Film News

അർത്ഥമില്ലാത്ത സിനിമകൾ ഇറങ്ങിത്തുടങ്ങി, 20 വർഷമായി സിനിമകൾ കാണാറില്ലെന്ന് സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

താൻ കഴിഞ്ഞ 20 വർഷമായി സിനിമ കാണാറില്ലെന്നും സാംസ്‌കാരിക മന്ത്രി ആയതിനു ശേഷം ഒരു സിനിമയും കണ്ടിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ. സിനിമ മേഖലയെ പറ്റിയും വ്യവസായത്തെപ്പറ്റിയും എനിക്കറിയാം, നിരവധി സിനിമാക്കാരെയും എനിക്കറിയാം. പക്ഷെ ഒരു സിനിമ പോയി കണ്ടു ആസ്വദിക്കാൻ ഉള്ള മനസ്സ് തനിക്കിപ്പോഴില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ഒരു ദിവസം 5 സിനിമകൾ വരെ കണ്ടുകൊണ്ടിരുന്ന സിനിമ ഭ്രാന്തൻ ആയിരുന്നു ഞാൻ. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഒരു അർത്ഥവുമില്ലാത്ത സിനിമകൾ ഇറങ്ങിത്തുടങ്ങി അങ്ങനെ ഘട്ടം ഘട്ടമായി സിനിമ കാണുന്നത് മടിച്ചു. പിന്നെ പാർട്ടി പ്രവർത്തനം ആയതോടെ സിനിമ കാണൽ പൂർണ്ണമായും ഇല്ലാതായിയെന്ന് സജി ചെറിയാൻ ദി ന്യൂ ഇന്ത്യൻ എക്സ്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഒരു സാംസ്കാരിക മന്ത്രി എങ്ങനെ സിനിമ കാണാതിരിക്കും എന്ന ചോദ്യത്തിന് അതൊന്നും ആവശ്യമില്ല, ഞാൻ സിനിമാ മേഖലയിലെ പലരുമായും അടുത്ത് ഇടപഴകുകയും വ്യവസായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ബോധവാനുമാണെന്ന് മന്ത്രി സജി ചെറിയാൻ ഉത്തരം നൽകി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് അവാർഡ് നിർണയത്തിൽ ഒരുതരത്തിലും ഇടപെടാൻ സാധിക്കില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഗൗതം ഘോഷിനെ അടക്കമുള്ള ജൂറികളെ വിളിച്ചു വരുത്തി നിശ്ചയിച്ച അവാർഡുകളെ മാറ്റി എന്നത് തെറ്റായ വാർത്തയാണ്. വിനയന്റെ സിനിമയെ മോശമായി പറഞ്ഞു എന്നുള്ളതാണ് പ്രധാന വിഷയം അത് വ്യക്തിപരമായ കാര്യമായിരിക്കാം. പക്ഷെ അതിന്റെ പേരിൽ ഏതെങ്കിലും ഒരാൾ അവാർഡ് നിർണായ സമിതിയിൽ ബാധിക്കുകയോ അവാർഡ് കൊടുക്കാതിരിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്ന് സാംസ്കാരിക വകുപ്പിന് ഒരു നിർദേശവും ഇതുവരെ വന്നിട്ടില്ല. എനിക്കും മുഖ്യമന്ത്രിക്കും പരാതി കിട്ടിയിട്ടുണ്ട്. സി എം ഡൽഹിയിൽ പോയിരിക്കുകയാണ് അദ്ദേഹം വന്നിട്ട് അതിനെപ്പറ്റി ആലോചിക്കും.
സജി ചെറിയാൻ

സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തന്റെ സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിനെ ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ നിന്നും ഒഴിവാക്കൻ അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടു എന്ന ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയത്. ജൂറിയെ സ്വാധീനിക്കാൻ രഞ്ജിത്ത് ശ്രമിച്ചു എന്ന് തെളിയിക്കുന്ന തരത്തിൽ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെൻസി ഗ്രിഗറിയുടെയും ശബ്ദ രേഖയും വിനയൻ തന്റെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു.

എന്നാൽ വിനയന്റെ ആരോപണത്തിന് പിന്നാലെ രഞ്ജിതിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. മുഴുവൻ അർഹതപ്പെട്ടവർക്കാണ് അവാർഡുകൾ ലഭിച്ചിരിക്കുന്നതെന്നും ഇതിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് ഒരു റോളുമില്ലെന്നും മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. ഇങ്ങനെയുള്ള പ്രചരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും വളരെ മാന്യനായ കേരളം കണ്ട ഏറ്റവും വലിയ ചലച്ചിത്ര രം​ഗത്തെ ഇതിഹാസമാണ് രഞ്ജിത്ത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT