ട്രാഫിക് സിനിമയുടെ ക്ലൈമാക്സിൽ തന്റെ ചിരി സംഭവിച്ചത് വളരെ രസകരമായ ഒരു സംഭവത്തിലൂടെയാണ് എന്ന് നടൻ ആസിഫ് അലി. ബോബി സഞ്ജയ് സ്ക്രിപ്റ്റിൽ എഴുതി വച്ചിരുന്നത്, ഒരുപാട് അർത്ഥമുള്ള ഒരു ചിരി രാജീവ് ചിരിച്ചു എന്നായിരുന്നു. ഈ അർത്ഥമുള്ള ചിരി എന്താണെന്ന് രാജീവ് പിള്ളയോട് ചോദിച്ചപ്പോൾ ബോബി സഞ്ജയോട് തന്നെ ചോദിക്കാൻ അദ്ദേഹം പറഞ്ഞെന്നും അതിന് കൃത്യമായ ഉത്തരം തിരക്കഥാകൃത്തുക്കളുടെ കയ്യിൽ നിന്നും ലഭിച്ചുവെന്നും ആസിഫ് അലി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ആസിഫ് അലിയുടെ വാക്കുകൾ
ട്രാഫിക്കിന്റെ ക്ലൈമാക്സിൽ എല്ലാം കഴിഞ്ഞ്, സ്പീഡ് പേടിയുണ്ടോ എന്ന് ചോദിക്കുമ്പോൾ, ബോബി സഞ്ജയ് സ്ക്രിപ്റ്റിൽ എഴുതി വച്ചിരുന്നത്, ഒരുപാട് അർത്ഥമുള്ള ഒരു ചിരി രാജീവ് ചിരിച്ചു എന്നായിരുന്നു. ഞാൻ രാജേഷ് പിള്ളയോട് പോയി ചോദിച്ചു, ഇതെങ്ങനെ ഞാൻ ചെയ്യണം എന്ന്. ബോബിയും സഞ്ജയും അവിടെയുണ്ടായിരുന്നു. അവരോട് ഞാൻ പോയി ചോദിച്ചു, എന്താണ് ഞാൻ ഇതിൽ ചെയ്യേണ്ടത്. ചെയ്യേണ്ടതെല്ലാം ചെയ്ത് തീർത്ത ഒരാൾ, അതിൽ നിന്നും പുറത്ത് കടക്കുന്നതിന് മുമ്പ് വരുന്ന ചോദ്യമാണ്, സ്പീഡ് പേടിയുണ്ടോ എന്നത്. ഇത്രയും നേരം അയാൾ എന്താണ് ചെയ്തത് എന്ന് അറിയാലോ, അപ്പോൾ അതിൽ നിന്നും പുറത്ത് കടക്കും മുമ്പ് ഒരു വിജയിച്ചവന്റെ ചിരിയുണ്ടല്ലോ, അതാണ് വേണ്ടത് എന്ന്.
ചിലപ്പോൾ ഞാൻ ചിരിക്കുന്ന ചിരികളെല്ലാം ഒരേപോലെ ഉള്ളതായിരിക്കാം. അത് കൃത്യമായി ആ സിറ്റുവേഷനിൽ മാച്ച് ആകുന്നത് കൊണ്ടാകാം സ്വീകരിക്കപ്പെടുന്നത്. സ്ക്രിപ്റ്റിന്റെ ഒരു പവർ കൊണ്ടാണ്. അല്ലാതെ, ഞാൻ ഓരോ സമയത്തും ഓരോ ചിരിക്ക് വെവ്വേറെ ഡിസൈൻ കൊണ്ടുവന്നിട്ടൊന്നും അല്ല. പിന്നെ, അനുരാഗ കരിക്കിൻ വെള്ളത്തിൽ തല്ല് കൊള്ളുമ്പോൾ ഉള്ള റിയാക്ഷൻ ഇട്ടത്, അത് എല്ലായിടത്തും ഒന്നുതന്നെയാണ്. ചെകളയ്ക്ക് അടി കിട്ടുമ്പോൾ മറ്റൊരു റിയാക്ഷൻ ഞാൻ ഇതുവരെ കണ്ടിട്ടില്ല.