വര്‍ഷങ്ങളുടെ അനുഭവ സമ്പത്തും അഭിനയ പാരമ്പര്യവുമുള്ള അഭിനേതാക്കള്‍ക്കും പലപ്പോഴും സിനിമ കയ്യെത്തിപ്പിടിക്കാവുന്ന ഇടമാകാറില്ല. 31 വര്‍ഷം മുമ്പ് സുകുമാരന്‍ അഭിനയിച്ച സിനിമയില്‍ ചെറുറോളിലെത്തി മിന്നിമറഞ്ഞ നടന്‍ ഇന്ന് പൃഥ്വിരാജും ബിജു മേനോനും നായകനായ അയ്യപ്പനും കോശിയും എന്ന സിനിമയില്‍ കയ്യടി നേടുന്ന കഥാപാത്രമായി. പൃഥ്വി അവതരിപ്പിക്കുന്ന കോശിയുടെ ഡ്രൈവര്‍ കുമാരേട്ടനെ അവതരിപ്പിച്ച കോട്ടയം രമേശ്. ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയനുമാണ് കോട്ടയം രമേശ് ഇപ്പോള്‍.
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഞങ്ങളുടെ കൊച്ചു ഡോക്ടര്‍ എന്ന സിനിമയില്‍ സുകുമാരന്‍ അവതരിപ്പിക്കുന്ന ഡോക്ടര്‍ കഥാപാത്രത്തെ ചോദ്യം ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥന്റെ റോളിലാണ് കോട്ടയം രമേശ് എത്തിയത്. മൂന്ന് പതിറ്റാണ്ടിനൊപ്പം സുകുമാരന്റെ മകന്‍ പൃഥ്വിരാജ് സുകുമാരനൊപ്പം മുഴുനീള കഥാപാത്രം. സിനമ കണ്ടിറങ്ങിയ ശേഷം കോട്ടയം രമേഷിനോട് സംസാരിച്ചപ്പോള്‍ ഇക്കാര്യം പങ്കുവച്ചത് അഫ്‌സല്‍ കരുനാഗപ്പള്ളിയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
അഫ്‌സല്‍ കരുനാഗപ്പള്ളിയുടെ കുറിപ്പ്
ഇന്നലെ അയ്യപ്പനും കോശിയും കണ്ടു കഴിഞ്ഞു കുമാരേട്ടനെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കു വെച്ചപ്പോൾ രമേഷേട്ടൻ പഴയ ഒരു ഓർമ്മ പങ്കു വെച്ചു.
1989 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഞങ്ങളുടെ കൊച്ചു ഡോക്ടർ' എന്ന സിനിമയിൽ സുകുമാരൻ അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രത്തെ ചോദ്യം ചെയ്യാൻ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു രമേഷേട്ടന്.
ഒരു പാട്ട് രംഗത്തിൽ സെക്കന്റുകൾ മാത്രം സ്ക്രീനിൽ വന്നു പോകുന്ന വേഷം. എവിടെയാണ് വന്നു പോകുന്നതെന്ന് കൃത്യമായി രമേഷേട്ടൻ പറഞ്ഞു തന്നത് കൊണ്ട് അപ്പോൾ തന്നെ യൂട്യൂബിൽ കയറി ആ സീനിന്റെ സ്ക്രീൻഷോട്ട് എടുത്തു.
സുകുമാരനൊപ്പമുള്ള ആ പഴയ ഫോട്ടോയും തലേന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുമാരനോടൊപ്പമുള്ള ഫോട്ടോയും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.
കാലം കാത്തു വെക്കുന്ന ചില കൗതുകങ്ങൾ ഉണ്ട് അച്ഛനൊപ്പമുള്ള പേരില്ലാത്ത കഥാപാത്രത്തിൽ നിന്നും മകൻ 'കുമാരാ' എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രത്തിലേക്കുള്ള വളർച്ച. അഭിമാനം രമേഷേട്ടാ 😍😍😍
സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും മികച്ച പ്രേക്ഷകപ്രതികരണവുമായി മുന്നേറുകയാണ്. രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം.