Film News

എന്താണ് സാര്‍പട്ടാ പരമ്പരൈ?, പാ രഞ്ജിത്തിന്റെ പുതിയ സിനിമയുടെ രാഷ്ട്രീയം

പാ രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സാര്‍പട്ടാ പരമ്പരൈ എന്ന സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിനിമയുടെ ഇതിവൃത്തവും രാഷ്ട്രീയം എന്തായിരിക്കുമെന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ നടക്കുകയാണ്. താന്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഉറക്കെ സംസാരിക്കുന്ന ചലച്ചിത്രകാരനാണ് പാ രഞ്ജിത്ത്. ആര്യ നായകനാകുന്ന സിനിമയ്ക്ക് സാര്‍പട്ടാ പരമ്പരൈ എന്ന പേര് വന്നതിനെക്കുറിച്ചും തമിഴ്‌നാട്ടിലെ പരമ്പരാഗത ബോക്‌സിംഗ് ചാമ്പ്യന്‍മാരുടെ ജീവിതം ഇതിവൃത്തമാക്കിയാണ് സിനിമയെന്നും സൂചനയുണ്ട്. സാര്‍പട്ടാ പരമ്പരയെ പ്രതിനിധീകരിച്ചിരുന്ന ചാമ്പ്യനായിരുന്നു 'നോക്കൗട്ട് കിങ്' എന്നറിയപ്പെട്ടിരുന്ന കാശിമേട് ആറുമുഖം. ആര്യയുടെ കഥാപാത്രത്തിന് അദ്ദേഹത്തിന്റെ ജീവചരിത്രം അടിസ്ഥാനമായേക്കാനും സാദ്ധ്യതയുണ്ടെന്ന് പോസ്റ്ററിലെ സൂചനകളെ വിലയിരുത്തി അഭിപ്രായപ്പെടുകയാണ് മുകേഷ് കുമാര്‍. സിനിമയെക്കുറിച്ച് മുകേഷ് എംത്രീഡിബി ഉള്‍പ്പെടെയുള്ള സിനിമാ ഗ്രൂപ്പുകളില്‍ പങ്കുവച്ച പോസ്റ്റ്.

'ഇടിയപ്പ നായക്കര്‍ പരമ്പരൈ', 'സാര്‍പട്ടാ പരമ്പരൈ'

കബാലി, കാല എന്നീ രണ്ട് രജനികാന്ത് ചിത്രങ്ങള്‍ തുടരെ സംവിധാനം ചെയ്ത ശേഷം സംവിധായകന്‍ പാ. രഞ്ജിത്ത് വട ചെന്നൈ (North Chennai) പശ്ചാത്തലത്തില്‍ ആര്യയെ നായകനാക്കി ഒരു സിനിമ ചെയ്യുകയാണ് - 'സാര്‍പട്ടാ പരമ്പരൈ'. വട ചെന്നൈ ജീവിതങ്ങളെ സത്യസന്ധമായി ചിത്രീകരിച്ച സിനിമയായിരുന്നു പാ.രഞ്ജിത്തിന്റെ 'മദ്രാസ്'

വട ചെന്നൈയിലെ വിവിധയിടങ്ങളില്‍ 1980-കളുടെ പകുതി വരെ വളരെ സജീവമായി ആയി നിലനിന്നിരുന്ന ബോക്‌സിങ് മത്സരങ്ങളെക്കുറിച്ചും അതിനെ ആവേശമായി കണ്ടിരുന്ന ഒരു ജനതയെക്കുറിച്ചുമുള്ള കഥയാണ് പാ രഞ്ജിത്തിന്റെ 'സാര്‍പട്ടാ പരമ്പരൈ' എന്ന ആര്യ ചിത്രം. ആ കാലഘട്ടത്തില്‍ 'ഇടിയപ്പ നായക്കര്‍ പരമ്പരൈ', 'സാര്‍പട്ടാ പരമ്പരൈ' എന്നീ രണ്ട traditions പിന്തുടരുന്നവര്‍ തമ്മിലായിരുന്നു പ്രധാന ബോക്‌സിങ് മത്സരങ്ങളെല്ലാം. 'പബ്ലിക് ബോക്‌സിങ്' എന്ന പേരിലാണ് ഈ മത്സരങ്ങള്‍ അറിയപ്പെട്ടിരുന്നത്. എം ജി ആര്‍, ശിവാജി തുടങ്ങി നിരവധി പ്രശസ്തര്‍ ഈ മത്സരങ്ങളുടെ കാണികളായി എത്തിയിരുന്നു. ഈ ബോക്‌സിങ് മത്സരങ്ങള്‍ തുടങ്ങിയ കാലഘട്ടത്തില്‍ 'തമിഴ് കുത്തുച്ചണ്ടൈ' (തമിഴ് ബോക്‌സിങ്) എന്നറിയപ്പെട്ടിരുന്നു. അതായത് മത്സരാര്‍ത്ഥികള്‍ തമ്മില്‍ മുഖമൊഴിച്ച് മറ്റൊരിടത്തും ഇടിക്കാന്‍ പാടില്ല എന്നതായിരുന്നു നിയമം. കാലക്രമേണ 'ആങ്കില കുത്തുച്ചണ്ടൈ'യിലേക്ക് (English Boxing) അത് മാറി. അരയ്ക്ക് മുകളില്‍ എവിടെയും പഞ്ച് ചെയ്യാം എന്നതാണ് അതിന്റെ പ്രത്യേകത. സിനിമയുടെ ടൈറ്റിലിന് താഴെ 'രോഷമാന ആങ്കില കുത്തുച്ചണ്ടൈ' എന്നൊരു ടാഗ് ലൈന്‍ കാണാം. ആവേശം പകരുന്ന ഇംഗ്‌ളീഷ് ബോക്‌സിങ് എന്നാണ് ഉദ്ദേശിക്കുന്നത്.

വിജയികള്‍ക്ക് വന്‍ തുക സമ്മാനമായി നല്‍കിയിരുന്നത് കൊണ്ടു തന്നെ ഈ മത്സരങ്ങളില്‍ പലതിലും കളി നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെട്ടിരുന്നില്ല. മത്സരാര്‍ത്ഥികളില്‍ പലരും പിന്നീട് 'കോമ' അവസ്ഥയില്‍ വീണു പോയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

സിനിമയുടെ പോസ്റ്ററില്‍ റോജ പാക്ക്, കാളി മാര്‍ക്ക് കൂള്‍ ഡ്രിംഗ്‌സ്, എവറെഡി ബാറ്ററി, തുക്കാറാം & സണ്‍സ്, ഗോപാല്‍ പല്‍പ്പൊടി എന്നിവയുടെ പരസ്യ ബാനറുകള്‍ കാണാം. അതും ആര്യയുടെ ഹെയര്‍ സ്‌റ്റൈലും കണക്കാക്കുമ്പോള്‍ എഴുപതുകളുടെ അവസാനമോ എണ്‍പതുകളുടെ തുടക്കമോ ആയിരിക്കണം സിനിമയില്‍ പ്രതിപാദിക്കുന്ന കാലഘട്ടം എന്ന് ഊഹിക്കാം. ആ കാലഘട്ടത്തില്‍ സാര്‍പട്ടാ പരമ്പരയെ പ്രതിനിധീകരിച്ചിരുന്ന ചാമ്പ്യനായിരുന്നു 'നോക്കൗട്ട് കിങ്' എന്നറിയപ്പെട്ടിരുന്ന കാശിമേട് ആറുമുഖം. ആര്യയുടെ കഥാപാത്രത്തിന് അദ്ദേഹത്തിന്റെ ജീവചരിത്രം അടിസ്ഥാനമായേക്കാനും സാദ്ധ്യതയുണ്ട്.

വടചെന്നൈ ജനതയെക്കുറിച്ച് 'പേട്ടൈ' എന്ന നോവലെഴുതിയ തമിഴ്പ്രഭാ ആണ് ഈ സിനിമയുടെ കോ-റൈറ്റര്‍. ഒരു പ്രദേശത്തിന്റെ, ഒരു കാലഘട്ടത്തിന്റെ, അന്യം നിന്നു പോയ ഒരു ഗെയിം കള്‍ച്ചറിന്റെ നേര്‍ക്കാഴ്ചയാവും ഈ സിനിമ എന്ന് പ്രതീക്ഷിക്കാം. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം പെരിയാറിസ്റ്റ് ആണെന്ന് പാ രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മദ്രാസിലെ പോലെ രാഷ്ട്രീയ സാമൂഹ്യ വിമര്‍ശനങ്ങളും സിനിമയിലുണ്ടാവുമെന്ന് എന്തായാലും ഉറപ്പിക്കാം.

'അട്ടക്കത്തി' എന്ന തന്റെ ആദ്യ സിനിമയ്ക്ക് ശേഷം കാര്‍ത്തിയെ നായകനാക്കി പാ രഞ്ജിത്ത് ചെയ്യാനിരുന്ന സിനിമയായിരുന്നു 'സാര്‍പട്ടാ പരമ്പരൈ'. ഇതിനിടെ ഇതേ കഥാപരിസരം ഉപയോഗിച്ച് ജയം രവി നായകനായി 'ഭൂലോകം' എന്ന സിനിമയും പുറത്തിറങ്ങിയിരുന്നു.


ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

First look from Arya-Pa Ranjith’s 'Sarpatta Parambarai'

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

SCROLL FOR NEXT