ഹേമകമ്മിറ്റി റിപ്പോർട്ടിനെ എല്ലാവരും സൗകര്യപൂർവ്വം ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് അരുന്ധതി റോയ്. റിപ്പോർട്ട് വായിച്ചപ്പോൾ അതിയായ സങ്കടം തോന്നി. കേരളത്തിന്റെ പുരോഗമനചിന്തകൾ എത്രത്തോളം മലിനമായിരിക്കുന്നു. എന്ത് തരത്തിലുള്ള കലയായിരിക്കും ഇങ്ങനെ ഒരിടത്ത് നിന്നും ഉണ്ടാകുക. ചിലർ നിയന്ത്രിക്കുന്ന കാര്യങ്ങളാണ് ഇൻഡസ്ട്രിയിൽ സംഭവിക്കുന്നതെന്ന് പലരും പറയുന്നു. പക്ഷെ ആരും നിയന്ത്രിക്കുന്നവരുടെ പേര് വെളിപ്പെടുത്തുന്നില്ല. മലയാളം ഇൻഡസ്ട്രിയിൽ 16 സെക്കന്റ് സർവൈവ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. താനായിരുന്നു അവിടെയെങ്കിൽ ആ സമയത്ത് ആരുടെയെങ്കിലും മുണ്ടു പറിച്ചെടുത്ത് ഓടിയേനെയെന്ന് പാർവതി തിരുവോത്തുമായുള്ള അഭിമുഖത്തിൽ അരുന്ധതി റോയ് പറഞ്ഞു.
വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് എഴുത്തുകാരി സംസാരിച്ചത്. ഇത്രയും മനോഹരമായ ഇടത്ത് ഭീതിപ്പെടുത്തുന്ന കാര്യങ്ങൾ സംഭവിക്കുന്നു എന്നത് സങ്കടകരമാണെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു.
അരുന്ധതി റോയ് പറഞ്ഞത്:
ഹേമ കമ്മിറ്റി റിപ്പോർട്ട് ഞാൻ വായിച്ചിരുന്നു. അത് വായിച്ചപ്പോൾ എനിക്ക് അതിയായ സങ്കടം തോന്നി. ലൈംഗീക അതിക്രമങ്ങളെക്കുറിച്ച് പറയുന്നതുകൊണ്ട് മാത്രമല്ല. മറിച്ച് എത്രത്തോളം ചുരുങ്ങിയ ചിന്താഗതിയിലുള്ള കാര്യങ്ങളാണ് ഇൻഡസ്ട്രിയിൽ നടക്കുന്നത് എന്ന് ആലോചിച്ചിട്ട് കൂടിയാണ്. കലാകാരന്മാരും സാംസ്‌കാരിക പ്രതിനിധികളുമാണ് ഈ വിഷയത്തിലുള്ളത്. കേരളത്തിന്റെ പ്രോഗ്രസ്സീവ് സ്വഭാവും, തൊഴിലാളി ഐക്യവും, സ്ത്രീത്വവും, ഇടതുപക്ഷവും എല്ലാം എത്രത്തോളം മോശമായി തകർന്നടിഞ്ഞു മലിന വസ്തുവായി മാറിയിട്ടുണ്ട്. എന്ത് തരത്തിലുള്ള കലയാണ് ഇതിൽ നിന്നുണ്ടാകുക. കോണ്ട്രാക്ടുകളിൽ ഒപ്പിടുന്ന കാര്യങ്ങളും സ്ത്രീകളിൽ നിന്ന് വിട്ടു വീഴ്ച്ച ആവശ്യപ്പെടുന്നതും സഹപ്രവർത്തകരെ തുല്യരായി കാണാത്ത മനോഭാവവും എല്ലാം മറന്ന് കളഞ്ഞാലും എല്ലാവരും സൗകര്യപൂർവ്വം ഈ വിഷയങ്ങളെ ഒഴിവാക്കുന്നു എന്നതാണ് ഇപ്പോഴും നിലനിൽക്കുന്ന വസ്തുതയായി ഞാൻ കാണുന്നത്.
ചിലർ നിയന്ത്രിക്കുന്ന കാര്യങ്ങളാണ് ഇൻഡസ്ട്രിയിൽ സംഭവിക്കുന്നതെന്ന് പലരും പറയുന്നു. പക്ഷെ ആരും നിയന്ത്രിക്കുന്നവരുടെ പേര് വെളിപ്പെടുത്തുന്നില്ല. ഇത്രയും മനോഹരമായ ലോകത്ത് ഇങ്ങനെയുള്ള ഭീതിപ്പെടുത്തുന്ന കാര്യങ്ങൾ നടക്കുന്നു എന്നത് അതീവ സങ്കടകരമാണ്. മലയാളം ഇൻഡസ്ട്രിയിൽ 16 സെക്കന്റ് സർവൈവ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. അതിനു മുൻപേ തന്നെ ഞാൻ ആരുടെയെങ്കിലും മുണ്ടു പറിച്ചെടുത്ത് ഓടിയേനെ. ഞാൻ അത് തന്നെ ചെയ്യുമായിരുന്നു.