താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്യാരക്ടർ ഇൻട്രോ ആണ് 20-20 യിലെ മോഹൻലാലിന്റേത് എന്ന് നടൻ ആസിഫ് അലി. 20-20 എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ഏത് കഥാപാത്രം തിരഞ്ഞെടുത്തേനെ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആസിഫ് അലി. ട്വന്റി ട്വന്റി എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ താൻ ലാൽ സാറിന്റെ കഥാപാത്രത്തെ തെരഞ്ഞെടുത്തേനെ എന്നും മൾട്ടി സ്റ്റാർ സിനിമകളുടെ ഭാഗമാകാൻ തനിക്ക് താൽപര്യം ഉണ്ടെന്നും നിയോ ഫിലിം സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ പ്രത്യേക അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.
ആസിഫ് അലി പറഞ്ഞത്:
20-20 യിൽ അവസരം കിട്ടിയിരുന്നെങ്കിൽ ലാൽ സാറിന്റെ കഥാപാത്രം ചെയ്തേനെ. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ക്യാരക്ടർ ഇൻട്രോ ആണ് അത്. കോടതിയിൽ നിന്ന് ഇറങ്ങി വന്ന കഴിഞ്ഞ് ചെരുപ്പ് കൊണ്ടിട്ട് വാച്ച് കൊണ്ട് കൊടുക്കുന്ന ഒരു ബിൽഡ് അപ്പ് ഉണ്ടല്ലോ അത് ഭയങ്കര ഇഷ്ടമാണ്. മൾട്ടി സ്റ്റാർ സിനിമകൾ ചെയ്യാൻ ഇഷ്ടമുള്ള നടനാണ് ഞാന്‍. ഒരുപാട് ആളുകളും ആർട്ടിസ്റ്റുകളും ഉള്ള ലൊക്കേഷൻ ഭയങ്കര രസമാണ്. ഒത്തിരി ആസ്വദിച്ച് ഷൂട്ട് ചെയ്യാൻ പറ്റും. ഞാൻ ചെയ്ത സിനിമകൾ നോക്കിയാൽ അറിയാം എനിക്ക് അങ്ങനെ ഞാൻ ആയിരിക്കണം മെയിൻ ലീഡ് എന്നോ അല്ലെങ്കിൽ കേന്ദ്ര കഥാപാത്രം ഞാൻ ആയിരിക്കണമെന്നോ നിർബന്ധം ഒന്നുമില്ല. വലിയ സിനിമയുടെ നല്ലൊരു ഭാഗമാകുക എന്നത് മാത്രമേയുള്ളൂ.
അതേസമയം നവാഗതനായ സേതുനാഥ് പദ്മകുമാർ സംവിധാനം ചെയ്യുന്ന 'ആഭ്യന്തര കുറ്റവാളി'യാണ് ആസിഫ് അലിയുടേതായി ഇനി പുറത്തു വരാനിരിക്കുന്ന ചിത്രം. ചിത്രം ജൂൺ 6ന് തിയറ്ററുകളിൽ എത്തും. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ സേതുനാഥ് പദ്മകുമാറാണ്. കാലിക പ്രസക്തിയുള്ള ഒരു വിഷയം സംസാരിക്കുന്ന സിനിമയാണ് ആഭ്യന്തര കുറ്റവാളി എന്ന് നടൻ ആസിഫ് അലി മുൻപ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.