ഒരുപാട് മികച്ച സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സംവിധായകനാണ് റാം. തങ്കമീൻകൾ, പേരൻപ് തുടങ്ങി റാം പ്രേക്ഷകർക്ക് നൽകിയിട്ടുള്ള സിനിമാ മാജിക്കുകൾ നിരവധിയാണ്. സംവിധായകന്റെ ഏറ്റവും പുതിയ സിനിമയാണ് പറന്ത് പോ. അതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് മിർച്ചി ശിവയ്ക്കൊപ്പം മലയാളികളായ ഗ്രേസ് ആന്റണിയും അജു വർഗീസുമാണ്. അജുവിലേക്കും ഗ്രേസിലേക്കും എങ്ങനെ എത്തപ്പെട്ടു എന്നതിനെക്കുറിച്ച് ക്യു സ്റ്റുഡിയോയോട് പറയുകയാണ് സംവിധായകൻ റാം.
സംവിധായകൻ റാമിന്റെ വാക്കുകൾ
സിനിമയിൽ കാസ്റ്റിങ് വളരെ പ്രധാനപ്പെട്ടതാണ്. നമ്മൾ ഒരു സ്ക്രിപ്റ്റ് എഴുതി അതിലേക്ക് ഒരു കഥാപാത്രമായി ഒരു ആർട്ടിസ്റ്റിനെ കയറ്റുമ്പോൾ, അയാൾ ആ സ്ക്രിപ്റ്റിനെ കൂടുതൽ ശക്തിപ്പെടുത്തണം. മിർച്ചി ശിവ പറന്ത് പോ എന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ പ്രത്യേകത എന്തെന്നാൽ, ശിവ ഇപ്പോൾ കോമഡി ചെയ്യുകയാണോ അതോ സീരിയസായി സംസാരിക്കുകയാണോ എന്ന് ഒരിക്കലും കണ്ടുപിടിക്കാൻ സാധിക്കില്ല. മനസിൽ എന്താണ് ഉള്ളത് എന്ന് കണ്ടുപിടിക്കാൻ സാധിക്കാത്ത മുഖമുള്ള ഒരാളുടെ ഭാര്യ എന്നത് ചലഞ്ചിങ് ആയിരുന്നു. ഇന്റിപ്പെന്റൻഡായിരിക്കണം. ഓവർ ദി ടോപ് ആയിരിക്കണം, ആളുകളെ കൺവിൻസ് ചെയ്യാൻ സാധിക്കുന്ന ഒരാളായിരിക്കണം. പ്രശ്നങ്ങൾ ഉണ്ടെങ്കിലും എളുപ്പത്തിൽ തരണം ചെയ്യാൻ പറ്റുന്ന കഥാപാത്രം. അങ്ങനെയാണ് ഗ്രേസ് ആന്റണിയിലേക്ക് എത്തുന്നത്. ഹ്യൂമർ കൈകാര്യം ചെയ്യാൻ അറിയുന്ന നടിമാർ ഇപ്പോൾ വളരെ വിരളമാണ്. അതുകൊണ്ട് എനിക്ക് കാര്യങ്ങൾ വളരെ എളുപ്പമായി.
ഏഴ് കടൽ ഏഴ് മലൈ സിനിമയിൽ നിവിൻ പോളിക്കൊപ്പം വർക്ക് ചെയ്തിരുന്നു. അപ്പോൾ നിവിനാണ് പറഞ്ഞത്, പറന്ത് പോ എന്ന സിനിമയിലെ ഈ കഥാപാത്രം അജു വർഗീസ് ചെയ്താൽ നന്നായിരിക്കും എന്ന്. ചെറിയ റോളാണ്, സ്ക്രീൻ സ്പേസ് കുറവാണ്. പക്ഷെ, വിളിച്ചതും അജു ഓക്കെ പറഞ്ഞു. അങ്ങനെയാണ് ഈ സിനിമയിലെ കാസ്റ്റിങ് സംഭവിക്കുന്നത്.