തിയറ്ററിന് വേണ്ടി കഥകൾ കണ്ടെത്തുന്ന, അതിന് വേണ്ടി കഥയിൽ മാറ്റം വരുത്തണം എന്ന് വിശ്വസിക്കുന്ന ഒരാളല്ല താനെന്ന് ഫഹദ് ഫാസിൽ. തുടക്ക സമയത്ത് ആവേശം ഇത്ര വലിയ സിനിമയായിരുന്നില്ല. ഷൂട്ടിങ് തുടങ്ങിയ ശേഷം ആ കഥാപാത്രത്തിന്റെ പൊട്ടൻഷ്യൽ മനസിലാക്കിയ സംവിധായകൻ അതിനെ വലുതാക്കുകയായിരുന്നു എന്നും ഫഹദ് ഫാസിൽ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഫഹദ് ഫാസിലിലന്റെ വാക്കുകൾ
ഞാൻ ഒരിക്കലും തിയറ്ററിന് വേണ്ടി കഥ സെലക്ട് ചെയ്യുന്നു, അല്ലെങ്കിൽ അതിന് വേണ്ടി കഥ മാറ്റുന്നു എന്നൊരു പ്രോസസിൽ വിശ്വസിക്കുന്ന ഒരാളല്ല. ഞാൻ അങ്ങനെയല്ല സിനിമയെ സമീപിക്കാറുള്ളത്. ഞാൻ കേട്ട കഥ എങ്ങനെ ഷൂട്ട് ചെയ്യാം എന്നുമാത്രമേ എന്റെ മനസിൽ ഉണ്ടാവാറുള്ളൂ. അതിന്റെ സ്വഭാവമെല്ലാം പിന്നീട് റിലീസിന് ശേഷമാണ് ആലോചിക്കുക. ഉദാഹരണത്തിന്, ഇപ്പോൾ ആവേശം പോലെ ഒരു വലിയ സിനിമ എന്ന ടേം തന്നെ വന്നു. തുടക്കത്തിൽ ആവേശം ഇത്ര വലുതായിരുന്നില്ല. ചെറിയൊരു പരിപാടിയായിരുന്നു. പിന്നെ, ജിത്തു അതിന്റെ പോസിബിലിറ്റികൾ മനസിലാക്കുകയും അതിനനുസരിച്ച് വർക്ക് ചെയ്യുകയുമാണ് ഉണ്ടായത്. അന്ന് മാസ് സീനുകൾ ഇല്ലായിരുന്നെങ്കിലും മാസിനെ അസോസിയേറ്റ് ചെയ്യാൻ സാധിക്കുന്ന ഒരുപാട് ഇമോഷൻസ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നു. തമാശയും സങ്കടവുമെല്ലാം ഉൾപ്പെടുന്ന ഒരു പാക്കേജ് ആയിരുന്നു അത്.
ബാംഗ്ലൂരിലേക്ക് പഠിക്കാൻ വന്ന മൂന്ന് പിള്ളേർക്ക് റാഗിങ് അനുഭവിക്കേണ്ടി വരുന്നു. അവർക്ക് തങ്ങളോട് അങ്ങനെ ചെയ്തവരെ തിരിച്ചടിക്കാൻ വേണ്ടി ഒരു ഗുണ്ടയുടെ ആവശ്യമുണ്ടായിരുന്നു. അതാണ് രംഗ. രംഗയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഓടും കുതിര ചാടും കുതിര എന്ന സിനിമയിലെ കഥാപാത്രം. രംഗ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളാണ്. മലയാളിക്ക് ഒട്ടും പരിചിതമല്ലാത്ത സിറ്റുവേഷനിൽ ഒട്ടും പരിചിതമല്ലാത്ത ഒരാൾ വരുന്നതാണ് രംഗ. എന്നാൽ എബി അങ്ങനല്ല. ഒട്ടും പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ വളരെ പരിചിതമായ ഒരാൾ വരുന്നതാണ്. രണ്ടും രണ്ട് തരത്തിലുള്ള കഥാപാത്രമാണ്.