അതിരടി എന്ന സിനിമയ്ക്കായി 15 കിലോ ശരീരഭാരം കുറച്ചുവെന്ന് നടൻ ബേസിൽ ജോസഫ്. ചിത്രത്തിൽ തന്റേത് കോളേജ് വിദ്യാർത്ഥിയുടെ കഥാപാത്രമാണ്. വെറുതെ ക്ലീൻ ഷേവ് ചെയ്തിട്ട് കോളേജ് പയ്യൻ എന്ന് പറയുന്നതിൽ അർത്ഥമില്ല. അതിനാൽ ഒന്ന്-ഒന്നര വർഷത്തോളം ഡെഡിക്കേറ്റഡ് ആയി തന്നെ ചിത്രത്തിനൊപ്പം നിൽക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്തുവെന്ന് ബേസിൽ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബേസിൽ ജോസഫ്.
'ഒരു നടൻ എന്ന നിലയിൽ അടുത്ത സ്റ്റെപ്പ് എന്ത് എന്ന ആലോചനകൾ വന്നു. ഒരു കോളേജ് കഥാപാത്രം എന്ന് പറയുമ്പോൾ, തീർച്ചയായും ഞാൻ കോളേജിൽ പഠിക്കുന്ന പ്രായമല്ല, എനിക്ക് കുടുംബമുണ്ട്, അതെല്ലാം പ്രേക്ഷകർക്ക് അറിയാവുന്നതാണ്. അത്തരമൊരു സാഹചര്യത്തിൽ വെറുതെ ക്ലീൻ ഷേവ് ചെയ്തിട്ട് കോളേജ് പയ്യൻ എന്ന് പറയുന്നതിൽ അർത്ഥമില്ല. അതിന് എന്താണ് ചെയ്യാൻ കഴിയുക എന്ന ആലോചന വന്നു. അങ്ങനെ അഭിനയത്തിൽ നിന്നെല്ലാം തത്കാലത്തേക്ക് ബ്രേക്ക് എടുത്ത്... എട്ട്- പത്ത് മാസത്തോളം ഡയറ്റിംഗും വർക്ക് ഔട്ടുമെല്ലാം നടത്തിയാണ് ട്രാൻസ്ഫർമേഷൻ നടത്തിയത്. കഥാപാത്രം അത് ഡിമാൻഡ് ചെയ്തിരുന്നു. 15 കിലോയോളം ശരീര ഭാരം കുറച്ചു. ഈ സിനിമയ്ക്ക് വേണ്ടി ഒന്ന്-ഒന്നര വർഷത്തോളം ഡെഡിക്കേറ്റഡ് ആയി തന്നെയാണ് ഇൻവോൾവ്ഡ് ആയത്,' ബേസിൽ ജോസഫ് പറഞ്ഞു.
അതേസമയം അതിരടി മെയ് 14 ന് റിലീസിന് ഒരുങ്ങുകയാണ്. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.
റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസൻ ടീമിൻ്റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ട്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസിൽ ജോസഫിൻ്റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വലുതാണ്.