Film News

‘ജോക്കര്‍ ഹീറോയല്ല’; അറോറ തിയേറ്റര്‍ വെടിവെയ്പ് ഇരകള്‍ക്കൊപ്പമെന്ന് വാര്‍ണര്‍ ബ്രദേഴ്‌സ്

THE CUE

ഡി സി കോമിക്സ് സൂപ്പര്‍ വില്ലനെ പ്രധാന കഥാപാത്രമാക്കി ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത 'ജോക്കര്‍' ഒക്ടോബര്‍ ആദ്യവാരം തിയേറ്ററുകളിലെത്തുകയാണ്. യുഎസിലെ കൊളറാഡോ അറോറ തിയേറ്ററില്‍ പക്ഷെ ജൊവാക്വിന്‍ ഫീനിക്‌സ് ചിത്രം സ്‌ക്രീന്‍ ചെയ്യില്ല. 2012ല്‍ അറോറ തിയേറ്ററില്‍ നടന്ന കൂട്ടക്കൊലയുടെ ഓര്‍മ്മയിലാണ് ജോക്കര്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം. ക്രിസ്റ്റഫര്‍ നൊളാന്‍ ചിത്രം 'ഡാര്‍ക്‌നൈറ്റ് റൈസസ്' പ്രദര്‍ശിപ്പിക്കുന്നതിനിടെ ജയിംസ് ഹോംസ് എന്നയാള്‍ ടിയര്‍ ഗ്യാസ് ഗ്രനേഡുകള്‍ എറിഞ്ഞ് പ്രേക്ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെടിവെയ്പ് നടത്തിയ 24കാരന്‍ താന്‍ ജോക്കര്‍ ആണെന്ന് പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജോക്കര്‍ കഥാപാത്രത്തേപ്പോലെ ജയിംസ് ഹോംസ് മുടി കളര്‍ ചെയ്യുകയുമുണ്ടായി.

ക്ലൗണ്‍ പ്രിന്‍സ് ഓഫ് ക്രൈം എന്നാണ് ജോക്കറിനെ സിനിമാലോകം വിശേഷിപ്പിക്കുന്നത്.

ജോക്കറിനെ പ്രധാന കഥാപാത്രമാക്കി പുതിയ ചിത്രമെത്തുന്ന സാഹചര്യത്തില്‍ വെടിവെയ്പ് ആക്രമണങ്ങളിലെ ആശങ്ക പങ്കുവെച്ച് അറോറ സംഭവത്തിലെ ഇരകളുടെ കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. വെടിവെയ്പ് ആക്രമണങ്ങള്‍ ഇല്ലാതാക്കാനുള്ള ക്യാംപെയ്‌നില്‍ പങ്കാളിയാകണമെന്ന് ആവശ്യപ്പെട്ട് ഇരകളുടെ സ്‌നേഹിതര്‍ വാര്‍ണര്‍ ബ്രദേഴ്‌സിന് കത്തയച്ചു. തോക്ക് ഉടമസ്ഥതയ്ക്ക് വേണ്ടി നിലകൊള്ളുന്ന എന്‍ആര്‍എയില്‍ (നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് അമേരിക്ക) നിന്നും പണം കൈപ്പറ്റുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് സംഭാവന ചെയ്യരുത്, വെടിവെയ്പ് ആക്രമണങ്ങള്‍ അതിജീവിക്കാനുള്ള ധനസമാഹരണത്തോട് സഹകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്ത്.

വെടിവെയ്പ് ആക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ് തങ്ങളെന്ന് വ്യക്തമാക്കി പ്രസ്താവന പുറത്തുവിട്ടിരിക്കുകയാണ് ജോക്കറിന്റെ നിര്‍മ്മാതാക്കള്‍. അറോറയുള്‍പ്പെടെയുള്ള അക്രമസംഭവങ്ങളിലെ ഇരകള്‍ക്ക് സംഭാവന നല്‍കിയതിന്റെ നീണ്ട ചരിത്രം തന്നെ തങ്ങള്‍ക്കുണ്ടെന്ന് വാര്‍ണര്‍ ബ്രദേഴ്‌സ് പ്രതികരിച്ചു.

സാങ്കല്‍പിക കഥാപാത്രമായ ജോക്കറോ സിനിമയോ യഥാര്‍ത്ഥ ലോകത്തെ ഏതെങ്കിലും തരത്തിലുള്ള ഹിംസകള്‍ക്ക് അംഗീകാരം നല്‍കുന്നില്ല. സ്റ്റുഡിയോയോ ചിത്രം നിര്‍മ്മിച്ചവരോ ഈ കഥാപാത്രത്തെ ഹീറോ ആയി ഉയര്‍ത്തിക്കാട്ടുന്നുമില്ല.
വാര്‍ണര്‍ ബ്രദേഴ്‌സ്

അറോറയിലേത് ദാരുണമായ സംഭവമായിരുന്നെന്ന് സംവിധായകന്‍ ടോഡ് ഫിലിപ്‌സ് പ്രതികരിച്ചു. എന്നാല്‍ അതിന്റെ പേരില്‍ സിനിമയെ കുറ്റപ്പെടുത്താനാകില്ലെന്നാണ് സംവിധായകന്റെ നിലപാട്. യഥാര്‍ത്ഥ ലോകത്തോട് സാമ്യമുണ്ടായിരിക്കാമെങ്കിലും സാങ്കല്‍പിക ലോകത്താണ് ഈ സിനിമ നടക്കുന്നത്. 80 വര്‍ഷത്തോളമായുള്ള സാങ്കല്‍പിക കഥാപാത്രമാണ് ജോക്കര്‍. 300 പേരെ കൊല്ലുന്ന ജോണ്‍ വിക്ക് 3 പോലുള്ള ചിത്രങ്ങള്‍ ആസ്വദിക്കുകയും ജോക്കര്‍ പോലുള്ള ചിത്രങ്ങളെ മറ്റൊരു രീതിയില്‍ കാണുകയും ചെയ്യുന്നത് മനസിലാകുന്നില്ലെന്നും ടോഡ് ഫിലിപ്‌സ് കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ നാലിനാണ് ജോക്കര്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുക. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൊവാക്വിന്‍ ഫീനിക്‌സ് ടിഫ് ട്രിബൂട്ട് ആക്ടര്‍ അവാര്‍ഡിന് അര്‍ഹനാകുകയും ചെയ്തു. ആദ്യം പുറത്തുവന്ന ചില നിരൂപണങ്ങള്‍ ഫീനിക്‌സിന് ഓസ്‌കാര്‍ അവാര്‍ഡ് പ്രവചിക്കുന്നുണ്ട്.

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

SCROLL FOR NEXT