ഫിലിം ബഫുകളെ തനിക്ക് പേടിയാണെന്നും അവരല്ല, സാധാരണക്കാരാണ് കൂടുതലും പൈസ കൊടുത്ത് തിയറ്ററിൽ വന്ന് സിനിമകൾ കാണുന്നതെന്നും സംവിധായകൻ കൃഷാന്ത്. ഫിലിം ബഫുകളിൽ കൂടുതലും ആളുകൾ തിയറ്ററിൽ വന്നല്ല, ടെലഗ്രാമിലൂടെയാണ് കാണുന്നത്. തന്റെ അയൽവാസിയായ ഒരു പെൺകുട്ടി തന്നോട് ചോദിച്ചിട്ടുണ്ട്, സിനിമ എപ്പൊഴാ ടെലഗ്രാമിൽ ഇറങ്ങുന്നത് എന്ന് ക്യു സ്റ്റുഡിയോയോട് പറയുകയാണ് കൃഷാന്ത്.
കൃഷാന്തിന്റെ വാക്കുകൾ
നവംബർ അവസാനത്തോടെ മസ്തിഷ്ക മരണം എന്ന എന്റെ സിനിമ ഞാൻ പ്രൊഡക്ഷൻ ഹൗസിന് കൈമാറും. ബാക്കിയെല്ലാം അജിത് വിനായകയുടെ തീരുമാനങ്ങൾ അനുസരിച്ചായിരിക്കും. അതൊരു സൈബർ പങ്ക് സിനിമയാണ്. 2040 ൽ നടക്കുന്ന ഒരു കഥയായാണ് സിനിമയെ കൺസീവ് ചെയ്തിരിക്കുന്നത്. അപ്പോൾ അതിന്റേതായ സംഭവങ്ങളെല്ലാം അതിലുണ്ടാകും. മാത്രമല്ല, അത് തുടക്കം മുതൽ ഒടുക്കം വരെ തമാശകളുള്ള ഒരു കോമഡി സിനിമയാണ്. സംഭവ വിവരണം നാലര സംഘത്തിൽ പറയുന്ന കഥയെ ആസ്വാദ്യമാക്കാനായി ഉപയോഗിച്ച ഒരു ടൂൾ മാത്രമാണ് കോമഡി. മസ്തിഷ്ക മരണത്തിൽ അങ്ങനെയല്ല, തുടക്കം മുതൽ ഒടുക്കം വരെ കോമഡിയാണ്. സൈ ഫൈ കൺസപ്റ്റ് വച്ചുള്ള ജോക്കുകളാണ് അതിലുള്ളത് എന്നുമാത്രം.
സിനിമ ശരിക്കും ഇഷ്ടപ്പെടുന്ന, ഫിലിം ബഫ്ഫുകൾ വളരെ കുറവാണ് ഇവിടെ. സാധാരണ ആളുകളാണ് പൈസ കൊടുത്ത് കാണുന്നത്. ഫിലിം ബഫുകൾ ടെലഗ്രാമിൽ നിന്നാണ് കാണുന്നത്. ഞാനും അങ്ങനെത്തന്നെയാണ്, അതുകൊണ്ട് കുറ്റം പറയാൻ പറ്റില്ല. എന്റെ അയൽവാസിയായ ഒരു പെൺകുട്ടി എന്നോട് ചോദിച്ചിട്ടുണ്ട്, സിനിമ എപ്പൊഴാ ടെലഗ്രാമിൽ ഇറങ്ങുന്നത്. ഞാൻ പറഞ്ഞു, മോളേ ടെലഗ്രാം ഒരു ഒടിടി പ്ലാറ്റ്ഫോം അല്ല. കൃഷാന്ത് പറയുന്നു.