ചെറുപ്പം മുതലേ ലുക്കിന്റെ പേരിൽ ഒരുപാട് ബോഡി ഷെയിമിങ് നേരിട്ട ഒരു വ്യക്തിയാണ് താനെന്ന് നടൻ ചന്തു സലിം കുമാർ. തനിക്ക് ഒരു ആക്ടർ ആകണം എന്നുപറയുമ്പോൾ ആളുകൾ പറഞ്ഞിരുന്നത് താൻ ഭാവിയിൽ തമിഴ് സിനിമയിൽ ഉണ്ടാകും എന്നായിരുന്നു. അവിടെപ്പോയി രക്ഷപ്പെടും എന്നല്ല, കറുത്ത ആൾ തമിഴ് സിനിമയിലായിരിക്കും വരിക എന്ന കളിയാക്കലാണ് അത്. അതിൽ നിന്നെല്ലാം തനിക്കൊരു ആത്മവിശ്വാസം കിട്ടിയത് കോളേജ് കാലത്തായിരുന്നുവെന്നും ചന്തു സലിം കുമാർ പറഞ്ഞു.
ചന്തു സലിം കുമാറിന്റെ വാക്കുകൾ
മനസിൽ തുടക്കം മുതലേ സിനിമയുടെ ഭാഗമാകണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ, ചെറുപ്പം തൊട്ട് ഒരുപാട് ലുക്ക് ബേസ്ഡ് കളിയാക്കലുകൾ നേരിട്ട ഒരാളാണ് ഞാൻ. ഞാൻ ആക്ടറാണ്, അല്ലെങ്കിൽ ആക്ടർ ആകണം എന്നുപറയുമ്പോൾ ആളുകൾ പറഞ്ഞിരുന്നത് ഞാൻ ഭാവിയിൽ തമിഴ് സിനിമയിൽ ഉണ്ടാകും എന്നായിരുന്നു. അവിടെപ്പോയി രക്ഷപ്പെടും എന്നല്ല, കറുത്ത ആൾ തമിഴ് സിനിമയിലായിരിക്കും വരിക എന്ന കളിയാക്കലാണ് അത്. അങ്ങനെ ഒരുപാട് കേട്ടിട്ടുള്ളതുകൊണ്ട് തന്നെ ഒരു ആക്ടർ ആകണം എന്നൊരു ചിന്ത തുടക്കത്തിൽ പോയിരുന്നില്ല. അതുകൊണ്ട് സ്വന്തമായി കണ്ണാടിയിലൊക്കെ അഭിനയിച്ച് നോക്കുമ്പോൾ ഒരു രീതിയിലും എനിക്ക് സാറ്റിസ്ഫാക്ഷൻ ലഭിക്കാറില്ല. എന്നെ കണ്ടാൽ എനിക്ക് ഇഷ്ടപ്പെടാത്ത ഒരു സ്റ്റേജിലേക്കെത്തി.
പക്ഷെ കോളേജ് കാലത്ത് എനിക്കുണ്ടായിരുന്ന പ്രണയമാണ് എനിക്ക് കോൺഫിഡൻസ് തന്നത്. ആ കുട്ടിയാണ് എന്നെ കാണാൻ നന്നായിട്ടുണ്ട് എന്ന് ആദ്യമായി പറയുന്നത്. സ്ക്രീൻ പ്ലേ റൈറ്റിങ് പഠിച്ച് ഓസ്കാർ വാങ്ങണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് ബിഎ ലിറ്ററേച്ചർ പഠിക്കാൻ വന്നത് എന്നായിരുന്നു ഞാൻ പറഞ്ഞു നടന്നത്. വലിയ വലിയ ആഗ്രഹങ്ങളാണ് എനിക്ക്. അതു കേട്ടാൽ എല്ലാവരും ചിരിക്കുമായിരുന്നു, പക്ഷെ, ആ കുട്ടി മാത്രം ചിരിച്ചില്ല. അത് ഒരു ബൂസ്റ്റായിരുന്നു.