കിഷ്കിന്ധാ കാണ്ഡം എന്ന ഒരൊറ്റ സിനിമ കൊണ്ട് തന്നെ ത്രില്ലർ ഴോണറിൽ വലിയ വിപ്ലവം സൃഷ്ടിച്ച എഴുത്തുകാരനാണ് ബാഹുൽ രമേഷ്. ഛായാഗ്രാഹകൻ കൂടിയായ ബാഹുലിന് ചിത്രത്തിന്റെ റിലീസിന് ശേഷം അഭിനന്ദന പ്രവാഹമായിരുന്നു ലഭിച്ചിരുന്നത്. മലയാളത്തിലെ ആദ്യത്തെ വെബ് സീരീസായ കേരള ക്രൈം ഫയൽസിന്റെ രണ്ടാം പതിപ്പ് പിറന്നിരിക്കുന്നതും ബാഹുലിന്റെ എഴുത്തിൽ നിന്നാണ്. വെബ് സീരീസിന്റെ സംവിധായകൻ അഹമദ് കബീറിന്റെ വിളിയിലൂടെയാണ് താൻ കേരള ക്രൈം ഫയൽസിലേക്ക് വരുന്നതെന്നും പുതിയ രീതിയിൽ കഥ പറയാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ബാഹുൽ രമേഷ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ബാഹുല്‍ രമേഷിന്‍റെ വാക്കുകള്‍
ത്രില്ലറാണ് ഇഷ്ട ഴോണർ. പക്ഷെ, അതിൽ തന്നെ പുതിയ രീതിയിൽ കാര്യങ്ങൾ ട്രൈ ചെയ്യാനാണ് താൽപര്യം. ഉദാഹരണത്തിന്, ഇൻവെസ്റ്റിഗേഷൻ, പൊലീസ്, സിഐഡി അതുപോലുള്ള കാര്യങ്ങളെ പൊളിച്ചുകൊണ്ട് കഥ പറയാനാണ് ഇഷ്ടം. കേരള ക്രൈം ഫയൽസിലേക്ക് വരുമ്പോൾ അത് ഓൾറെഡി എസ്റ്റാബ്ലിഷ്ഡ് ആയ ഫ്രാഞ്ചൈസിയാണ്. നമ്മൾ ഒഴിവാക്കാൻ ശ്രമിക്കുന്ന, പൊലീസും ഇൻവെസ്റ്റിഗേഷനുമെല്ലാം ഓൾറെഡി ഇതിലുണ്ട്. ഇക്കാര്യങ്ങളെല്ലാം വച്ചുകൊണ്ട് എങ്ങനെ പുതിയ രീതിയില്‍ കഥ പറയാം എന്നായിരുന്നു എഴുത്തിൽ ശ്രമിച്ചിട്ടുള്ളത്.
കേരള ക്രൈം ഫയൽസിന്റെ സിനിമാറ്റോഗ്രാഫർ ജിതിൻ സ്റ്റാനിസ്ലാവോസ് എന്റെ ബാച്ച്മേറ്റാണ്. കിഷ്കിന്ധാ കാണ്ഡം ഷൂട്ടിന്റെ അവസാന ദിവസമായിരുന്നു അഹമദ് കബീറിൽ നിന്നും ഒരു കോൾ വരുന്നത്. കേരള ക്രൈം ഫയൽസിന്റെ രണ്ടാം സീസൺ ഓൺ ആയിട്ടുണ്ട് എന്നും വർക്ക് ചെയ്യാൻ താൽപര്യമുണ്ടോ എന്നും ചോദിക്കുന്നു. പിന്നെ രണ്ടാമത് ഒരു വട്ടം ചിന്തിക്കേണ്ടി വന്നില്ല. ഇൻ ആയി. ബാഹുൽ രമേഷ് പറയുന്നു.