മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ എന്ന സിനിമയിൽ ഗുജറാത്ത് വംശഹത്യയും വർഗീയതയെ കൂട്ടുപിടിച്ച് മുസ്ലിങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ആക്രമണങ്ങളും കടന്നുവരുന്നുണ്ട്. സിനിമക്കെതിരെ ബഹിഷ്കരണ ആഹ്വാനവും സൈബർ ആക്രണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംഘപരിവാർ. ‘വാരിയംകുന്നനായി എമ്പുരാൻ’ എന്ന കാപ്ഷനോട് ആർഎസ്എസ് ദേശീയ നേതാവും അഖില ഭാരതീയ സംയോജകുമായ ജെ.നനന്ദകുമാർ രംഗത്ത് വന്നു. “ജനഗണമന”ങ്ങളെ “കുരുതി” ചെയ്ത “ടിയാൻ” തന്നെ ആവുമോ ഗോധ്രയിലെ തീവണ്ടിക്ക് തീയിട്ടത് എന്ന തലക്കെട്ടോടെ മറ്റൊരു പോസ്റ്റും നന്ദകുമാർ പങ്കുവച്ചിട്ടുണ്ട്.
ടിക്കറ്റ് കാൻസൽ ചെയ്യാനും സിനിമ ബഹിഷ്കരിക്കാനുമുള്ള സൈബർ കാമ്പയിനുകൾ സംഘപരിവാർ -ബിജെപി അനുഭാവികൾ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്നുണ്ട്. സിനിമയെ സിനിമയായി കണ്ടാൽ മതിയെന്നും സംഘപരിവാറിനെതിരെ മുമ്പും പല സിനിമകൾ വന്നിട്ടുണ്ടെന്നും ബിജെപി നേതാവ് എം.ടി രമേശ് പ്രതികരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മോഹൻലാൽ - പൃഥ്വിരാജ് ടീമിന് ആശംസകൾ. വരും ദിനങ്ങളിൽ ഞാനും എമ്പുരാൻ കാണുന്നുണ്ട് എന്ന് സിനിമയുടെ റിലീസിന് മുമ്പ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് കീഴെയും നിരവധി പേർ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
അതേ സമയം മലയാളത്തിലെ ഏറ്റവും വലിയ ബജറ്റി നിർമ്മിച്ച ലോകമെമ്പാടും പ്രദർശനത്തിനെത്തിച്ച സിനിമയിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തെ പരസ്യമായി എതിർക്കാൻ പൃഥ്വിരാജ് സുകുമാരൻ എന്ന സംവിധായകനും മുരളി ഗോപി എന്ന തിരക്കഥാകൃത്തും കാണിച്ച ചങ്കൂറ്റത്തിന് കയ്യടിക്കുയാണ് സോഷ്യൽ മീഡിയയിൽ വലിയൊരു വിഭാഗം. കോൺഗ്രസ് നേതാക്കളായ ടി.എൻ പ്രതാപൻ പി.സി വിഷ്ണുനാഥ് വി.ടി ബൽറാം, സന്ദീപ് വാര്യർ, കെ.ശബരിനാഥൻ സിപിഎം നേതാക്കളായ പ്രശാന്ത് വി.കെ, പി.പി ദിവ്യ എന്നിവർ സിനിമയിൽ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.
തീവ്ര വലതുരാഷ്ട്രീയം ഭാവികേരളത്തിൽ ഉണ്ടാക്കാനിടയുള്ള അന്തരീക്ഷം എമ്പുരാൻ മലയാളികൾക്ക് വരച്ചുകാട്ടുന്നുവെന്ന് കെ.എസ്. ശബരിനാഥൻ. ഈ കാരണങ്ങൾ കൂടി ചേർത്തുവായിക്കുമ്പോൾ “എമ്പുരാൻ” പ്രസക്തമാണ്,ചർച്ചചെയ്യേണ്ടതാണ്.
കെ.എസ് ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഈ കഴിഞ്ഞ ദിവസമാണ് സ്റ്റാൻഡ് അപ്പ് കോമെഡിയനായ കുണാൽ കാമ്ര മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും NDA ഭരണകൂടത്തെയും വിമർശിച്ചു എന്ന് പറഞ്ഞുകൊണ്ടു മുംബൈയിലെ Habitat എന്ന കലാവേദി ഗുണ്ടകൾ തകർക്കാൻ ശ്രമിച്ചത്.
ഭരണകൂടത്തിന്റെ തെറ്റുകൾക്കെതിരെ ശബ്ദിക്കാൻ മുഖ്യധാര മാധ്യമങ്ങൾപോലും മടിക്കുമ്പോൾ “എമ്പുരാൻ” എന്ന മെഗാപ്രോജെക്ടിലൂടെ കടുത്ത രാഷ്ട്രീയവിമർശനവും നാം മറക്കുന്ന ചരിത്രവും ഉൾക്കൊള്ളിച്ച അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ നേരുന്നു.
ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗം നാട്ടിലുണ്ടാക്കുന്ന സാമൂഹ്യപ്രശ്നങ്ങൾ ദീർഘവീക്ഷണത്തോടെ 2019ൽ ലൂസിഫർ (ഒന്നാം ഭാഗം) പ്രവചിച്ചെങ്കിൽ തീവ്ര വലതുരാഷ്ട്രീയം ഭാവികേരളത്തിൽ ഉണ്ടാക്കാനിടയുള്ള അന്തരീക്ഷം എമ്പുരാൻ മലയാളികൾക്ക് വരച്ചുകാട്ടുന്നു.
ഈ കാരണങ്ങൾ കൂടി ചേർത്തുവായിക്കുമ്പോൾ “എമ്പുരാൻ” പ്രസക്തമാണ്,ചർച്ചചെയ്യേണ്ടതാണ്.