ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ കളങ്കാവലിനെക്കുറിച്ച് വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിലടക്കം നടക്കുന്നത്. സിനിമയിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സയനൈഡ് മോഹനൻ എന്ന സീരിയൽ കില്ലറുമായി ബന്ധമുണ്ട് എന്നതാണ് ഈ ആഭ്യൂഹങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ആ ചോദ്യത്തിന് മറുപടി തരുകയാണ് ഇപ്പോൾ സംവിധായകൻ ജിതിൻ കെ ജോസ്. ഒരുപാട് യഥാർത്ഥ സംഭവങ്ങൾ കൂടിച്ചേർന്ന സിനിമയാണ് കളങ്കാവലെന്നും ജിതിൻ കെ ജോസ് ക്യു സ്റ്റുഡിയോയോട് പറയുന്നു.
ജിതിൻ കെ ജോസിന്റെ വാക്കുകൾ
സിനിമയെക്കുറിച്ചും അതിന്റെ സ്വഭാവത്തെക്കുറിച്ചും നിരവധി ഊഹാപോഹങ്ങൾ ഇപ്പോൾ തന്നെ നിലവിലുണ്ട്. ശരിയായ സോഴ്സുകളിൽ നിന്നും ലഭിച്ചതും അല്ലാത്തതുമായ പല കഥകളുമാണ് ഇപ്പോൾ പ്രചരിക്കുന്നത്. സത്യത്തിൽ ഇതൊരു ഫിക്ഷനാണ്. ശരിക്കും നടന്നിട്ടുള്ള ഒന്നിൽ കൂടുതൽ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ചെയ്ത വർക്കാണ്. കൃത്യമായിട്ടും ക്രൈം ഡ്രാമയുടെയും ക്രൈം ത്രില്ലറുടെയും സ്വഭാവം തന്നെയാണ് സിനിമയ്ക്കുള്ളത്. അതിലുപരി കഥാപാത്ര നിർമൃതിയിലും പല പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. ഈ ഴോണറിലാണ് പോകുന്നതെങ്കിലും തിയറ്റർ എക്സ്പീരിയൻസിൽ കുറവ് വരുത്താതെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കും എന്നൊരു വിശ്വാസമുണ്ട്.
സയനൈഡ് മോഹനനും കളങ്കാവലും തമ്മിൽ ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ, ഒന്നിൽ കൂടുതൽ സോഴ്സുകൾ കഥയ്ക്കായി എടുത്തിട്ടുള്ളതുകൊണ്ട് ചിലപ്പോൾ വന്നേക്കാം. എന്നാൽ പൂർണമായി അങ്ങനൊരു പരിപാടിയല്ല. സയനൈഡ് മോഹനന്റെ കഥ എല്ലാവർക്കും അറിയാം. എന്നാൽ, അങ്ങനെ എല്ലാം അറിഞ്ഞ് തിയറ്ററിലേക്ക് വരുന്ന ആളുകളെപ്പോലും തൃപ്തിപ്പെടുത്താനുള്ള എല്ലാം സിനിമയിൽ ഒരുക്കിയിട്ടുണ്ട്. ജിതിൻ കെ ജോസ് പറയുന്നു.