മാസ് സിനിമകൾ ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് കാണിക്കണമായിരുന്നുവെന്നും അതാണ് ആവേശത്തിൽ ചെയ്തതെന്നും ഫഹദ് ഫാസിൽ. വീണ്ടും അത്തരത്തിലൊന്ന് വിരളമായേ സംഭവിക്കൂ. ആവേശം സിനിമയിൽ ഒരു ആഘോഷമുണ്ട്. അത് തിയറ്ററിൽ ഒരുപാട് പേരുടെ കൂടെ ഇരുന്നാൽ മാത്രമേ കിട്ടുകയുള്ളൂവെന്നും ഫഹദ് ഫാസിൽ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഫഹദ് ഫാസിലിന്റെ വാക്കുകൾ
ആവേശം സിനിമയിൽ ഒരു ആഘോഷമുണ്ട്. അത് തിയറ്ററിൽ ഒരുപാട് പേരുടെ കൂടെ ഇരുന്നാൽ മാത്രമേ കിട്ടുകയുള്ളൂ. അതുകൊണ്ട് സിനിമയുടെ തുടക്കം മുതലേ ആ ഡിസൈൻ വേണമെന്ന് ഉറപ്പിച്ചിരുന്നു. മലയൻകുഞ്ഞിന്റെ റിലീസ് സമയത്ത് ഈ പടം ഡിജിറ്റൽ റിലീസ് മാത്രം മതിയോ എന്ന തരത്തിൽ സംസാരം നടന്നിരുന്നു. പക്ഷെ, ആവേശത്തിന് അത് സാധിക്കില്ലായിരുന്നു. ഫാമിലിയൊക്കെ ആയി പോയിരുന്ന് കണ്ട് ആസ്വദിക്കാൻ സാധിക്കുന്ന ഒരു സിനിമയാണ് ആവേശം.
തുടക്കത്തിൽ ആവേശം ഇത്ര വലുതായിരുന്നില്ല. ചെറിയൊരു പരിപാടിയായിരുന്നു. പിന്നെ, ജിത്തു അതിന്റെ പോസിബിലിറ്റികൾ മനസിലാക്കുകയും അതിനനുസരിച്ച് വർക്ക് ചെയ്യുകയുമാണ് ഉണ്ടായത്. അന്ന് മാസ് സീനുകൾ ഇല്ലായിരുന്നെങ്കിലും മാസിനെ അസോസിയേറ്റ് ചെയ്യാൻ സാധിക്കുന്ന ഒരുപാട് ഇമോഷൻസ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നു. തമാശയും സങ്കടവുമെല്ലാം ഉൾപ്പെടുന്ന ഒരു പാക്കേജ് ആയിരുന്നു അത്. മാസ് സിനിമകളും തനിക്ക് ചെയ്യാൻ സാധിക്കുമെന്ന് കാണിക്കണമായിരുന്നു. അതാണ് ആവേശത്തിൽ ചെയ്തത്. വീണ്ടും അത്തരത്തിലൊന്ന് വിരളമായേ സംഭവിക്കൂ.
ബാംഗ്ലൂരിലേക്ക് പഠിക്കാൻ വന്ന മൂന്ന് പിള്ളേർക്ക് റാഗിങ് അനുഭവിക്കേണ്ടി വരുന്നു. അവർക്ക് തങ്ങളോട് അങ്ങനെ ചെയ്തവരെ തിരിച്ചടിക്കാൻ വേണ്ടി ഒരു ഗുണ്ടയുടെ ആവശ്യമുണ്ടായിരുന്നു. അതാണ് രംഗ. രംഗയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഓടും കുതിര ചാടും കുതിര എന്ന സിനിമയിലെ കഥാപാത്രം. രംഗ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളാണ്. മലയാളിക്ക് ഒട്ടും പരിചിതമല്ലാത്ത സിറ്റുവേഷനിൽ ഒട്ടും പരിചിതമല്ലാത്ത ഒരാൾ വരുന്നതാണ് രംഗ. എന്നാൽ എബി അങ്ങനല്ല. ഒട്ടും പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ വളരെ പരിചിതമായ ഒരാൾ വരുന്നതാണ്. രണ്ടും രണ്ട് തരത്തിലുള്ള കഥാപാത്രമാണ്.