വളരെ പ്രിയപ്പെട്ടതാണെന്നും തന്റെ അച്ഛൻ കെ.യു. മോനന്റെ കരിയർ ബ്രേക്ക് സിനിമയായിരുന്നു അതെന്നും മാളവിക മോഹനൻ. ഇന്റസ്ട്രിക്ക് അകത്ത് മാത്രമല്ല, പുറത്തും വലിയ ചർച്ചാ വിഷയമായ സിനിമയായിരുന്നു ഡോൺ എന്നും അതുപോലെ നിരവധി സിനിമകൾ അച്ഛന്റേതായി ഓർത്തെടുക്കാൻ സാധിക്കുമെന്നും മാളവിക മോഹനൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
മാളവിക മോഹനന്റെ വാക്കുകൾ
അച്ഛന്റെ ഏറ്റവും കൂടുതൽ ഓർത്തിരിക്കുന്ന മൂന്ന് സിനിമകളിൽ ഒന്നാണ് ഡോൺ. അച്ഛന്റെ കരിയറിലെത്തന്നെ വലിയൊരു ബ്രേക്ക് ആയിരുന്നു ഡോൺ. ഇന്റസ്ട്രിക്ക് അകത്ത് മാത്രമല്ല, പുറത്തും വലിയ ചർച്ചാ വിഷയമായ, ഒരുപാട് ചർച്ചകൾക്ക് വഴിവെച്ച സിനിമയായിരുന്നു ഡോൺ. എന്റെ സുഹൃത്തുക്കൾക്ക് എല്ലാം ഇന്റസ്ട്രി പോപ്പുലർ വാക്കുകൾ അറിയില്ലെങ്കിലും അവർ പോലും ഒരുപാട് ഡോണിനെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.
രണ്ടാമത്തെ സിനിമ മിസ് ലവ്ലി എന്ന പടമാണ്. അത് ഒരു കൊമേഴ്സ്യൽ സ്പേസിൽ വരുന്ന ഒരു പടമൊന്നും ആയിരുന്നില്ല. ഒരു ഇന്റിപ്പെൻഡന്റ് സിനിമയായിരുന്നു. അതുകൊണ്ടുതന്നെ, ഒരു വലിയ ക്രിയേറ്റീവ് സ്പേസ് അച്ഛന് അതിൽ ലഭിച്ചിരുന്നു. വളരെ ഫ്രീ ആയി, ആസ്വദിച്ച് അദ്ദേഹം ചെയ്ത ഒരു സിനിമയായിരുന്നു മിസ് ലവ്ലി. നവാസുദ്ദീൻ സിദ്ദിഖിയായിരുന്നു അതിൽ നായകൻ. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സ്വന്തം വർക്ക് ഏതാണ് എന്ന് ചോദിച്ചാൽ ചിലപ്പോൾ മിസ് ലവ്ലി ആയിരിക്കും പറയുക. മൂന്നാമത്തേത് തലാഷാണ്. വളരെ ഡിഫറന്റായ ഒരു സിനിമാറ്റിക് എക്സ്പീരിയൻസായിരുന്നു തലാഷ്. സിനിമയിൽ കൂടുതൽ ഭാഗവും രാത്രിയാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. അധികമൊന്നും എക്സ്പ്ലോർ ചെയ്യാത്ത മുംബൈയുടെ രാത്രികളിലെ മനോഹാരിത ആ സിനിമയിൽ വളരെ നന്നായി ക്യാപ്ച്ച്വർ ചെയ്തിട്ടുണ്ട്. പകൽ കാണുന്നത് പോലെയല്ല, രാത്രി മറ്റൊരു ബോംബെ ആയിരിക്കും നമുക്ക് കാണാൻ സാധിക്കുക.